നെല്ലുസംഭരണ തീരുമാനം ഉടന്‍ –മുഖ്യമന്ത്രി

ആലപ്പുഴ: നെല്ലുസംഭരണ നടപടി ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കൈനകരിയില്‍ പമ്പാനദിക്ക് കുറുകെ 25.85 കോടി ചെലവഴിച്ചുള്ള മുണ്ടക്കല്‍ പാലത്തിന്‍െറ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംഭരണവില കിലോക്ക് രണ്ടുരൂപ കൂട്ടണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, 2.50 രൂപ വര്‍ധിപ്പിച്ചു. മില്ലുടമകള്‍ക്ക് സംഭരണത്തിനുള്ള ചാര്‍ജ് ഇരട്ടിയായി വര്‍ധിപ്പിക്കാമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടും അവര്‍ സമ്മതിച്ചില്ല. അതുകൊണ്ടാണ് ചര്‍ച്ച അലസിയത്. മൂന്നിരട്ടി വര്‍ധനയാണ് അവര്‍ ആവശ്യപ്പെടുന്നത്. സര്‍ക്കാറിന് ക്രമമായ വര്‍ധനയെ വരുത്താനാകൂ. അനൗദ്യോഗിക ചര്‍ച്ച നടക്കുന്നുണ്ട്. തീരുമാനം ഉടന്‍ ഉണ്ടാകും. കുട്ടനാട്ടിലെ ജനങ്ങളുടെ ബുദ്ധിമുട്ടും ജീവിതപ്രശ്നങ്ങളും നന്നായി അറിയാം. കാര്‍ഷിക അനുബന്ധ മേഖലയിലും വാര്‍ത്താവിനിമയ-ഗതാഗതരംഗത്തും വലിയ മാറ്റങ്ങളാണ് വരുന്നത്. കൈനകരിയില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ മുണ്ടക്കല്‍ പാലത്തിന് കഴിയും. വിശുദ്ധ ചാവറയച്ചന്‍െറ നാട്ടിലേക്കുള്ള പാലത്തിന്‍െറ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ -മുഖ്യമന്ത്രി പറഞ്ഞു. നെല്ലുസംഭരണത്തിനുള്ള ചാര്‍ജ് വര്‍ധിപ്പിക്കുമെന്ന് സമ്മേളനം ഉദ്ഘാടനവും അധ്യക്ഷ പ്രസംഗവും നടത്തവേ ധനമന്ത്രി കെ.എം. മാണി പറഞ്ഞു. കര്‍ഷകര്‍ ആവശ്യപ്പെട്ടയുടന്‍ നെല്ലിന്‍െറ സംഭരണവില കിലോക്ക് 21 രൂപയായി വര്‍ധിപ്പിച്ചെന്നും കര്‍ഷക സൗഹൃദ സര്‍ക്കാറാണിതെന്നും മന്ത്രി പറഞ്ഞു. പാലങ്ങള്‍ നിര്‍മിക്കാന്‍ 700 കോടിയും ബൈപാസുകള്‍ക്ക് 1770 കോടിയും റോഡ് പുനരുദ്ധാരണത്തിന് 3000 കോടിയും കെ.എസ്.ടി.പി പദ്ധതികള്‍ക്ക് 2000 കോടിയും ശബരിമല റോഡ് പുനരുദ്ധാരണത്തിന് 170 കോടിയും അനുവദിച്ചിട്ടുണ്ട്. കൊടിക്കുന്നില്‍ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തി. തോമസ് ചാണ്ടി എം.എല്‍.എ, മുന്‍ എം.എല്‍.എമാരായ ഡി. സുഗതന്‍, കെ.കെ. ഷാജു, കലക്ടര്‍ എന്‍. പത്മകുമാര്‍, ചമ്പക്കുളം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് മോന്‍സി സോണി, പഞ്ചായത്ത് അംഗം എസ്. സുധിമോന്‍, ബ്ളോക് പഞ്ചായത്ത് അംഗങ്ങളായ എ.ഡി. കുഞ്ഞച്ചന്‍, വനജമ്മ ജയപ്രകാശ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആഗ്നസ് ഗ്രിഗറി, പി.പി. മനോഹരന്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ജേക്കബ് തോമസ് അരികുപുറം, അഡ്വ. ജോയിക്കുട്ടി ജോസ്, ജോസ് കാവനാട്, പി.കെ. വാസുദേവന്‍, നസീര്‍ പുന്നക്കല്‍, ജോണി മുക്കം, ബാബു വലിയവീടന്‍, ഹരിദാസ്, ഷൈബു കെ. ജോണ്‍, പൊതുമരാമത്ത് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എം.എന്‍. ജീവരാജ്, സൂപ്രണ്ടിങ് എന്‍ജിനീയര്‍ കെ. ദിവാകരന്‍, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ദീപ്തി ഭാനു, കെ.എന്‍. ബിജുകുമാര്‍, ഫാ. സിറിയക് മഠത്തില്‍ എന്നിവര്‍ പങ്കെടുത്തു. 22.32 മീറ്റര്‍ നീളമുള്ള ഏഴ് സ്പാനും 7.50 മീറ്റര്‍ വീതിയുള്ള കാര്യേജ് വേയും ഇരുവശവും 1.50 മീറ്റര്‍ വീതിയുള്ള നടപ്പാതയുമാണ് പാലത്തിനുള്ളത്. 1.20 മീറ്റര്‍ വ്യാസമുള്ള 56 പൈലുകളുള്ള ഫൗണ്ടേഷനിലാണ് പാലം നിര്‍മിക്കുന്നത്. കപ്പുഴ ഭാഗത്ത് 160 മീറ്റര്‍ നീളത്തിലും സൊസൈറ്റി ഭാഗത്ത് 140 മീറ്റര്‍ നീളത്തിലും അപ്രോച്ച് റോഡ് നിര്‍മിക്കും. 24 മാസമാണ് നിര്‍മാണകാലാവധി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.