മുട്ടം പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനംചെയ്തു: പൊലീസുകാര്‍ക്ക് അപകട ഇന്‍ഷുറന്‍സ് പദ്ധതി ഉടന്‍ –മന്ത്രി

തൊടുപുഴ: പൊലീസുകാര്‍ക്കായി അപകട ഇന്‍ഷുറന്‍സ് പദ്ധതി സര്‍ക്കാര്‍ ഉടന്‍ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മുട്ടം പൊലീസ് സ്റ്റേഷന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കുറ്റകൃത്യങ്ങളില്ലാത്ത കേരളം കെട്ടിപ്പടുക്കുകയാണ് സര്‍ക്കാറിന്‍െറ ലക്ഷ്യം. ഏതാനും വര്‍ഷങ്ങളായി ക്രിമിനല്‍ കേസുകളുടെ എണ്ണത്തില്‍ 30 ശതമാനം കുറവുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുണ്ടാ മാഫിയ സംഘങ്ങളെ ഇല്ലായ്മ ചെയ്യാന്‍ പൊലീസ് നടത്തിയ അശ്രാന്ത പരിശ്രമമാണ് കേസുകളുടെ എണ്ണം കുറയാന്‍ കാരണം. ഇക്കാര്യത്തില്‍ ജനങ്ങളുടെ സഹകരണം പൂര്‍ണതോതില്‍ ലഭ്യമായാലേ ലക്ഷ്യം കൈവരിക്കാന്‍ കഴിയൂ. കേന്ദ്ര ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം കുറ്റകൃത്യങ്ങള്‍ തടയുന്ന കാര്യത്തില്‍ കേരളം ഒന്നാമതാണ്. ജനങ്ങള്‍ക്ക് സമാധാന ജീവിതം ഉറപ്പുവരുത്താന്‍ സംതൃപ്തമായ പൊലീസ് സേനയെ വാര്‍ത്തെടുക്കുകയാണ് സര്‍ക്കാറിന്‍െറ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. 65 വര്‍ഷങ്ങള്‍ക്കുശേഷം മുട്ടം ഒൗട്ട്പോസ്റ്റ് പൊലീസ് സ്റ്റേഷനായി ഉയര്‍ത്തിയതോടെ തൊടുപുഴ ടൗണിന്‍െറ ഉപനഗരമായി മാറിയ മുട്ടത്തിന്‍െറ മുഖച്ഛായ തന്നെ മാറുമെന്ന് അധ്യക്ഷത വഹിച്ച ജലവിഭവ മന്ത്രി പി.ജെ. ജോസഫ് പറഞ്ഞു. ഒൗട്ട്പോസ്റ്റ് പ്രവര്‍ത്തിക്കുന്ന 68 സെന്‍റ് സ്ഥലത്ത് പുതിയ സ്റ്റേഷന്‍ മന്ദിരം നിര്‍മിക്കണമെന്ന മന്ത്രി പി.ജെ. ജോസഫിന്‍െറ അഭ്യര്‍ഥനയെ തുടര്‍ന്ന് മോഡണൈസേഷന്‍ ഫണ്ട് ഉപയോഗിച്ച് മന്ദിര നിര്‍മാണത്തിന് നടപടി ഉടന്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി ഉറപ്പുനല്‍കി. അഡ്വ. ജോയ്സ് ജോര്‍ജ് എം.പി, ജില്ലാ ജഡ്ജി ജോര്‍ജ് ഉമ്മന്‍, ജില്ലാ പൊലീസ് മേധാവി കെ.വി. ജോസഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മാത്യു ജോണ്‍, തൊടുപുഴ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ജിമ്മി പോള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ കുട്ടിയമ്മ മൈക്കിള്‍, പുഷ്പ വിജയന്‍, ബീന ബിജു, പി.എം. ഇമ്മാനുവേല്‍, ലത്തീഫ് മുഹമ്മദ്, ബ്ളോക് പഞ്ചായത്ത് അംഗം അന്നമ്മ ചെറിയാന്‍, ഗ്രാമപഞ്ചായത്ത് അംഗം ഷൈജ ജോമോന്‍, ഡി.സി.സി പ്രസിഡന്‍റ് റോയി കെ. പൗലോസ്, തൊടുപുഴ ഡിവൈ.എസ്.പി ജോണ്‍സണ്‍ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.