കായംകുളം: കൃഷ്ണപുരത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ബി.ജെ.പിയുമായി കോണ്‍ഗ്രസ് രഹസ്യസഖ്യം രൂപപ്പെടുത്തിയിരുന്നത് ചര്‍ച്ചയാകുന്നു. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വോട്ട് കോണ്‍ഗ്രസിന് ലഭിച്ചതോടെയാണ് സഖ്യവിവരങ്ങള്‍ പുറത്തായത്. ബി.ജെ.പി പിന്തുണയോടെ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സ്ഥാനം പിടിച്ചെടുക്കാന്‍ നീക്കം നടത്തിയതായും നേതാക്കള്‍ സമ്മതിക്കുന്നു. കൃഷ്ണപുരം ബ്ളോക് ഡിവിഷനിലെ കോണ്‍ഗ്രസ് വിജയത്തിന് ബി.ജെ.പി സ്ഥാനാര്‍ഥിയെ നിര്‍ത്തരുതെന്ന ഉറപ്പിലാണ് സഖ്യം രൂപപ്പെടുത്തിയത്. എന്നാല്‍, സഖ്യം ബി.ജെ.പിക്ക് നേട്ടമായപ്പോള്‍ കോണ്‍ഗ്രസിന് തിരിച്ചടിയാണ് നല്‍കിയത്. ഡിവിഷനൊപ്പം പഞ്ചായത്ത് ഭരണം നഷ്ടപ്പെടുന്നതിനും സഖ്യം കാരണമായതായാണ് പറയുന്നത്. ബി.ജെ.പിയുമായി കൂട്ടുചേരുന്നതിനാണ് മുസ്ലിം ലീഗിന് സീറ്റ് നല്‍കാതിരുന്നതെന്ന ചര്‍ച്ചയും ഉയര്‍ന്നിട്ടുണ്ട്. ഭരണം നഷ്ടപ്പെടുന്നതടക്കം തിരിച്ചടികള്‍ക്ക് കാരണമായ സഖ്യവിഷയം കെ.പി.സി.സി നേതൃത്വത്തിന്‍െറ മുന്നിലത്തെിക്കാന്‍ നീക്കം സജീവമാകുന്നതിനിടെയാണ് സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ പരസ്യസഖ്യം രൂപപ്പെടുന്നത്. കോണ്‍ഗ്രസ് സഖ്യത്തിന്‍െറ ഫലമായി രണ്ട് വാര്‍ഡിലാണ് ബി.ജെ.പി പഞ്ചായത്തില്‍ ജയിച്ചത്. 17ാം വാര്‍ഡില്‍ ജില്ലാ നേതാവിന്‍െറ വിജയം ലക്ഷ്യമാക്കിയാണ് ബി.ജെ.പി സഖ്യത്തിന് തയാറായത്. കോണ്‍ഗ്രസ് വിമതനെ രംഗത്തിറക്കിയാണ് ബി.ജെ.പിയുടെ വിജയം ഉറപ്പിച്ചത്. കോണ്‍ഗ്രസിന്‍െറ ഉറച്ച വാര്‍ഡില്‍ ഒൗദ്യോഗികസ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതിനെ ചൊല്ലിയുള്ള ചര്‍ച്ച പാര്‍ട്ടിക്കുള്ളില്‍ ഇപ്പോഴും സജീവമാണ്. സഖ്യത്തില്‍നിന്ന് പുറത്തായ മുസ്ലിം ലീഗും കോണ്‍ഗ്രസും മത്സരിച്ച രണ്ടാം വാര്‍ഡില്‍ ഇടതുമുന്നണിയാണ് ജയിച്ചത്. ലീഗിന്‍െറ പ്രതിഷേധം കാരണം മറ്റുചില വാര്‍ഡുകളും യു.ഡി.എഫിന് നഷ്ടപ്പെടാന്‍ കാരണമായി. ഇത്തരം സാഹചര്യങ്ങളാണ് ഉറപ്പുണ്ടായിരുന്ന പഞ്ചായത്ത് ഭരണം കോണ്‍ഗ്രസിന് നഷ്ടപ്പെടാന്‍ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.