അര്‍ബുദം: ആരോഗ്യ വിഭാഗം സമഗ്ര സര്‍വേക്കൊരുങ്ങുന്നു

തൊടുപുഴ: ജില്ലയില്‍ അര്‍ബുദ രോഗികളുടെ എണ്ണം വ്യാപകമാകുന്ന സാഹചര്യത്തില്‍ ആരോഗ്യ വിഭാഗം സമഗ്ര സര്‍വേ നടത്താന്‍ ഒരുങ്ങുന്നു. നിരോധിച്ചവയടക്കം മാരക കീടനാശിനികളുടെ ഉപയോഗം ജില്ലയിലെ തോട്ടം, കാര്‍ഷിക മേഖലകളില്‍ വ്യാപകമായതാണ് രോഗികളുടെ എണ്ണം കൂടാന്‍ കാരണം. ആരോഗ്യവകുപ്പും പഞ്ചായത്തുതലത്തില്‍ പാലിയേറ്റിവ് അധികൃതരുമായി ബന്ധപ്പെട്ടു നടത്തിയ കണക്കെടുപ്പില്‍ അര്‍ബുദ രോഗികളുടെ എണ്ണത്തില്‍ 36 ശതമാനത്തോളം വര്‍ധനയുണ്ടായതായാണ് കണ്ടത്തെല്‍. അര്‍ബുദരോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്നെന്ന സൂചനയെ തുടര്‍ന്നാണ് ജില്ലാ മെഡിക്കല്‍ ഓഫിസിലെ പാലിയേറ്റിവ് വിഭാഗം നേതൃത്വത്തില്‍ വിശദ കണക്കെടുപ്പ് നടത്തിയത്. 23 പഞ്ചായത്തുകളിലാണ് പരിശോധന നടന്നത്. തോട്ടങ്ങളും വന്‍തോതില്‍ പച്ചക്കറി കൃഷിയുമുള്ള ഇടങ്ങളിലാണ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുള്ളത്. ഹൈറേഞ്ച് മേഖലകളില്‍ വാഴ, പയര്‍, ഏത്തവാഴ കൃഷികളിലും ഏലം, തേയില തോട്ടങ്ങളിലും മാരക കീടനാശിനികള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെ നിരോധിത കീടനാശിനികളും ഇതില്‍പെടുന്നു. മരുന്ന് തളിക്കുന്ന തോട്ടങ്ങള്‍ക്ക് സമീപത്തെ ലയങ്ങളില്‍തന്നെ തൊഴിലാളികള്‍ താമസിക്കുന്നത് രോഗസാധ്യത വര്‍ധിപ്പിക്കുന്നു. മറ്റ് ജില്ലകളെ അപേക്ഷിച്ച് തൊഴിലാളികള്‍ കൂടുതലുള്ള ജില്ലയില്‍ പുകയില ഉല്‍പന്നങ്ങളുടെ വര്‍ധിച്ച ഉപയോഗമാണ് രോഗികളുടെ എണ്ണം കൂടാനുള്ള മറ്റൊരു കാരണം. രോഗികളില്‍ ഭൂരിഭാഗവും 30ന് മുകളില്‍ പ്രായമുള്ളവരാണ്. രോഗികളായ സ്ത്രീ-പുരുഷന്മാരുടെ എണ്ണത്തില്‍ കാര്യമായ ഏറ്റക്കുറച്ചിലില്ല. രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുമ്പോഴും ജില്ലയില്‍ അര്‍ബുദചികിത്സക്ക് സൗകര്യമില്ല. സര്‍ക്കാര്‍ ഓരോ വര്‍ഷവും അനുവദിക്കുന്ന തുച്ഛമായ ഫണ്ട് രോഗനിര്‍ണയ ക്യാമ്പുകള്‍ സംഘടിപ്പിക്കാനായി വിനിയോഗിക്കുന്നു. രോഗം കണ്ടത്തെുന്നവരെ തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്‍ററിലേക്ക് റഫര്‍ ചെയ്യുകയാണ് പതിവ്. എന്നാല്‍, ഇങ്ങനെ റഫര്‍ ചെയ്യപ്പെടുന്നവരില്‍ ചുരുക്കം ചിലര്‍ മാത്രമേ തുടര്‍ചികിത്സ തേടാറുള്ളൂ എന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. രോഗികളില്‍ ഭൂരിഭാഗവും ദാരിദ്ര്യരേഖക്ക് താഴെയുള്ളവരാണ്. ഭാരിച്ച ചെലവാണ് തുടര്‍ചികിത്സ തേടുന്നതില്‍നിന്ന് ഇവരെ പിന്തിരിപ്പിക്കുന്നത്. വിദൂര ആദിവാസി മേഖലകളില്‍ രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കാന്‍ അനുവദിക്കുന്ന തുകയുടെ 90 ശതമാനവും ഇതുമായി ബന്ധപ്പെട്ട പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം ചെലവാകും. ജില്ലാ ആശുപത്രിയുടെ പേര് ഇടുക്കി ഗവ. മെഡിക്കല്‍ കോളജ് എന്നായതിനപ്പുറം മെഡിക്കല്‍ കോളജിന്‍േറതായ സൗകര്യമൊന്നും ഇവിടെയും ഇല്ല. അര്‍ബുദരോഗികളുടെ എണ്ണം കൂടുന്നതും ചികിത്സാ സൗകര്യങ്ങളുടെ അഭാവവും നിരവധി തവണ സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടിയുണ്ടായിട്ടില്ല. ജില്ലയില്‍ കാന്‍സര്‍ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് ആധികാരിക സര്‍വേക്ക് ഒരുങ്ങുകയാണെന്നും ഇടുക്കി ഡി.എം.ഒ ഡോ.ആര്‍ രേഖ അറിയിച്ചു. ഇതോടൊപ്പം തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രത്യേക കാന്‍സര്‍ വാര്‍ഡും കീമോ തെറപ്പി യൂനിറ്റും ആരംഭിക്കാനുള്ള നീക്കത്തിലാണ് ആരോഗ്യ വകുപ്പ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.