തീരദേശ മേഖലയുടെ വികസനത്തിന് 46 കോടിയുടെ പദ്ധതികള്‍ –മന്ത്രി ബാബു

കരുവാറ്റ: ആലപ്പുഴയിലെ തീരദേശ മേഖലയുടെ വികസനത്തിന് 46.30 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്ന് മന്ത്രി കെ. ബാബു. കരുവാറ്റയില്‍ സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍ നിര്‍മിച്ച ആധുനിക മത്സ്യമാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആലപ്പുഴയിലെ തീരദേശ ഗ്രാമങ്ങളിലെ ജനവിഭാഗങ്ങളുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തീരദേശ വികസന കോര്‍പറേഷന്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ 9.14 കോടി രൂപയുടെ വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കി. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളെ സംസ്ഥാന സര്‍ക്കാറിന്‍െറ മാതൃകാ മത്സ്യഗ്രാമ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏഴ് കുടിവെള്ള പദ്ധതികള്‍, അഞ്ച് വൈദ്യുതീകരണ പദ്ധതികള്‍, നാല് ലൈബ്രറികള്‍, ഫിഷറീസ് സ്റ്റേഷന്‍, ആശുപത്രി, സ്കൂള്‍ എന്നിങ്ങനെ 36.85 കോടി രൂപയുടെ പദ്ധതികള്‍ വിവിധ ഘട്ടങ്ങളിലാണെന്നും മന്ത്രി പറഞ്ഞു. തീരദേശ വികസന കോര്‍പറേഷന്‍ 78 കോടി രൂപ ചെലവില്‍ സംസ്ഥാനത്തുടനീളം സ്ഥാപിക്കുന്ന 41 ശുചിത്വപൂര്‍ണ മത്സ്യമാര്‍ക്കറ്റുകളില്‍ ഉള്‍പ്പെടുത്തിയാണ് കരുവാറ്റയില്‍ മാര്‍ക്കറ്റ് സ്ഥാപിക്കുന്നത്. ദേശീയ മത്സ്യ വികസന ബോര്‍ഡിന്‍െറ സഹായത്തോടെയാണ് 196.53 ലക്ഷം രൂപ അടങ്കല്‍ തുകയില്‍ മാര്‍ക്കറ്റ് നിര്‍മിച്ചത്. മത്സ്യവിപണനത്തിനുള്ള 35 സ്റ്റാളുകള്‍, ഓഫിസ് മുറി, വിശ്രമമുറി, മലിനജല സംസ്കരണ പ്ളാന്‍റ്, കോള്‍ഡ് സ്റ്റോര്‍, ഫ്ളേക് ഐസ് യൂനിറ്റ്, ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങളോടെയാണ് മാര്‍ക്കറ്റ് കെട്ടിടം പ്രവര്‍ത്തനം തുടങ്ങുന്നത്. തൃക്കുന്നപ്പുഴ ഗവ. ലോവര്‍ പ്രൈമറി സ്കൂളില്‍ തീരദേശ വികസന കോര്‍പറേഷന്‍ നിര്‍മിക്കുന്ന 53 ലക്ഷം രൂപയുടെ പുതിയ അക്കാദമിക് ബ്ളോക്കിന്‍െറ ശിലാസ്ഥാപനവും മന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി രമേശ് ചെന്നിത്തല ആവശ്യപ്പെട്ടതനുസരിച്ച് തൃക്കുന്നപ്പുഴയില്‍ ഫിഷിങ് ഹാര്‍ബര്‍ നിര്‍മിക്കുന്നതിന്‍െറ സാധ്യതകള്‍ പഠിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി ബാബു പറഞ്ഞു. പുത്തന്‍വീട് കോളനി-ആശ്രാമം റോഡിന്‍െറ നിര്‍മാണവും മന്ത്രി ഉദ്ഘാടനം ചെയ്തു. കെ.സി. വേണുഗോപാല്‍ എം.പി, തീരദേശ വികസന കോര്‍പറേഷന്‍ എം.ഡി ഡോ. കെ. അമ്പാടി തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.