ഫോക്ലോര്‍ ഫെസ്റ്റ് നാടന്‍ കലകളുടെ സംഗമവേദിയായി

ഹരിപ്പാട്: രാജ്യത്തിന്‍െറ നാടന്‍ കലാപാരമ്പര്യം വിവിധ നൃത്ത താളലയ വിന്യാസത്തോടെ ഹരിപ്പാട്ട് നടക്കുന്ന ഫോക്ലോര്‍ ഫെസ്റ്റില്‍ സംഗമിച്ചു. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള നിരവധി കലാകാരന്മാരാണ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വേദിയില്‍ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നത്. ഓരോ സംസ്ഥാനത്തിന്‍െറയും നാടന്‍ കലാപാരമ്പര്യവും രംഗാവതരണ പ്രത്യേകതയും പ്രമേയത്തിന്‍െറ തനിമയും ഒത്തുചേര്‍ന്ന അവിസ്മരണീയമായ കാഴ്ചയാണ് ഫെസ്റ്റില്‍ ഉടനീളമുള്ളത്. നമ്മുടെ നാട്ടിലെ നാടന്‍കലകളോട് സാമ്യമുള്ള പല കലാരൂപങ്ങളും ഇതിലുണ്ട്. കര്‍ണാടക, മണിപ്പൂര്‍, നാഗാലാന്‍ഡ്, മിസോറം എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ നൃത്തപ്രധാനമായ കലാരൂപങ്ങളാണ് അവതരിപ്പിച്ചത്. നൂറുകണക്കിന് ആസ്വാദകരാണ് ഓരോദിവസവും ഫോക്ലോര്‍ ഫെസ്റ്റില്‍ എത്തുന്നത്. ആഫ്രിക്കന്‍ നൃത്തച്ചുവടുകളെ അനുസ്മരിപ്പിക്കുന്ന സിദ്ധി നൃത്തം, മയില്‍പ്പീലി ചൂടി കരിതേച്ച് നീഗ്രോകളുടെ മെയ്വഴക്കത്തോടെ വന്യജീവികളുടെ ശബ്ദം അനുകരിച്ച് ഗുജറാത്തിലെ കലാകാരന്മാര്‍ അവതരിപ്പിച്ച പരിപാടിയും ഹൃദ്യമായിരുന്നു. നാടന്‍പാട്ട് മഹോത്സവം, തെയ്യം എന്നിവയും ഉണ്ടായിരുന്നു. പ്രമോദ് അഴീക്കോടും സംഘവുമാണ് തെയ്യം അവതരിപ്പിച്ചത്. ഗുജറാത്ത്, തെലങ്കാന, ഹരിയാന, പുതുച്ചേരി സംസ്ഥാനങ്ങളില്‍നിന്നുള്ള കലാകാരന്മാരും പരിപാടികള്‍ അവതരിപ്പിച്ചു. തിരുവോണം നാളില്‍ ഹരിപ്പാടും പരിസരപ്രദേശത്തുംനിന്നുള്ള കലാകാരന്മാരുടെ സോപാനസംഗീതം, തിരുവാതിര, അക്ഷരശ്ളോകം, വഞ്ചിപ്പാട്ട് തുടങ്ങിയവ ഉണ്ടാകും. ശനിയാഴ്ച വൈകുന്നേരം അഞ്ചിന് ഉത്തരാസ്വയംവരം -ശ്രീകുമാരന്‍ തമ്പി നൈറ്റ് നടക്കും. ചടങ്ങില്‍ ശ്രീകുമാരന്‍ തമ്പിയെ ആദരിക്കും. മുതിര്‍ന്ന നടന്‍ മധു സമ്മേളനം ഉദ്ഘാടനം ചെയ്യും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അവാര്‍ഡ്ദാനം നിര്‍വഹിക്കും. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ഇന്ദിരാമ്മ അധ്യക്ഷത വഹിക്കും. ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനസന്ധ്യ ഗായകന്‍ സുദീപ്കുമാര്‍ നയിക്കും. 30ന് വൈകുന്നേരം സമാപനസമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥികളായി എം.എല്‍.എമാരായ പാലോട് രവി, കെ.എസ്. ശബരീനാഥ്, എ.ഡി.ജി.പി ഋഷിരാജ് സിങ് എന്നിവര്‍ പങ്കെടുക്കും. എം.ജി. ശ്രീകുമാര്‍ നയിക്കുന്ന ശ്രീരാഗസന്ധ്യ, രമേശ് പിഷാരടിയും സംഘവും നയിക്കുന്ന മെഗാ സ്റ്റേജ് ഷോ, ചലച്ചിത്ര-സീരിയല്‍ അഭിനേതാക്കള്‍ പങ്കെടുക്കുന്ന നൃത്തസന്ധ്യ എന്നിവയും നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.