ആലപ്പുഴ: ഭിന്നശേഷിക്കാര്‍ക്ക് വോട്ടുചെയ്യാന്‍ ജില്ലയില്‍ വിപുല സൗകര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ഏര്‍പ്പെടുത്തി. ഈ വിഭാഗക്കാരെ വോട്ടുചെയ്യുന്നതിന് വിവിധ കേന്ദ്രങ്ങളിലേക്ക് എത്തിക്കാന്‍ ഒമ്പത് നിയോജകമണ്ഡലങ്ങളിലുമായി 27 ആംബുലന്‍സ് ഏര്‍പ്പെടുത്തും. ആംബുലന്‍സുകളില്‍ വീല്‍ ചെയര്‍ സജ്ജീകരിക്കും. ഇവരെ വോട്ടുയന്ത്രത്തിന് അടുത്തുവരെ എത്തിക്കാന്‍ ഒരു എന്‍.എസ്.എസ് വളന്‍റിയറും ഒരു എന്‍.സി.സി വളന്‍റിയറും ആംബുലന്‍സിലുണ്ടാകും. നിയോജക മണ്ഡലത്തിലെ മൂന്ന് കേന്ദ്രങ്ങളില്‍ ആംബുലന്‍സ് സജ്ജീകരിക്കും. വെള്ളത്താല്‍ ചുറ്റപ്പെട്ട 17 സ്ഥലങ്ങളില്‍ 17 ബോട്ട് ക്രമീകരിച്ചിട്ടുണ്ട്. പോളിങ് ജോലിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് അസുഖമോ ശാരീരിക അസ്വസ്ഥതയോ ഉണ്ടായാല്‍ തൊട്ടടുത്ത ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കും. 25,000 രൂപ വരെയുള്ള ചികിത്സാചെലവ് കമീഷന്‍ വഹിക്കും. പോളിങ് ബൂത്തുകളിലെ വെള്ളം, വെളിച്ചം, ശൗചാലയങ്ങള്‍ എന്നിങ്ങനെ ഭൗതിക സാഹചര്യങ്ങള്‍ വിലയിരുത്താനായി മേയ് 14ന് ഐ.സി.ഡി.എസ് ഓഫിസര്‍മാര്‍ പരിശോധന നടത്തും. യോഗത്തില്‍ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ഡോ. ഡി. സജിത് ബാബു, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡി. വസന്തദാസ്, ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്കുവേണ്ടി നിയമിച്ച നോഡല്‍ ഓഫിസര്‍ അനീറ്റ എസ്. ലിന്‍, എന്‍.എസ്.എസ്, എന്‍.സി.സി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.