തൊടുപുഴ ക്രിക്കറ്റ് അക്കാദമി: സ്റ്റേഡിയം നിര്‍മാണം അന്തിമഘട്ടത്തില്‍; ആദ്യ കളി ഡിസംബറില്‍

തൊടുപുഴ: കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ) തൊടുപുഴയില്‍ സ്ഥാപിക്കുന്ന സംസ്ഥാന ക്രിക്കറ്റ് അക്കാദമിയുടെ ആദ്യ സ്റ്റേഡിയത്തിന്‍െറ നിര്‍മാണ ജോലികള്‍ അന്തിമഘട്ടത്തില്‍. പിച്ചിന്‍െറ മിനുക്കുപണിയാണ് അവശേഷിക്കുന്നത്. സ്റ്റേഡിയത്തില്‍ ആദ്യ പരിശീലനക്കളി ഡിസംബറില്‍ നടത്താനാകുമെന്ന് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. നഗരത്തില്‍നിന്ന് അഞ്ച ്കി.മീ. അകലെ തെക്കുംഭാഗം ജങ്ഷനില്‍നിന്ന് ഒരു കി.മീ. മാറി 15 ഏക്കര്‍ സ്ഥലത്താണ് അത്യാധുനിക സൗകര്യത്തോടെ അന്താരാഷ്ട്ര നിലവാരത്തില്‍ അക്കാദമി നിര്‍മിക്കുന്നത്. ഇതിന്‍െറ ഭാഗമായി രണ്ട് സ്റ്റേഡിയങ്ങളില്‍ ആദ്യത്തേതിന്‍െറ പിച്ച് ഉള്‍പ്പെടെ 90 ശതമാനം നിര്‍മാണം പൂര്‍ത്തിയായി. ഡിസംബറില്‍ സ്റ്റേഡിയത്തില്‍ പരിശീലന മത്സരം നടത്താവുന്നവിധത്തില്‍ ശേഷിക്കുന്ന ജോലികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. രണ്ടാമത്തെ സ്റ്റേഡിയത്തിന്‍െറ നിര്‍മാണവും വൈകാതെ പൂര്‍ത്തിയാകും. പവിലിയന്‍ അടക്കം മറ്റ് സൗകര്യം ഒന്നര വര്‍ഷത്തിനകം ഒരുക്കും. ഒരേസമയം രണ്ടു കളി നടക്കുന്ന രീതിയിലാണ് രണ്ട് സ്റ്റേഡിയങ്ങള്‍ അക്കാദമിയില്‍ വിഭാവനം ചെയ്യുന്നത്. കളിക്കാര്‍ക്ക് താമസത്തിനും ഇന്‍ഡോര്‍ പരിശീലനത്തിനുമുള്ള സൗകര്യങ്ങളുടെ നിര്‍മാണം രണ്ടു മാസത്തിനകം ആരംഭിക്കും. പരിസ്ഥിതി സൗഹൃദ സംവിധാനങ്ങളോടെ ഹരിത സ്റ്റേഡിയമായാണ് നിര്‍മാണം. കെ.സി.എ നടപ്പാക്കുന്ന പദ്ധതിയുടെ നിര്‍മാണ മേല്‍നോട്ടം ജില്ലാ ക്രിക്കറ്റ് അസോസിയേഷനാണ്. 2015 ഏപ്രില്‍ 14നാണ് സ്റ്റേഡിയത്തിന്‍െറ നിര്‍മാണം ആരംഭിച്ചത്. അക്കാദമിയുടെ ആദ്യഘട്ട നിര്‍മാണത്തിന് 25 കോടിയോളമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇത് മൂന്നു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ഒന്നേകാല്‍ ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ മൂന്നു നിലയിലായാണ് പ്രധാന കെട്ടിടത്തിന്‍െറ നിര്‍മാണം. രണ്ട് സ്റ്റേഡിയത്തിന്‍െറയും കൂടി പുറം ചുറ്റളവ് ഒരു കിലോമീറ്ററിലധികം വരും. ഒരു ആംഫീബിയന്‍ തിയറ്ററും 200 പേര്‍ക്കിരിക്കാവുന്ന മറ്റൊരു തിയറ്ററും ഉണ്ടാകും. ഇന്‍ഡോര്‍ പരിശീലന സൗകര്യം, ബാസ്കറ്റ്ബാള്‍-വോളിബാള്‍ കോര്‍ട്ടുകള്‍, നീന്തല്‍ക്കുളം, 400 പേര്‍ക്ക് ഇരിക്കാവുന്ന പാര്‍ട്ടി ഏരിയ, ബില്യാര്‍ഡ്സിനും സ്നൂക്കറിനും ആവശ്യമായ സൗകര്യം, കഫറ്റീരിയകള്‍, അതിഥികള്‍ക്ക് താമസിക്കാന്‍ 20 മുറികള്‍, സ്പോര്‍ട്സ് ഹോസ്റ്റല്‍, 4000 കാറുകള്‍ക്ക് പാര്‍ക്കിങ് സൗകര്യം, സ്പോര്‍ട്സ് മ്യൂസിയം എന്നിവയും അക്കാദമിയുടെ ഭാഗമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.