ജീപ്പുകളുടെ സമാന്തര സര്‍വിസ് ബസുകളെ ബാധിക്കുന്നു

പീരുമേട്: ഏലപ്പാറ-പീരുമേട് റൂട്ടിലെ ജീപ്പുകളുടെ സമാന്തര സര്‍വിസ് കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളുടെ വരുമാനത്തെ ബാധിക്കുന്നു. ജീപ്പുകളുടെ അനധികൃത സര്‍വിസ് മൂലം ഏലപ്പാറ-കുമളി റൂട്ടില്‍ ഓടുന്ന ജനുറം ബസ് ഉള്‍പ്പെടെയുള്ള സര്‍വിസുകളുടെ വരുമാനത്തെ ബാധിച്ചു. ബസുകള്‍ക്ക് മുന്നില്‍ പായുന്ന ജീപ്പുകള്‍ അപകട ഭീഷണിയും സൃഷ്ടിക്കുന്നു. ഏലപ്പാറ, പീരുമേട്, കുട്ടിക്കാനം തുടങ്ങിയ സ്ഥലങ്ങളില്‍ നിര്‍ത്തിയിടുന്ന ജീപ്പുകള്‍ ബസുകള്‍ എത്തുമ്പോള്‍ പായുകയാണ് പത്തില്‍പരം കമാന്‍ഡര്‍ ജീപ്പുകളാണ് സമാന്തര സര്‍വിസ് നടത്തുന്നത്. ഇതില്‍ മിക്കവയും അഞ്ച് യാത്രക്കാര്‍ക്ക് പെര്‍മിറ്റുള്ളവയാണ്, ഇത്തരം ജീപ്പുകളില്‍ 15 യാത്രക്കാരുമായാണ് സമാന്തര സര്‍വിസ് നടത്തുന്നത്. സമാന്തര സര്‍വിസ് നടത്തുന്ന ജീപ്പുകളിലെ ഡ്രൈവര്‍മാരും യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കാറില്ല. കാര്‍, സ്വാകാര്യ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടില്ളെങ്കില്‍ പിഴ ഈടാക്കുന്ന പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സമാന്തര സര്‍വിസ് വാഹനങ്ങളെ ഒഴിവാക്കുന്നു. സീറ്റ് ബെല്‍റ്റ് പരിശോധനയില്‍ സമാന്തര സര്‍വിസ് വാഹനങ്ങളെ ഒഴിവാക്കുന്നതിനെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി ബസിന് മുന്നില്‍ സമാന്തര സര്‍വിസ് നടത്തുന്ന ഏലപ്പാറയിലെ ഒരു ജീപ്പ് ഡ്രൈവര്‍ ബസ് ഡ്രൈവര്‍മാരോട് അപമര്യാദയായി പെരുമാറുന്നതായും ബസുകള്‍ക്ക് മുന്നില്‍ സമാന്തര സര്‍വിസ് നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും ബസ് ജീവനക്കാര്‍ പറഞ്ഞു. സമാന്തര സര്‍വിസ് നടത്തുന്ന ജീപ്പുകള്‍ ബസ് സ്റ്റോപ്പുകളില്‍ നിര്‍ത്തിയിടുന്നത് ഗതാഗത തടസ്സവും സൃഷ്ടിക്കുന്നു, പീരുമേട്-ഏലപ്പാറ റൂട്ടില്‍ യാത്രക്കാരുടെ തിരക്ക് ഉള്ളതിനാല്‍ സമാന്തര സര്‍വിസ് ജീപ്പുകള്‍ക്ക് വന്‍ വരുമാനം ലഭിക്കുന്നതിനാല്‍ ദിവസേന ട്രിപ് ജീപ്പുകളുടെ എണ്ണം കൂടുകയാണ്. സമാന്തര സര്‍വിസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബസ് ഉടമകള്‍ നല്‍കിയ പരാതിയിലും നടപടി ഉണ്ടായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.