നീണ്ടകാത്തിരിപ്പിനൊടുവില്‍ കല്ലാര്‍ പാലം പുതുക്കിപ്പണിയുന്നു

നെടുങ്കണ്ടം: നീണ്ടകാത്തിരിപ്പിനും മുറവിളിക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ കല്ലാര്‍ പാലം പുതുക്കിപ്പണിയുന്നു. കുമളി-മൂന്നാര്‍ സംസ്്ഥാന പാതയില്‍ നെടുങ്കണ്ടത്തിനടുത്ത് കല്ലാറിലെ പുഴക്ക് കുറുകെയാണ് വീതി കൂടിയ പാലം ഉയരുന്നത്. 1956ല്‍ പണിത പാലത്തിനാണ് ആറു പതിറ്റാണ്ടുകള്‍ക്ക് ശേഷം ശാപമോക്ഷം ലഭിക്കുന്നത്. കുമളി-മൂന്നാര്‍ സംസ്ഥാന പാതയില്‍ ഏറ്റവും അപകടകരമായ പാലങ്ങളില്‍ ഒന്നാണ് കല്ലാറിലുള്ളത്. അര നൂറ്റാണ്ടിന് മുമ്പുള്ള ഗതാഗത സൗകര്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ നിര്‍മിച്ച പാലത്തിലൂടെ ഇപ്പോഴുള്ള യാത്ര അപകടകരമായിരുന്നു. വാഹനങ്ങള്‍ വര്‍ധിച്ചതോടെ നിലവിലെ പാലം അപര്യാപ്തമായി. പാലത്തിന്‍െറ കൈവരികള്‍ തകര്‍ന്ന നിലയിലും അടിഭാഗത്ത് വിള്ളലുകള്‍ രൂപപ്പെട്ട നിലയിലുമാണ്. ചെറിയ വാഹനങ്ങള്‍ കയറുമ്പോള്‍പോലും കുലുക്കം അനുഭവപ്പെട്ടിരുന്നു. ഇടുങ്ങിയ പാലം ആയതിനാല്‍ വാഹനങ്ങള്‍ കയറുമ്പോള്‍ കാല്‍നട ദുഷ്കരമാണ്. നിരവധി അപകടങ്ങളും പാലത്തില്‍ സംഭവിച്ചിട്ടുണ്ട്. പുതിയ പാലം നിര്‍മിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇതിനാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്. നബാര്‍ഡില്‍നിന്ന് 3.68 കോടിയാണ് നിര്‍മാണത്തിനായി അനുവദിച്ചത്. പൊതുമരാമത്ത് വകുപ്പിന്‍െറ നേതൃത്വത്തില്‍ അടിത്തറയും സ്ഥാനവും സംബന്ധിച്ചുള്ള പഠനങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നെങ്കിലും വിവിധ കാരണങ്ങളാല്‍ നിര്‍മാണം നീളുകയായിരുന്നു. 45 മീറ്റര്‍ നീളത്തിലും 10.5 മീറ്റര്‍ വീതിയിലുമാണ് പുതിയ പാലം നിര്‍മിക്കുക. നിലവിലുള്ള പാലം പൊളിച്ചുമാറ്റി അതേ സ്ഥാനത്താണ് പുതിയത് പണിയുക. ഇരുവശത്തും കാല്‍നടക്കാര്‍ക്കായി നടപ്പാതയും നിര്‍മിക്കും. ഒമ്പതു മാസങ്ങള്‍ക്കുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷ. പാലത്തിന്‍െറ നിര്‍മാണോദ്ഘാടനം ഉടുമ്പന്‍ചോല എം.എല്‍.എ കെ.കെ. ജയചന്ദ്രന്‍ നിര്‍വഹിച്ചു. നെടുങ്കണ്ടം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമന്ദിരം ശശികുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മോളി മൈക്കിള്‍, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്. ജ്ഞാനസുന്ദരന്‍, പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മിനി ടോമി കരിയിലക്കുളം എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.