കോടതി വിധി നടപ്പാക്കിയില്ല; പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കെതിരെ ഉദ്യോഗാര്‍ഥികള്‍ കോടതിയിലേക്ക്

കട്ടപ്പന: ഡ്രൈവര്‍ തസ്തികകളില്‍ നിയമനം നടത്തണമെന്ന കോടതി വിധി (സംസ്ഥാന അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍) നടപ്പാക്കാത്ത ഇടുക്കി ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കെതിരെ ഉദ്യോഗാര്‍ഥികള്‍ വീണ്ടും കോടതിയിലേക്ക്. ജില്ലയിലെ വിവിധ വകുപ്പുകളിലേക്കുള്ള ഡ്രൈവര്‍ ഗ്രേഡ് രണ്ട് തസ്തികയില്‍ 2011 ഫെബ്രുവരി രണ്ടിന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികളാണ് കോടതിയെ സമീപിക്കുന്നത്. പി.എസ്.സി റാങ്ക് ലിസ്റ്റ് പുറത്തുവന്നശേഷം വിവിധ വകുപ്പുകളിലായി 245 ഒഴിവുകള്‍ ഉണ്ടായിരുന്നിട്ടും രണ്ടുവര്‍ഷത്തോളം ഒരെണ്ണം പോലും റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പ് മേധാവികള്‍ തയാറായില്ല. റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് നല്‍കിയ പരാതി മാധ്യമങ്ങളില്‍ വന്നതോടെ 135 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും പി.എസ്.സി നിയമനം നല്‍കുകയും ചെയ്തു. പിന്നീട് ഒരു നടപടിയും ഉണ്ടായില്ല. തുടര്‍ന്നാണ് എല്ലാ വകുപ്പുകളിലെയും ഒഴിവുകളുടെ എണ്ണവും വിശദാംശങ്ങളും വിവരാവകാശ നിയമപ്രകാരം ശേഖരിച്ച് ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിച്ചത്. 2015 സെപ്റ്റംബര്‍ 29ലെ കോടതി ഉത്തരവുപ്രകാരം 15 ഒഴിവുകള്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഉടന്‍ നിയമനം കിട്ടുമെന്ന പ്രതീക്ഷയില്‍ പി.എസ്.സിയെ സമീപിച്ചപ്പോഴാണ് പെര്‍ഫോര്‍മ (തസ്തികയുടെ വിശദാംശം) ഇല്ലാതെയാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് അറിയുന്നത്. പി.എസ്.സി ആവശ്യപ്പെട്ടിട്ടും പെര്‍ഫോര്‍മ നല്‍കിയുമില്ല. ഇതുസംബന്ധിച്ച കോടതിയുടെ ചോദ്യത്തിന് ഒഴിവുകള്‍ ഇല്ളെന്ന സത്യവാങ്മൂലം നല്‍കി ഡെപ്യൂട്ടി ഡയറക്ടര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചതായി റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. കോടതി ഉത്തരവ് ലംഘിച്ച ഡി.ഡി.പിക്കെതിരെ തിങ്കളാഴ്ച വീണ്ടും കോടതിയെ സമീപിക്കുമെന്നും പ്രസിഡന്‍റ് കെ.പി. സത്യന്‍, സെക്രട്ടറി പി.എം. ബൈജു എന്നിവര്‍ അറിയിച്ചു. വര്‍ഷങ്ങളായി ഡ്രൈവര്‍ തസ്തികയില്‍ താല്‍ക്കാലികക്കാരാണ് ജോലിചെയ്യുന്നതെന്നും ഇവരെ നിലനിര്‍ത്തുന്നതിനാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.