ജീവനക്കാരനെ മര്‍ദിച്ചെന്ന്; മണക്കാട് റൂട്ടില്‍ വീണ്ടും ബസ് സര്‍വിസ് നിര്‍ത്തി

തൊടുപുഴ: സമാന്തര സര്‍വിസുകള്‍ക്കെതിരെ പ്രതിഷേധിച്ച് ബസ് ഉടമകള്‍ സര്‍വിസ് നിര്‍ത്തിവെച്ച മണക്കാട് റൂട്ടില്‍ വീണ്ടും ബസ് ഓട്ടം നിലച്ചു. കഴിഞ്ഞ വ്യാഴാഴ്ച നിര്‍ത്തിവെച്ച ബസ് സര്‍വിസ് ചര്‍ച്ചകളെ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ പുനരാരംഭിച്ചിരുന്നു. എന്നാല്‍, ബസ് ജീവനക്കാരന് മര്‍ദനമേറ്റെന്ന് ആരോപിച്ച് സ്വകാര്യ ബസുകള്‍ ബുധനാഴ്ച മുതല്‍ വീണ്ടും സര്‍വിസ് മുടക്കുകയായിരുന്നു. ഇതോടെ യാത്രക്കാര്‍ വീണ്ടും പെരുവഴിയിലായി. മണക്കാട് കവലയില്‍വെച്ച് ഓട്ടോ ഡ്രൈവറും മൂവാറ്റുപുഴ റൂട്ടില്‍ സര്‍വിസ് നടത്തുന്ന രോഹന്‍ ബസിലെ ജീവനക്കാരും തമ്മില്‍ ചൊവ്വാഴ്ച വൈകീട്ട് വാക്കേറ്റമുണ്ടായിരുന്നു. തുടര്‍ന്ന് കണ്ടക്ടറെ ഓട്ടോ തൊഴിലാളികള്‍ മര്‍ദിച്ചതായി ബസ് ജീവനക്കാരും ബസ് ജീവനക്കാര്‍ മര്‍ദിച്ചതായി ഓട്ടോ തൊഴിലാളികളും പറയുന്നു. മര്‍ദനമേറ്റ ബസ് കണ്ടക്ടര്‍ രാഹുല്‍ (22) മൂവാറ്റുപുഴയിലെ ആശുപത്രിയിലും ഓട്ടോ ഡ്രൈവര്‍ മണക്കാട് സ്വദേശി മാത്യു (52) തൊടുപുഴ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. തുടര്‍ന്നാണ് സ്വകാര്യ ബസുകള്‍ വീണ്ടും സര്‍വിസ് മുടക്കുകയായിരുന്നു. സമാന്തര സര്‍വിസ് ചോദ്യം ചെയ്തതിന്‍െറ പേരില്‍ ഓട്ടോ തൊഴിലാളികള്‍ മര്‍ദിച്ചെന്നാണ് ബസ് ജീവനക്കാരുടെ പരാതി. എന്നാല്‍, ബസ് ജീവനക്കാര്‍ വാക്കേറ്റം നടത്തുകയും മര്‍ദിക്കുകയുമായിരുന്നെന്ന് ഓട്ടോ തൊഴിലാളികള്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമാന്തര സര്‍വിസിനെതിരെ കഴിഞ്ഞ വ്യാഴം മുതല്‍ മണക്കാട്, അരിക്കുഴ റൂട്ടിലുള്ള സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തിവെച്ചിരുന്നു. ബസുകള്‍ സര്‍വിസ് നിര്‍ത്തിയത് മണക്കാട് മുതല്‍ അരിക്കുഴ പാറക്കടവ് ഭാഗങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്കും മറ്റ് യാത്രക്കാര്‍ക്കുമെല്ലാം വലിയ ദുരിതമായിരുന്നു. ജനപ്രതിനിധികളും വാഹന വകുപ്പ് അധികൃതരും പൊലീസും ബസ് ഉടമകളും നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് തിങ്കളാഴ്ച മുതലാണ് സര്‍വിസുകള്‍ പുനരാരംഭിച്ചത്. അനധികൃതമായി സമാന്തര സര്‍വിസ് നടത്തുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, രണ്ടുദിവസത്തിനകം വീണ്ടും സ്വകാര്യ ബസുകള്‍ സര്‍വിസ് മുടക്കിയത് യാത്രക്കാരെ പിന്നെയും ദുരിതത്തിലാക്കിയിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.