മൂവാറ്റുപുഴ: അധ്യയന വര്‍ഷം തുടങ്ങി ഒന്നര മാസം പിന്നിടുമ്പോള്‍ ചെറുവട്ടൂര്‍ ഗവ.യു.പി സ്കൂളില്‍ ആകെയുള്ളത് പ്രധാന അധ്യാപിക മാത്രം. ഹെഡ്മിസ്ട്രസ് അടക്കം മൂന്ന് സ്ഥിരം അധ്യാപകരും രണ്ട് താല്‍ക്കാലിക അധ്യാപകരുമുണ്ടായിരുന്ന സ്കൂളില്‍നിന്ന് ഒരാള്‍ സ്ഥലം മാറിപ്പോയി. മറ്റൊരാള്‍ ലീവിലുമാണ്. താല്‍ക്കാലിക അധ്യാപകരെ ഒഴിവാക്കുകയും ചെയ്തു. ഇതോടെ, നൂറിലധികം കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ പഠിപ്പിക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്. അധ്യാപക നിയമനം നടക്കാത്തതിനാല്‍ പല സ്കൂളുകളിലും താല്‍ക്കാലിക അധ്യാപകരെ വച്ചാണ് ക്ളാസെടുക്കുന്നത്. സാമ്പത്തിക ബാധ്യത മൂലംതാല്‍ക്കാലിക അധ്യാപകരെ ഒഴിവാക്കണമെന്ന അനൗദ്യോഗിക നിര്‍ദേശം വിദ്യാഭ്യാസ വകുപ്പ് നല്‍കിയിട്ടുണ്ടത്രെ. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. ജില്ലയിലെ പല സ്കൂളുകളിലും ഇതു തന്നെയാണ് സ്ഥിതി. താല്‍ക്കാലിക അധ്യാപകരെവെച്ചെങ്കിലും ക്ളാസുകള്‍ നടത്തേണ്ടതിന്നു പകരം ഇത്തരം സമീപനം സ്വീകരിക്കുന്നത് സ്വകാര്യ സ്കൂളുകളെ സഹായിക്കാനാണെന്ന് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.