വടുതല: സഹപാഠിയുടെ വേര്‍പാട് ഉള്‍ക്കൊള്ളാനാവാതെ കണ്ണീരോടെ അഭിഷേകിന്‍െറ കൂട്ടുകാര്‍. ഊഞ്ഞാല്‍ ആടുന്നതിനിടയില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി തങ്ങളുടെ കൂട്ടുകാരന്‍െറ ജീവന്‍ നഷ്ടപ്പെട്ടകാര്യം ഇവര്‍ക്ക് ഇനിയും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. ക്രിസ്മസ് ആഘോഷത്തിന്‍െറ കളിചിരികള്‍ക്കിടയില്‍ അഭിഷേകിന്‍െറ ചേതനയറ്റ ശരീരം കാണാന്‍ അവര്‍ സ്കൂള്‍ മുറ്റത്ത് എത്തി. വിദ്യാര്‍ഥികളും അധ്യാപകരും വിങ്ങിപ്പൊട്ടി. അവസാനമായി തങ്ങളുടെ കൂട്ടുകാരനെ കണ്ടശേഷം നിറകണ്ണുകളോടെ അവര്‍ സ്കൂള്‍ വരാന്തയില്‍ ഇരുന്നു. ക്രിസ്മസ് അവധി കഴിഞ്ഞ് സ്കൂള്‍ തുറക്കുമ്പോള്‍ അഭിഷേകിന്‍െറ ക്ളാസിലെ ബെഞ്ചില്‍ അവന്‍ ഇനി ഉണ്ടാവില്ല. ബുധനാഴ്ച വൈകുന്നേരം നാലോടെ തൊട്ടടുത്ത വീട്ടില്‍ ഊഞ്ഞാലാടുമ്പോഴാണ് അഭിഷേകിന്‍െറ കഴുത്തില്‍ കയര്‍ കുരുങ്ങിയത്. അടുത്തുണ്ടായിരുന്നവര്‍ ഓടിയത്തെി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഭിഷേകിന്‍െറ മരണത്തോടെ പൊലിഞ്ഞത് അച്ഛന്‍ ഷാജിയുടെയും അമ്മ മഞ്ജുവിന്‍െറയും സ്വപ്നങ്ങളാണ്. അഭിഷേകുമൊത്തുള്ള അവസാന നിമിഷങ്ങള്‍ ഓര്‍ത്ത് പൊട്ടിക്കരയുകയാണ് മാതാപിതാക്കള്‍. വ്യാഴാഴ്ച ഉച്ചക്ക് 12.45ഓടെ അഭിഷേക് പഠിക്കുന്ന തൃച്ചാറ്റുകുളം എന്‍.എസ്.എസ് എല്‍.പി സ്കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. പിന്നീട് വീട്ടില്‍ എത്തിച്ചു. വന്‍ജനാവലി അഭിഷേകിനെ കാണാന്‍ വീട്ടിലത്തെിയിരുന്നു. എ.എം. ആരിഫ് എം.എല്‍.എ, തൈക്കാട്ടുശേരി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ശെല്‍വരാജ് തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.