സ്വകാര്യ ബസുകള്‍ നിരക്ക് കുറച്ചത് സമാന്തര സര്‍വിസുകള്‍ക്ക് തിരിച്ചടി

പീരുമേട്: സ്വകാര്യ ബസുകളില്‍ മിനിമം നിരക്ക് അഞ്ചു രൂപയായി കുറച്ചത് സമാന്തര സര്‍വിസുകള്‍ക്ക് തിരിച്ചടിയായി. യാത്രക്കാര്‍ സമാന്തര സര്‍വിസുകളെ ഉപേക്ഷിച്ചു തുടങ്ങി. വണ്ടിപ്പെരിയാറിലെ മുബാറക് കമ്പനികളുടെ 10 ബസുകളിലും പാമ്പനാര്‍-പരുന്തുംപാറ-വണ്ടിപ്പെരിയാര്‍ റൂട്ടില്‍ സര്‍വിസ് നടത്തുന്ന ബസുകളിലുമാണ് മിനിമം ചാര്‍ജ് അഞ്ചു രൂപയാക്കിയത്. സമാന്തര സര്‍വിസ് വാഹനങ്ങളില്‍ 10 രൂപ വാങ്ങുമ്പോള്‍ ഇനി അതിന്‍െറ പകുതി ബസുകളില്‍ നല്‍കിയാല്‍ മതി. പീരുമേട്-കുട്ടിക്കാനം, പീരുമേട്-പാമ്പനാര്‍, പാമ്പനാര്‍-കരടിക്കുഴി, വണ്ടിപ്പെരിയാര്‍- വാളാര്‍ഡി, ചെളിമട-കുമളി, ചെമ്മണ്ണ്-ഏലപ്പാറ തുടങ്ങിയ റൂട്ടുകളിലെല്ലാം സമാന്തര സര്‍വിസുകളില്‍ യാത്രക്കാരില്ലാതായി. ദേശീയപാത 183ല്‍ കുമളി-കുട്ടിക്കാനം റൂട്ടില്‍ 300ല്‍പരം സമാന്തര സര്‍വിസ് വാഹനങ്ങളാണ് ബസുകള്‍ക്ക് മുന്നില്‍ അനധികൃത സര്‍വിസ് നടത്തുന്നത്. സമാന്തര സര്‍വിസുകള്‍ പൂര്‍ണമായി നിര്‍ത്തിയാല്‍ ബസ് ചാര്‍ജ് ഇതിലും കുറച്ച് സര്‍വിസ് നടത്താന്‍ സാധിക്കുമെന്ന് മുബാറക് ബസ് ഉടമ ജലാല്‍ പറഞ്ഞു. സമാന്തര സര്‍വിസിനെതിരെ സ്വകാര്യ ബസ് ഉടമകളും കെ.എസ്.ആര്‍.ടി.സിയും മോട്ടോര്‍വാഹന വകുപ്പിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഡ്രൈവര്‍ ഉള്‍പ്പെടെ ആറു യാത്രക്കാര്‍ക്ക് പെര്‍മിറ്റുള്ള ജീപ്പില്‍ 20 യാത്രക്കാരെയാണ് കയറ്റുന്നത്. മൂന്നു യാത്രക്കാര്‍ക്ക് പെര്‍മിറ്റുള്ള ഓട്ടോയില്‍ 10 യാത്രക്കാരെ കയറ്റിപ്പായുന്നതും പതിവ് കാഴ്ചയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.