മദ്യലഹരിയില്‍ ഡ്രൈവര്‍ ബസ് ‘പറപ്പിച്ചു’; ജീവന്‍ കൈയില്‍ പിടിച്ച് യാത്രക്കാര്‍

മൂവാറ്റുപുഴ: ലഹരി തലക്കുപിടിച്ച ഡ്രൈവര്‍ ബസ് പറത്തിയത് ഭീതി പരത്തി. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് എറണാകുളത്തുനിന്ന് കാക്കനാട്, മൂവാറ്റുപുഴ വഴി തൊടുപുഴയിലേക്കുപോയ എല്‍.എം.എസ് ബസിലെ ഡ്രൈവറാണ് മദ്യലഹരിയില്‍ വാഹനം ഓടിച്ചത്. അമിത വേഗത്തില്‍ ബസിന്‍െറ പോക്ക് പന്തികേടല്ളെന്ന് യാത്രക്കാര്‍ക്ക് തോന്നിയെങ്കിലും സാധാരണ ഈ റൂട്ടില്‍ സ്വകാര്യബസുകള്‍ അമിത വേഗത്തില്‍ പോകുന്നതിനാല്‍ യാത്രക്കാര്‍ ആദ്യം കാര്യമാക്കിയില്ല. ബസിന്‍െറ വരവുകണ്ട് എതിരെ വന്ന വാഹനങ്ങള്‍ അരികിലേക്ക് ഒതുക്കി. കാല്‍നടക്കാര്‍ ഓടിമാറി. പാഞ്ഞുവന്ന ബസിനെ പട്ടിമറ്റത്തിന് സമീപം വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് പിടികൂടി. പരിശോധനയില്‍ ഡ്രൈവര്‍ മദ്യപിച്ചതായി കണ്ടത്തെി. ചെറിയ പിഴ ഈടാക്കിയ ശേഷം കണ്ടക്ടറെ വാഹനം ഏല്‍പിച്ച് പൊലീസ് പറഞ്ഞ് വിടുകയായിരുന്നു. എന്നാല്‍, ബസ് തൊട്ടടുത്ത സ്റ്റോപ്പിലത്തെിയശേഷം ഡ്രൈവര്‍തന്നെ വീണ്ടും ബസ് ഓടിക്കാന്‍ തുടങ്ങി. ഇതിനിടെ നെല്ലാടിന് സമീപം പിക് അപ് വാനില്‍ ബസ് ഉരസി. ഇതേ ചൊല്ലി പിക് അപ് വാനിന്‍െറ ഡ്രൈവറും ബസ് ഡ്രൈവറുമായി വാക്കുതര്‍ക്കവുമുണ്ടായി. ഈസമയം ബസില്‍ സ്കൂള്‍, കോളജ് കുട്ടികളടക്കം നിറയെ യാത്രക്കാരുണ്ടായിരുന്നു. ബസ് അമിത വേഗത്തില്‍ വീണ്ടും ചീറിപ്പായാന്‍ തുടങ്ങിയതോടെ യാത്രക്കാരില്‍ ചിലര്‍ ബഹളം വെച്ചങ്കിലും ജീവനക്കാര്‍ അസഭ്യം പറയുകയും ഭീക്ഷണിപ്പെടുത്തുകയും ചെയ്തു. ബസ് മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നം ജങ്ഷനിലത്തെിയതോടെ ഡ്രൈവറെ ഒഴിവാക്കി കണ്ടക്ടര്‍ വീണ്ടും ഡ്രൈവിങ് ഏറ്റെടുക്കുകയായിരുന്നു. എറണാകുളം-കാക്കനാട്-മൂവാറ്റുപുഴ റൂട്ടില്‍ സ്വകാര്യ ബസുകളുടെ അമിത വേഗത്തിനെതിരെ വ്യാപക പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍, ഈ റൂട്ടില്‍ മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ വേണ്ടത്ര പരിശോധന നടത്താറില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.