കാട്ടില്‍ തെക്കതില്‍ ചുണ്ടന് സ്വര്‍ണക്കപ്പ്

ഹരിപ്പാട്: പല്ലനയാറ്റില്‍ നടന്ന 40ാമത് മഹാകവി കുമാരനാശാന്‍ സ്മാരക ജലോത്സവത്തില്‍ പ്രഥമ സ്വര്‍ണക്കപ്പ് മഹാദേവികാട് കാട്ടില്‍ തെക്കതില്‍ ചുണ്ടന്. പ്രണവം ശ്രീകുമാര്‍ ക്യാപ്റ്റനായ ആനാരി ചുണ്ടനെ തുഴപ്പാടിന് പിന്നിലാക്കിയാണ് ബിജോയ് ക്യാപ്റ്റനായ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന്‍ ഗോകുലം ഗോപാലന്‍ നല്‍കിയ ശബരീഷ് ഗോപാലന്‍ സ്മാരക സ്വര്‍ണക്കപ്പില്‍ മുത്തമിട്ടത്. കെ.ആര്‍. രാജശേഖരന്‍ ക്യാപ്റ്റനായ ശ്രീവിനായകനാണ് മൂന്നാംസ്ഥാനം. ചുണ്ടന്‍വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലില്‍ പള്ളിപ്പാടന്‍ ചുണ്ടന്‍ ഒന്നാമതും വെള്ളംകുളങ്ങര രണ്ടാമതും ആയാപറമ്പ് പാണ്ടി മൂന്നാമതും എത്തി. ചുണ്ടന്‍ സെക്കന്‍ഡ് ലൂസേഴ്സ് ഫൈനലില്‍ കരുവാറ്റക്കാണ് ഒന്നാംസ്ഥാനം. ചെറുതന രണ്ടാമതും ആയാപറമ്പ് വലിയദിവാന്‍ജി മൂന്നാമതും എത്തി. തെക്കന്‍വള്ളങ്ങളുടെ എ ഗ്രേഡ് മത്സരത്തില്‍ ചെല്ലിക്കാടന്‍, കാട്ടില്‍ തെക്കതില്‍, കമ്പിനി എന്നീ വള്ളങ്ങള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. തെക്കന്‍വള്ളങ്ങളുടെ ബി ഗ്രേഡ് മത്സരത്തില്‍ കാട്ടില്‍ തെക്കതില്‍ ജേതാവായി. സാരഥിക്കാണ് രണ്ടാംസ്ഥാനം. ഫൈബര്‍ ചുണ്ടനുകളുടെ മത്സരത്തില്‍ തൃക്കുന്നപ്പുഴ ഒന്നാംസ്ഥാനവും വൈഗ രണ്ടാംസ്ഥാനവും തത്ത്വമസി മൂന്നാംസ്ഥാനവും നേടി. ആശാന്‍ സ്മാരകത്തില്‍ പുഷ്പാര്‍ച്ചനയോടെയാണ് ജലോത്സവ ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചത്. തുടര്‍ന്ന് ജലഘോഷയാത്ര, മാസ്ഡ്രില്‍ എന്നിവ നടന്നു. മാസ്ഡ്രില്ലിന് എസ്. ഗോപാലകൃഷ്ണന്‍ നേതൃത്വം നല്‍കി. ഗോകുലം ഗ്രൂപ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ വള്ളംകളി ഉദ്ഘാടനം ചെയ്തു. \ജെ.സി.ഐ മുന്‍ വേള്‍ഡ് പ്രസിഡന്‍റ് ഷൈന്‍ ടി. ഭാസ്കര്‍ അധ്യക്ഷത വഹിച്ചു. ഡോ. ബിജു രമേശ് സമ്മാനദാനം നിര്‍വഹിച്ചു. തമ്പിമേട്ടുതറ, എ.കെ. രാജന്‍, ആര്‍.സി. രാജീവ്, സതീഷ് അമ്പാടി, സി. സുരേഷ് സി, പി. ചന്ദ്രമോഹന്‍, കെ. മോഹനന്‍, പ്രണവം ശ്രീകുമാര്‍, ഇന്ദിരാമ്മ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.