മാരാരിക്കുളം: പച്ചക്കറിക്കടകളിലെ മാലിന്യങ്ങള്‍ വളമാക്കി കഞ്ഞിക്കുഴിയിലെ യുവകര്‍ഷകനായ സുജിത് സ്വാമിനികര്‍ത്തില്‍ നടത്തിയ ഞാലിപ്പൂവന്‍ വാഴകൃഷിയില്‍ മികച്ച നേട്ടം. 1500 വാഴക്കുലയാണ് കഞ്ഞിക്കുഴിയിലെ ഈ കര്‍ഷകന്‍ വിളയിച്ചത്. ചേര്‍ത്തല സെന്‍റ് മൈക്കിള്‍സ് കോളജില്‍ പാട്ടത്തിനെടുത്ത ഒമ്പതേക്കറിലാണ് കൃഷി. വാഴ നടാനായി കുഴിച്ച കുഴിയില്‍ ആദ്യം മാലിന്യങ്ങള്‍ നിറച്ച് മൂടി. ഇത്തരത്തില്‍ മിനി ലോറിയില്‍ 50 ലോഡ് മാലിന്യം കൃഷിക്കായി നിര്‍മാര്‍ജനം ചെയ്തു. മറ്റ് വളമൊന്നും ഇട്ടില്ല. മാലിന്യം നിറച്ച് കുഴി മൂടിയശേഷം ഒരാഴ്കഴിഞ്ഞ് ചാണകപ്പൊടിയും ചാരവും ഇട്ടശേഷം വാഴ നട്ടു. വാഴ മുട്ടോളം വളര്‍ന്നപ്പോള്‍ വീണ്ടും മാലിന്യം ഇറക്കി. മാലിന്യം അലിയാനായി ചാരവും ചാണകവും ചേര്‍ത്തു. ആറുമാസംകൊണ്ട് വിളവ് ലഭിച്ചു. ഇതിനിടെ മൂന്നുരൂപ നിരക്കില്‍ തൂശനില വിറ്റും നേട്ടമുണ്ടാക്കി. 30,000 രൂപയോളം ഇങ്ങനെയും ലഭിച്ചു. ഹോര്‍ട്ടികോര്‍പ്പിനും കഞ്ഞിക്കുഴി പി.ഡി.എസിനുമാണ് വാഴക്കുല വിറ്റത്. 12-15 കിലോയുള്ള കുലകള്‍വരെ കിട്ടി. കിലോക്ക് 24 രൂപ കിട്ടുന്നുണ്ട്. 2000 വാഴവിത്ത് ലഭിച്ചു. ഇതിപ്പോള്‍ ആറുരൂപ നിരക്കില്‍ വില്‍ക്കുന്നു. കൃത്യത കൃഷിരീതി അവലംബിച്ച് പച്ചക്കറി കൃഷി നടത്തുന്ന ഈ 30കാരന് കഴിഞ്ഞവര്‍ഷം സംസ്ഥാനത്തെ മികച്ച യുവ കര്‍ഷകനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. കഞ്ഞിക്കുഴി, ചേര്‍ത്തല തെക്ക് പഞ്ചായത്തുകളിലെ സ്ഥലത്താണ് ഇപ്പോള്‍ കൃഷിചെയ്യുന്നത്. കൂടാതെ മത്സ്യകൃഷിയുമുണ്ട്. ഫോണ്‍: 9495929729.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.