പീരുമേട് ടീ കമ്പനിയില്‍ വേതനം നല്‍കിയിട്ട് നാലുമാസം

കട്ടപ്പന: പീരുമേട് ടീ കമ്പനിയില്‍ വേതനം ലഭിക്കാത്തതിനെതുടര്‍ന്ന് തൊഴിലാളികള്‍ ദുരിതത്തില്‍. ശമ്പളം ലഭിച്ചിട്ട് നാലുമാസമായി. പ്രതിദിനം 50 രൂപ ചെലവുകാശ് എന്ന രീതിയില്‍ ആഴ്ചയില്‍ 300 രൂപയാണ് നിലവില്‍ തൊഴിലാളികള്‍ക്ക് നല്‍കുന്നത്. കുടിശ്ശിക ശമ്പളം ഈമാസം 30ന് നല്‍കാമെന്നാണ് ഒടുവില്‍ പാട്ടക്കാരന്‍ സമ്മതിച്ചിരിക്കുന്നത്. തേയിലത്തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് 232 രൂപയാണ് പ്രതിദിനവേതനം നല്‍കേണ്ടത്. സര്‍ക്കാര്‍ വേതനം വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ഇനിമുതല്‍ 301 രൂപ ശമ്പളം നല്‍കണം. ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ പാട്ടക്കാരന്‍ നല്‍കാന്‍ തയാറാകാത്ത സാഹചര്യത്തില്‍ തോട്ടം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, ഈ ആവശ്യത്തോട് ട്രേഡ് യൂനിയനുകള്‍ മൗനം പാലിക്കുന്നു. പാട്ടക്കാരനും ട്രേഡ് യൂനിയന്‍ നേതാക്കളും തമ്മിലുള്ള ഒത്തുകളിയാണ് ശമ്പളം നല്‍കാതിരുന്നിട്ടും ട്രേഡ് യൂനിയനുകള്‍ പ്രതികരിക്കാത്തതിന്‍െറ കാരണമെന്ന് തൊഴിലാളികള്‍ ആരോപിച്ചു. നവംബര്‍ 30ന് പാട്ടക്കാരന്‍ കുടിശ്ശിക ശമ്പളം നല്‍കിയില്ളെങ്കില്‍ പീരുമേട് ടീ കമ്പനിയില്‍ വീണ്ടും സമരം പൊട്ടിപ്പുറപ്പെടും. തോട്ടം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുവരെ സമരം തുടരാനാണ് തൊഴിലാളികളുടെ നീക്കം. പീരുമേട് ടീ കമ്പനി 2000ല്‍ ഉപേക്ഷിച്ചുപോയ ശേഷം തൊഴിലാളികള്‍ ദുരിതത്തിലായിരുന്നു. 1330ഓളം സ്ഥിരം തൊഴിലാളികളും അത്രതന്നെ താല്‍ക്കാലിക തൊഴിലാളികളുമുണ്ടായിരുന്ന ടീ കമ്പനി 12 വര്‍ഷത്തോളം അടഞ്ഞുകിടന്നു. പട്ടിണിയിലായ തൊഴിലാളികള്‍ തോട്ടം ഭാഗിച്ചെടുത്ത് കൊളുന്ത് നുള്ളി വിറ്റാണ് ഉപജീവനം നടത്തിവന്നത്. യൂനിയനുകളുടെ നേതൃത്വത്തിലാണ് തോട്ടം ഭാഗിച്ചെടുത്തത്. ഇതിനിടെ തോട്ടത്തിന്‍െറ വകയായിരുന്ന ആശുപത്രി, സൂപ്രണ്ട് ഓഫിസ്, ബംഗ്ളാവുകള്‍ എന്നിവിടങ്ങളിലെ വിലപിടിച്ച ഉപകരണങ്ങളെല്ലാം കള്ളന്മാര്‍ കടത്തിക്കൊണ്ടുപോയി. ലയങ്ങളെല്ലാം തകര്‍ന്നു. തോട്ടംവക ആശുപത്രി പൂട്ടിയതോടെ ചികിത്സാ സൗകര്യമില്ലാതെ തൊഴിലാളികള്‍ വിഷമത്തിലായി. ശരിയായ ചികിത്സ ലഭിക്കാതെ 200ലധികം പേരാണ് തോട്ടത്തില്‍ ഇതുവരെ മരിച്ചത്. ഇപ്പോള്‍ ഇതിലധികം പേര്‍ രോഗബാധിതരാണ്. കുടിവെള്ളവും വൈദ്യുതിയും തൊഴിലാളികള്‍ക്ക് അന്യമായി. തകര്‍ന്ന ലയങ്ങളിലായി അവരുടെ താമസം. 2013 നവംബറില്‍ തോട്ടം പാട്ടക്കാരന്‍ ഏറ്റെടുത്തശേഷവും സ്ഥിതിക്ക് മാറ്റമുണ്ടായിട്ടില്ല. തോട്ടം പാട്ടത്തിന് ഏറ്റെടുക്കും മുമ്പ് തൊഴിലാളികളുമായി ഉണ്ടാക്കിയ കരാര്‍ വ്യവസ്ഥകള്‍ പാലിക്കാന്‍ ഇതുവരെ മാനേജ്മെന്‍റ് തയാറായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.