ഉടുമ്പന്‍ചോലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; അഭ്യൂഹങ്ങളും അവ്യക്തതയും തുടരുന്നു

നെടുങ്കണ്ടം: ഉടുമ്പന്‍ചോലയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയെപ്പറ്റി വീണ്ടും അഭ്യൂഹങ്ങളും അവ്യക്തതയും. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് അഡ്വ. സേനാപതി വേണു സ്ഥാനാര്‍ഥിയാണെന്ന ലിസ്റ്റ് വരുകയും അദ്ദേഹം പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ശനിയാഴ്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസിന്‍െറ പേരുകൂടി ഉയരാന്‍ തുടങ്ങിയതോടെ പ്രവര്‍ത്തകര്‍ക്കിടയില്‍ ഏറെ ആശയക്കുഴപ്പമായി. കോണ്‍ഗ്രസ് നേതൃത്വം നിയോഗിച്ച സ്ക്രീനിങ് കമ്മിറ്റിയില്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ഒന്നാംപേരുകാരന്‍ ഇബ്രാഹിംകുട്ടി കല്ലാര്‍ ആയിരുന്നു. കെ.പി.സി.സി സെക്രട്ടറി എന്നനിലയില്‍ മണ്ഡലത്തിലുടനീളം സജീവ സാന്നിധ്യമാകുകയും മണ്ഡലത്തിലെ ജനങ്ങളുടെ വിവിധ പ്രശ്നങ്ങളില്‍ ഇടപെടുകയും കസ്തൂരി രംഗന്‍, പട്ടയം പ്രശ്നങ്ങളില്‍ ഏറ്റവും സജീവമായിനിന്നിരുന്ന വ്യക്തി കൂടിയായിരുന്നു ഇബ്രാഹിംകുട്ടി. എന്നാല്‍, പിന്നീടുണ്ടായ ചര്‍ച്ചകളിലും മറ്റും വിവിധ ആളുകളുടെ പേരുകള്‍ വന്നുവെങ്കിലും അവരെയെല്ലാം പിന്തള്ളിയാണ് ഡി.സി.സി സെക്രട്ടറി അഡ്വ. സേനാപതി വേണുവിന്‍െറ പേര് വന്നത്. അദ്ദേഹം മണ്ഡലത്തില്‍ വോട്ട് അഭ്യര്‍ഥന ആരംഭിക്കുകയും പ്രാദേശിക ചാനലിലും മറ്റും ഇന്‍റര്‍വ്യൂ നല്‍കുകയും മറ്റും ചെയ്ത് വോട്ട് പിടിക്കുന്നതിനിടെയാണ് ഇപ്പോള്‍ അപ്രതീക്ഷിതമായി ഡീന്‍ കുര്യാക്കോസിന്‍െറ പേര് ഉയരുന്നത്. ഡി.സി.സി പ്രസിഡന്‍റ് റോയി കെ. പൗലോസ്, അഡ്വ. ഇ.എം. ആഗസ്തി, എം.എന്‍. ഗോപി, ജി. മുരളി തുടങ്ങിയ പല പേരുകളും മണ്ഡലത്തില്‍ രണ്ട് വാരം ഓടിയിരുന്നു. അതിനുശേഷം ഐ.എന്‍.ടി.യു.സി നേതാവെന്നനിലയില്‍ അഡ്വ. കെ.ടി. മൈക്കിള്‍ മത്സരിക്കുമെന്ന ചര്‍ച്ചയും മണ്ഡലത്തില്‍ സജീവമായിരുന്നു. ഇതിനിടെ, ചങ്ങനാശേരിക്കാരനും കഴിഞ്ഞതവണ മത്സരിച്ച് തോറ്റയാളുമായ ജോസി സെബാസ്റ്റ്യന്‍ മണ്ഡലത്തിലത്തെി. എന്നാല്‍, എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ ജോസി മടങ്ങി. ഇതെല്ലാം കഴിഞ്ഞപ്പോഴാണ് സേനാപതിയുടെ പേര് പുറത്തുവന്നത്. കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തില്‍ അഡ്വ. ജോയ്സ് ജോര്‍ജുമായി മത്സരിച്ച് പരാജിതനായ ഡീന്‍ കുര്യാക്കോസ് ഇത്തവണ ഉടുമ്പന്‍ചോലയില്‍ മത്സരിക്കുമെന്നായിരുന്നു അഭ്യൂഹം. ഇടതുമുന്നണി സ്ഥാനാര്‍ഥി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.എം. മണി പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.