പൊലീസ് സേനയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: മന്ത്രിക്കും സി.പി.എമ്മിനുമുള്ള മൗനത്തില്‍ ദുരൂഹത –ബി.ജെ.പി

കാര്‍ത്തികപ്പള്ളി: പൊലീസ് സേനയില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്ന് യുവതി ലക്ഷങ്ങള്‍ തട്ടിയ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി കെ. സോമന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ സ്ഥലം എം.എല്‍.എ കൂടിയായ ആഭ്യന്തരമന്ത്രിയും സി.പി.എമ്മും മൗനംപാലിക്കുന്നതില്‍ ദുരൂഹതയുണ്ട്. മന്ത്രിയുടെ ഓഫിസിലെ ജീവനക്കാരന്‍, പൊലീസ് ഉദ്യോഗസ്ഥര്‍, കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ക്ക് തട്ടിപ്പില്‍ ബന്ധമുണ്ടെന്നും പി.എസ്.സി ഓഫിസിലെ സീലും ഓഫിസ് രേഖകളും ഉപയോഗപ്പെടുത്തി എന്നതുമായ ഗുരുതര വെളിപ്പെടുത്തലാണ് പ്രതിയായ ശരണ്യ നടത്തിയത്. കുറ്റകാര്‍ക്കെതിരെ നടപടി എടുക്കുന്നതിന് പകരം കേസ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സരിതയുടെ വെളിപ്പെടുത്തലിന് സമാനമായ ഒന്നാണ് ശരണ്യ നടത്തിയത്. ഉദ്യോഗസ്ഥ-രാഷ്ട്രീയ രംഗത്തെ വമ്പന്മാര്‍ക്ക് ഇതുമായി ബന്ധമുണ്ടെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. ആഭ്യന്തരമന്ത്രി ഇക്കാര്യത്തില്‍ മൗനം വെടിയണം. ഗുരുതര തട്ടിപ്പ് പുറത്തുവന്നിട്ടും സി.പി.എം പാലിക്കുന്ന മൗനം ഹരിപ്പാട് മണ്ഡലത്തില്‍ നടക്കുന്ന ഒത്തുതീര്‍പ്പ് രാഷ്ട്രീയം വ്യക്തമാക്കുന്നതാണ്. മന്ത്രിയുടെ ക്യാമ്പ് ഓഫിസിലേക്ക് മാര്‍ച്ച് അടക്കമുള്ള ശക്തമായ പ്രക്ഷോഭം ആരംഭിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സെക്രട്ടറി ജി. ജയദേവ്, ഹരിപ്പാട് നിയോജക മണ്ഡലം പ്രസിഡന്‍റ് എന്‍. ചിത്രാംഗത, ജനറല്‍ സെക്രട്ടറി കെ.പി. ശ്രീകുമാര്‍ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.