തൊടുപുഴ നഗരസഭ അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി യു.ഡി.എഫില്‍ തര്‍ക്കം

തൊടുപുഴ: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷപദവി ഘടകകക്ഷികള്‍ക്കിടെ വീതം വെക്കുന്നത് സംബന്ധിച്ച ചര്‍ച്ച തുടങ്ങി. ഞായറാഴ്ച ഉച്ചക്കുശേഷം തൊടുപുഴ റെസ്റ്റ് ഹൗസില്‍ ആരംഭിച്ച ചര്‍ച്ച രാത്രി വൈകിയും തുടര്‍ന്നു. ചെയര്‍മാന്‍ സ്ഥാനം ഘടകകക്ഷികള്‍ക്കിടെ വീതം വക്കാന്‍ ധാരണയായിട്ടുണ്ട്. എന്നാല്‍ ആദ്യഊഴം ആര്‍ക്ക് എന്നതിനെച്ചൊല്ലി തര്‍ക്കം തുടരുകയാണ്. ഞായറാഴ്ച തൊടുപുഴയില്‍ നടന്ന യു.ഡി.എഫ് യോഗത്തില്‍ ചെയര്‍മാന്‍ സ്ഥാനം ആദ്യ രണ്ടുവര്‍ഷം തങ്ങള്‍ക്ക് വേണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഇത് അംഗീകരിച്ചില്ല. ആദ്യ രണ്ടുവര്‍ഷം ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസിനും വൈസ് ചെയര്‍മാന്‍ സ്ഥാനം മുസ്ലീിം ലീഗിനുമെന്ന നിലപാടിലാണ് കോണ്‍ഗ്രസ് തേൃത്വം. ചെയര്‍മാന്‍ പദവി ഇക്കുറി വനിതക്കാണ്. ആദ്യ ഊഴം ലീഗിന് നല്‍കുമ്പോള്‍ രണ്ട് സ്ഥാനത്തും പുതുമുഖങ്ങള്‍ എത്തുമെന്നും ഇത് ഭരണനടപടികള്‍ മുന്നേട്ടുകൊണ്ടുപോകുന്നതില്‍ പ്രതിസന്ധി ഉണ്ടാക്കുമെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ഇനി മുസ്ലിം ലീഗിന് ആദ്യ രണ്ടുവര്‍ഷം ലഭിക്കുകയാണെങ്കില്‍ സഫിയ ജബ്ബാറിനെ ചെയര്‍പേഴ്സണാക്കാനാണ് ലീഗ് തീരുമാനം. കോണ്‍ഗ്രസിനാണ് ആദ്യ ഊഴം ലഭിക്കുന്നതെങ്കില്‍ പാര്‍ട്ടിയുടെ ഏക വനിതാ അംഗം സിസിലി ജോസിനാകും സാധ്യത. 35 അംഗ തൊടുപുഴ നഗരസഭയില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ല. യു.ഡി.എഫ്-14, എല്‍.ഡി.എഫ്-13, ബി.ജെ.പി -എട്ട് എന്നിങ്ങനെയാണ് കക്ഷിനില. ബി.ജെ.പിയുമായി ചേര്‍ന്ന് ഭരണത്തിനില്ളെന്ന് ഇരുമുന്നണിയും വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ 18ന് നടക്കുന്ന ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ മൂന്നുകൂട്ടരും സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് സാധ്യത. ഇവരില്‍ ഏറ്റവും കുറവ് വോട്ട് ലഭിക്കുന്ന സ്ഥാനാര്‍ഥിയെ ഒഴിവാക്കി ഒന്നും രണ്ടും സ്ഥാനക്കാരെ വീണ്ടും മത്സരിപ്പിക്കും. അപ്പോള്‍ വിട്ടുനില്‍ക്കാനാണ് ബി.ജെ.പി തീരുമാനമെന്നറിയുന്നു. ഈ സാഹചര്യത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വിജയിക്കാന്‍ കഴിയും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.