പൊതുസ്ഥലത്ത് പതിച്ച 275 പോസ്റ്ററുകള്‍ നീക്കി; പെരുമാറ്റച്ചട്ടലംഘനത്തിന് 22 പരാതി

ആലപ്പുഴ: പൊതുസ്ഥലങ്ങളില്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയപാര്‍ട്ടികളും മാതൃകാപെരുമാറ്റച്ചട്ടം ലംഘിച്ച് സ്ഥാപിച്ച 275 പോസ്റ്ററുകളും മൂന്ന് ബാനറും മൂന്ന് ബോര്‍ഡും നീക്കിയതായി എ.ഡി.എം ടി.ആര്‍. ആസാദ് അധ്യക്ഷനായ മാതൃക പെരുമാറ്റച്ചട്ടലംഘനം പരിശോധിക്കുന്ന മോണിറ്ററിങ് സമിതി വിലയിരുത്തി. അമ്പലപ്പുഴ തെക്ക്, പുറക്കാട് പഞ്ചായത്തുകളില്‍ പുതുതായി നിര്‍മാണം തുടങ്ങിയ മൂന്ന് റോഡുകളുടെ പ്രവൃത്തികള്‍ നിര്‍ത്തിവെപ്പിച്ചു. മോണിറ്ററിങ് സമിതിക്ക് ഫോണിലൂടെ 21 പരാതികളാണ് ശനിയാഴ്ചവരെ ലഭിച്ചത്. നേരിട്ട് ഒരു പരാതി ലഭിച്ചു. നടപടി സ്വീകരിക്കാന്‍ വരണാധികാരിക്ക് നിര്‍ദേശം നല്‍കി. എല്ലാ ദിവസവും സമിതി ചേര്‍ന്ന് പരാതികള്‍ പരിശോധിക്കും. യോഗത്തില്‍ ജില്ലാ ലോ ഓഫിസര്‍ എസ്.എ. സജീവ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ഡി. സുദര്‍ശനന്‍, പുഞ്ച സ്പെഷന്‍ ഓഫിസര്‍ ബി. ബീന, ഐ ആന്‍ഡ് പി.ആര്‍.ഡി അസിസ്റ്റന്‍റ് എഡിറ്റര്‍ എ. അരുണ്‍ കുമാര്‍, സീനിയര്‍ സൂപ്രണ്ട് ജെ. ശ്രീലത, കെ.എസ്. സന്തോഷ് കുമാര്‍, കെ. ചന്ദ്രദാസ്, വി. മനേഷ്, രാജേഷ് ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. പെരുമാറ്റചട്ടവുമായി ബന്ധപ്പെട്ട് ജില്ലയിലെ ആറു താലൂക്കുകളിലും തഹസില്‍ദാറുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച ആന്‍റി ഡിഫേസ്മെന്‍റ് സ്ക്വാഡിന്‍െറ പ്രവര്‍ത്തനം സജീവമാണ്. ആലപ്പുഴ പുഞ്ച സ്പെഷല്‍ ഓഫിസര്‍ ജില്ലാ നോഡല്‍ ഓഫിസറായ ടീമില്‍ ചേര്‍ത്തല തഹസില്‍ദാറും മറ്റ് താലൂക്കുകളില്‍ അഡീഷനല്‍ തഹസില്‍ദാറുമാണ് താലൂക്ക് നോഡല്‍ ഓഫിസര്‍മാര്‍. വിവിധ രാഷ്ട്രീയ കക്ഷികളും സ്ഥാനര്‍ഥികളും നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ നിയമപരമാണോയെന്ന് സ്ക്വാഡ് പരിശോധിക്കും. അല്ലാത്തവ നിര്‍ത്തിവെപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.