ആലപ്പുഴ: ദീർഘകാലമായി ചുവപ്പുനാടയിൽ കുരുങ്ങി പരിഹാരമില്ലാതെകിടന്ന 711 പരാതികൾക്ക് പരിഹാരംകണ്ട് മാവേലിക്കരയിൽ കലക്ടറുടെ സേവനസ്പർശം. ബിഷപ് ഹോഡ്ജസ് ഹയർ സെക്കൻഡറി സ്കൂളിലൊരുക്കിയ അദാലത്ത് വേദിയിൽ മാവേലിക്കര താലൂക്കിലുള്ളവർക്കായി നടത്തിയ സേവനസ്പർശത്തിൽ 893 അപേക്ഷ ലഭിച്ചു. രാവിലെ എട്ടിന് രജിസ്ട്രേഷൻ ആരംഭിച്ചു. ചികിത്സ ധനസഹായത്തിനും ബി.പി.എൽആകാനും തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് വിവിധ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുമുള്ള അപേക്ഷകളായിരുന്നു അധികവും. റവന്യു, സർവേ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം തുടങ്ങിയവുമായി ബന്ധപ്പെട്ട അപേക്ഷകളും ലഭിച്ചു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പ്രത്യേകം കൗണ്ടറുകളിലായി വേദിക്ക് സമീപംതന്നെ ഉണ്ടായിരുന്നു. വെള്ളക്കടലാസിൽ എഴുതിയ അപേക്ഷ സ്വീകരിക്കാൻ കൗണ്ടർ സജ്ജമാക്കി. പരാതികൾ സ്വീകരിച്ച് ഓൺലൈനായി രേഖപ്പെടുത്തിയശേഷം കലക്ടറെ നേരിട്ട് സമീപിക്കാൻ സംവിധാനമൊരുക്കി. രാവിലെ 9.30ന് കലക്ടർ വീണ എൻ. മാധവൻ നേരിൽ പരാതികൾ സ്വീകരിച്ചുതുടങ്ങി. തീർപ്പാകാത്ത അപേക്ഷകൾ അതത് വകുപ്പുകൾക്ക് കൈമാറി. വകുപ്പുതല ഉദ്യോഗസ്ഥർ പരാതികളിൽ എടുത്ത തീരുമാനം നിശ്ചിത ദിവസത്തിനകം കലക്ടറെ അറിയിക്കണം. സേവനസ്പർശം വെബ്സൈറ്റിൽ തത്സമയ വിവരം അറിയാനും സംവിധാനമുണ്ട്. അപേക്ഷ നൽകാനെത്തിയവർക്ക് ലഘുഭക്ഷണവും കുടിവെള്ളവും ഒരുക്കിയിരുന്നു. മെഡിക്കൽ സംഘവും സ്ഥലത്തുണ്ടായിരുന്നു. എ.ഡി.എം എം.കെ. കബീർ, ആർ.ഡി.ഒ രാജചന്ദ്രൻ, ഡെപ്യൂട്ടി കലക്ടർ ആർ. സുകു, ലീഡ് ബാങ്ക് മാനേജർ കെ.എസ്. അജു, വിവിധ വകുപ്പുകളിലെ ജില്ലതല ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.