അരൂർ: അരൂർ വ്യവസായ കേന്ദ്രത്തിലേക്കുള്ള റോഡ് ചളിക്കുളമായി. മഴ ശക്തമായതോടെ റോഡിൽ കാലുകുത്താൻപോലും കഴിയാത്ത അവസ്ഥയാണ്. വ്യവസായ കേന്ദ്രത്തിലേക്ക് അസംസ്കൃത സാധനങ്ങളുമായി ദിവേസനയെത്തുന്ന വാഹനങ്ങളും നൂറുകണക്കിന് തൊഴിലാളികളും ഏറെ ക്ലേശിക്കുകയാണ്. മഴ ശക്തമായാൽ വെള്ളക്കെട്ടുയർന്ന് വാഹന, കാൽനടയാത്രകൾ അസാധ്യമാകും. അരികുകളിൽ തള്ളുന്ന മാലിന്യം റോഡിലേക്ക് ഒഴുകിയെത്തുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന ഭീതിയുമുണ്ട്. റോഡുകൾ നന്നാക്കേണ്ട ചുമതല വ്യവസായ വകുപ്പിനാണ്. വ്യവസായ കേന്ദ്രത്തിലെ വ്യവസായികൾ പലതവണ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. തുറവൂർ: ദിവസങ്ങളായി പെയ്യുന്ന മഴയിൽ ദേശീയപാതയിൽ കുഴികളും രൂപപ്പെട്ടുതുടങ്ങി. അരൂർ മുതൽ ഒറ്റപ്പുന്ന വരെയുള്ള നാലുവരി പാതയിൽ നൂറുകണക്കിന് കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ദേശീയപാത അതോറിറ്റി അധികൃതർ ഷെൽമാക്ക് മിശ്രിതം ഉപയോഗിച്ച് കുഴികൾ അടക്കുന്നുണ്ട്. അതേസമയം, കാലവർഷം ശക്തമാകുന്നതിന് മുമ്പുതന്നെ റോഡിൽ കുഴികൾ രൂപപ്പെട്ടത് റോഡ് നിർമാണത്തിലെ അപാകതയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇരുചക്രവാഹന യാത്രക്കാർ കുഴിയിൽവീണ് അപകടത്തിൽപെടുന്നതും പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.