പിഞ്ചുകുഞ്ഞിന്‍െറ ജീവന്‍ രക്ഷിക്കാന്‍ നാട് ഒന്നിക്കുന്നു

അടിമാലി: പിച്ചവെക്കും മുമ്പ് വിധി കാര്‍ന്നുതിന്നുന്ന പിഞ്ചുകുഞ്ഞിന്‍െറ ജീവന്‍ രക്ഷിക്കാന്‍ നാട് ഒന്നിക്കുന്നു. അടിമാലി ഗ്രാമപഞ്ചായത്തില്‍ 200 ഏക്കറില്‍ താമസിക്കുന്ന കൊന്നത്തടി മുക്കുടം വട്ടപ്പുരക്കല്‍ റെനീഷ്-ശ്രീലേഖ ദമ്പതികളുടെ എട്ടു മാസം പ്രായമുള്ള ശ്രീറാം എന്ന കുഞ്ഞിന്‍െറ ജീവനുവേണ്ടിയാണ് ജനം ഒരുമിക്കുന്നത്. മജ്ജയില്‍ അര്‍ബുദരോഗം (അക്യൂട്ട് മയ്ലോഡ് ലുക്കീമിയ) പിടിപെട്ട കുഞ്ഞ് തിരുവനന്തപുരം ആര്‍.സി.സിയില്‍ ചികിത്സയിലാണ്. പൂര്‍ണ ആരോഗ്യവാനായിരുന്ന കുട്ടിക്ക് ഒരുമാസം മുമ്പ് പനി പിടിപെട്ടതാണ് രോഗത്തിനു തുടക്കം. കോതമംഗലത്തെ സ്വകാര്യ ആശുപത്രിയടക്കം വിവിധ സ്ഥലങ്ങളില്‍ ചികിത്സ തേടിയെങ്കിലും രോഗം ശമിച്ചില്ല. തുടര്‍ന്ന് ആലുവ രാജഗിരിയില്‍ എത്തിയതോടെയാണ് രോഗം കണ്ടുപിടിച്ചത്. ഏതാനും ദിവസം ഇവിടുത്തെ ചികിത്സക്കുശേഷം ഈമാസം ഒമ്പതു മുതലാണ് ആര്‍.സി.സിയിലേക്ക് മാറ്റിയത്. കീമോതെറപ്പിയും ആരംഭിച്ചു. മജ്ജ മാറ്റിവെക്കല്‍ ചികിത്സയിലൂടെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാനാകുമെന്നാണ് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചത്. കീമോതെറപ്പിക്കുശേഷം വെല്ലൂരിലേക്ക് കുഞ്ഞിനെ മാറ്റുമെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. ഫലപ്രദമായ ചികിത്സക്ക് 10 ലക്ഷത്തിലേറെ ചെലവ് വരും. സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത ഇവര്‍ ശ്രീലേഖയുടെ മാതാവിനൊപ്പം 200 ഏക്കറിലെ വാടകവീട്ടിലാണ് താമസിക്കുന്നത്. മൂവാറ്റുപുഴയിലെ സര്‍വിസ് സെന്‍ററില്‍ വാഹനങ്ങള്‍ കഴുകുന്ന ജോലിയാണ് റെനീഷിന്‍െറ ജോലി. മറ്റുവരുമാനങ്ങള്‍ ഇല്ലാതായതോടെ പലരുടെയും സഹായത്തോടെയാണ് ചികിത്സ ലഭ്യമാക്കിയത്. ആലുവയിലെ ആശുപത്രിയിലെ ചികിത്സക്കുമാത്രം അരലക്ഷത്തോളം ചെലവുവന്നു. മൂത്തമകന്‍ ശ്രീഹരി കൂമ്പന്‍പാറ ഫാത്തിമ മാതാ സ്കൂളിലെ മൂന്നാം ക്ളാസ് വിദ്യാര്‍ഥിയാണ്. റെനീഷിന്‍െറ നിസ്സഹായവസ്ഥ തിരിച്ചറിഞ്ഞ് അടിമാലി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ സഹകരണത്തോടെ പിഞ്ചുകുഞ്ഞിന്‍െറ ചികിത്സാ സഹായനിധി രൂപവത്കരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്മിത മുനിസ്വാമി, ഗ്രാമപഞ്ചായത്ത് അംഗം ടി.പി. വര്‍ഗീസ്, മര്‍ച്ചന്‍റ്സ് യൂത്ത് വിങ് അടിമാലി യൂനിറ്റ് പ്രസിഡന്‍റ് ജിജോ വി. എല്‍ദോ എന്നിവരുടെ പേരില്‍ ചികിത്സാ സഹായത്തിന് അടിമാലി കനറാ ബാങ്ക് ശാഖയില്‍ അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പര്‍-4666101003285. ഐ.എഫ്.എസ്.സി. കോഡ്- സി.എന്‍.ആര്‍.ബി. 0004666. ഫോണ്‍: 9496182567.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.