കുമളി കൊല്ലം പട്ടടയില്‍ കോണ്‍ഗ്രസ് –സി.പി.എം സംഘട്ടനം

കുമളി: ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് കുമളി കൊല്ലം പട്ടടയില്‍ ആരംഭിച്ച സംഘര്‍ഷം തുടരുന്നു. അക്രമ സംഭവങ്ങള്‍ക്ക് പിന്നിലെ പ്രതികളെ പിടികൂടുന്നതില്‍ പൊലീസ് തുടരുന്ന നിഷ്ക്രിയത്വം ജനങ്ങളെ ഭീതിയിലാക്കിയിട്ടുണ്ട്. കുമളി ഗ്രാമപഞ്ചായത്ത് കൊല്ലം പട്ടട വാര്‍ഡില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി പരാജയപ്പെട്ടതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. ഇവിടെ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ഷാജിമോന്‍ ശ്രീധരന്‍ നായരെ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ സഹായിച്ചെന്ന പേരില്‍ ഒരുസംഘം അക്രമത്തിന് തുടക്കമിടുകയായിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ഥിയെ സഹായിച്ചെന്ന കാരണത്താല്‍ കൊല്ലം പട്ടടയില്‍ ഹോട്ടല്‍ നടത്തുന്ന ജോസ് കുന്നുംപുറത്തിനെ ഭീഷണിപ്പെടുത്തുകയും കടയിലെ സാധനങ്ങള്‍ നശിപ്പിക്കുകയും കട പൂട്ടിക്കുകയും ചെയ്തു. ഇതിന് പിന്നാലെ റോഡരികിലെ മാടക്കടയും അക്രമിസംഘം തകര്‍ത്തു. ഇതിനിടെ കൊല്ലം പട്ടടയിലെ സി.പി.എം കൊടിമരം തകര്‍ത്തെന്നാരോപിച്ച് സംഘര്‍ഷം കൂടുതല്‍ ശക്തമായി. പ്രശ്നത്തില്‍ കാര്യമായ ഇടപെടല്‍ നടത്താതെ പൊലീസ് കാഴ്ചക്കാരായതോടെ പ്രദേശത്ത് വീണ്ടും സംഘട്ടനത്തിന് വഴിയൊരുങ്ങി. ശനിയാഴ്ച കൊല്ലംപട്ടട കവലയില്‍ ഉണ്ടായ സംഘട്ടനത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ബെന്നി ജോണ്‍ (36), പിതാവ് കുഞ്ഞൂഞ്ഞ് (65), സഹോദരന്‍ രഞ്ജിത്ത് (29), എന്നിവര്‍ക്കും സി.പി.എം കൊല്ലംപട്ടട ബ്രാഞ്ച് സെക്രട്ടറി മേക്കുളം എന്‍. സാബു (47), വെട്ടിക്കല്‍ വി.കെ. സന്തോഷ് (35), മണ്ണാത്തിമറ്റം എം.കെ. രാജന്‍ (39) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുകൂട്ടരെയും കുമളി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസങ്ങളിലുണ്ടായ സംഘര്‍ഷത്തിന്‍െറ തുടര്‍ച്ചയായാണ് ശനിയാഴ്ചത്തെ സംഘട്ടനം. പട്ടാപ്പകല്‍ കല്ലും കമ്പിയും തടിക്കഷ്ണങ്ങളുമായി ഇരുവിഭാഗം തമ്മില്‍ ഏറ്റുമുട്ടിയത് നാട്ടുകാരെയും ഭീതിയിലാക്കി. സംഭവം സംബന്ധിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.