ആലപ്പുഴ: തൊഴിലുറപ്പ് പദ്ധതിയിൽ കേരളത്തിന് അർഹമായ വിഹിതം കേന്ദ്രത്തിൽനിന്നും ലഭിക്കാത്തതിന് കാരണം സംസ്ഥാന സർക്കാറിെൻറ പിടിപ്പുകേടാണെന്ന് കെ.സി. വേണുഗോപാൽ എം.പി. കൂലിയിനത്തിൽ കിട്ടേണ്ട കുടിശ്ശിക പോലും കേരളത്തിന് കിട്ടിയില്ല. ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവെച്ച തമിഴ്നാടിന് കേന്ദ്രത്തിൽനിന്നും 2481 കോടി അനുവദിച്ചപ്പോൾ കേരളത്തിന് 140 കോടി രൂപ മാത്രമാണ് കിട്ടിയത്. ഇതേക്കുറിച്ച് കേന്ദ്ര സർക്കാറുമായി ചർച്ച നടത്തി. കേരളം സമയബന്ധിതമായി നൽകേണ്ട പല റിപ്പോർട്ടുകളും നൽകുന്നില്ലെന്ന പരാതിയാണ് കേന്ദ്രത്തിനുള്ളത്. പദ്ധതിയുടെ പുരോഗതി ഉൾപ്പെടുന്ന സ്ഥിതിവിവര റിപ്പോർട്ട് ഇതുവരെ നൽകിയിട്ടില്ല. ആസ്തി വികസനത്തിന് മുൻഗണന നൽകണമെന്നും അത് പ്രകാരം എത്ര ആസ്തികൾ സൃഷ്ടിച്ചുവെന്നത് സംബന്ധിച്ചും റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടിട്ട് അത് നൽകിയില്ല. ഓഡിറ്റ് റിപ്പോർട്ടും സമർപ്പിക്കാത്തതാണ് വിഹിതം കുറയാൻ കാരണമായി കേന്ദ്രം പറയുന്ന കാരണങ്ങൾ. പണം കിട്ടാത്തതിനാൽ മാസങ്ങളായി മുടങ്ങിക്കിടക്കുന്ന കൂലി പോലും തൊഴിലാളികൾക്ക് ഉടനെ കിട്ടാതെ വരും. നടപടിക്രമങ്ങൾ അനുസരിച്ച് മുന്നോട്ട് പോകാൻ സംസ്ഥാനം തയാറാകാത്തത് കാരണം പാവപ്പെട്ട തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലാകുന്ന സാഹചര്യം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എം.പി മുഖ്യമന്ത്രിക്ക് കത്തുനൽകി. അതല്ല, കേന്ദ്രം പറയുന്നത് വസ്തുതാവിരുദ്ധമാണെങ്കിൽ അക്കാര്യം സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.