തൊടുപുഴ: ചെക് പോസ്റ്റ് വഴി ലോറിയില്‍ സ്പിരിറ്റ് കടത്തിയ കേസിലെ പ്രതിക്ക് ആറു വര്‍ഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ. തൃശൂര്‍ കോലഴികര അറയ്ക്കല്‍ രഞ്ജിത്തിനെയാണ് (33) തൊടുപുഴ നാലാം അഡീഷനല്‍ സെഷന്‍സ് ജഡ്ജ് ഡി. സുരേഷ്കുമാര്‍ ശിക്ഷിച്ചത്. 2009 ഏപ്രില്‍ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. കെ.കെ റോഡില്‍ സ്പ്രിങ് വാലിക്കരക്ക് സമീപം ഇടുക്കി എക്സൈസ് നാര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ എം.കെ. പ്രസാദും സംഘവും വാഹനങ്ങള്‍ പരിശോധിക്കുകയായിരുന്നു. ഇതിനിടെയാണ് ലോറി പരിശോധിച്ചത്. വാഹനത്തില്‍നിന്ന് 35 ലിറ്ററിന്‍െറ കന്നാസുകളിലായി സൂക്ഷിച്ച 3265 ലിറ്റര്‍ സ്പിരിറ്റ് പിടികൂടുകയായിരുന്നു. തമിഴ്നാട്ടില്‍നിന്ന് തൃശൂരിലേക്ക് കടത്താന്‍ ശ്രമിച്ച സ്പിരിറ്റാണ് പിടികൂടിയത്. ലോറിയുടെ ക്ളീനറായിരുന്നു രഞ്ജിത്ത്. ലോറി ഓടിച്ചിരുന്ന രാജേഷിനെ നേരത്തേ കോടതി ശിക്ഷിച്ചിരുന്നു. കേസിന്‍െറ വിസ്താരം നടക്കുന്നതിനിടെ രഞ്ജിത്ത് മുങ്ങിയിരുന്നു. പിന്നീട് പിടിയിലായ രഞ്ജിത്തിനായി രണ്ടാമത് കേസ് വിസ്തരിക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബര്‍ഗ് ജോര്‍ജ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.