ലോകം ഇന്ന് തൊഴിലിടങ്ങളിലെ സുരക്ഷ ദിനം ആചരിക്കുകയാണ്. വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും എന്നപോലെ സുരക്ഷ അവബോധത്തിെൻറ കാര്യത്തിലും കേരളം ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണെന്നത് നമുക്ക് അഭിമാനകരമായ നേട്ടമാണ്. എന്നാൽ വികസിത രാജ്യങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നാം ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. ആരെയും കുറ്റപ്പെടുത്താനല്ല, മറിച്ച് ഒരു പരിഷ്കൃത സമൂഹമെന്ന നിലയിൽ നാം കൂടുതൽ ശ്രദ്ധിക്കേണ്ട ചില ജീവിതപാഠങ്ങളെ ഓർമ്മിപ്പിക്കുകയാണ് ഈ സുരക്ഷ ദിനം.
തൊഴിലിടങ്ങളിലെ സുരക്ഷ എന്നത് കേവലം ഒരു ഹെൽമെറ്റ് ധരിക്കുന്നതിൽ മാത്രം അവസാനിക്കുന്ന ഒന്നല്ല. കൃത്യമായി നിർവചിക്കപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങൾ നമ്മുടെ നാട്ടിലുണ്ട്. എന്നാൽ ഇവ പലപ്പോഴും കടലാസിൽ മാത്രമായി ഒതുങ്ങുന്നു എന്നതാണ് യാഥാർത്ഥ്യം. ഒരു അപകടം നടന്നശേഷം മാത്രം ഉണർന്നു പ്രവർത്തിക്കുന്ന രീതിയാണ് പൊതുവെ കണ്ടുവരുന്നത്. ഇതിനുപകരം ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തുകയും നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. മുൻകരുതൽ നടപടികൾ കാര്യക്ഷമമായാൽ വലിയൊരു ശതമാനം അപകടങ്ങളും നമുക്ക് ഒഴിവാക്കാനാകും.
നമ്മുടെ ചുറ്റുവട്ടത്ത് നിർമ്മാണ മേഖലകളിൽ സംഭവിക്കുന്ന അപകടങ്ങൾ പലപ്പോഴും അടിസ്ഥാനപരമായ സുരക്ഷ വീഴ്ചകളുടെ ഫലമാണ്. വലിയ കെട്ടിടങ്ങൾക്കായി ആഴത്തിൽ കുഴിയെടുക്കുമ്പോൾ വശങ്ങളിൽ ആവശ്യമായ താങ്ങ് നൽകാത്തതിനാൽ മണ്ണിടിഞ്ഞ് തൊഴിലാളികൾ അപകടത്തിൽപ്പെടുന്ന വാർത്തകൾ നാം സ്ഥിരമായി കേൾക്കുന്നു. അതുപോലെതന്നെ, മതിയായ സുരക്ഷാ ബെൽറ്റുകളോ വലകളോ ഇല്ലാതെ ബഹുനില കെട്ടിടങ്ങളിൽ ജോലി ചെയ്യുന്നതും ദാരുണമായ അന്ത്യത്തിന് കാരണമാകുന്നുണ്ട്.
യന്ത്രങ്ങൾ കൊണ്ട് നിർവ്വഹിക്കേണ്ട മലിനജല ശുദ്ധീകരണ ജോലികൾക്കായി യാതൊരുവിധ ജീവൻരക്ഷാ ഉപകരണങ്ങളോ ഓക്സിജൻ മാസ്കുകളോ ഇല്ലാതെ മനുഷ്യരെ മാൻഹോളുകളിൽ ഇറക്കുന്നത് നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ട വിഷയമാണ്. വിഷവാതകം ശ്വസിച്ചുള്ള അത്തരം മരണങ്ങൾ നമ്മുടെ നൈതികതയ്ക്കുതന്നെ മുറിവേൽപ്പിക്കുന്നു. കൂടാതെ, കൊടുംചൂടിൽ പുറംജോലികൾ ചെയ്യുന്നവർക്കായി സർക്കാർ നൽകിയിട്ടുള്ള വിശ്രമ നിർദ്ദേശങ്ങൾ പലയിടത്തും ലംഘിക്കപ്പെടുന്നുണ്ട്. സൂര്യാഘാതം പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ തൊഴിലുടമകൾക്കും സമൂഹത്തിനും ഒരുപോലെ ബാധ്യതയുണ്ട്.
റോഡ് അറ്റകുറ്റപ്പണികൾ നടക്കുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാ നടപടികളുടെ കാര്യത്തിൽ നാം ഇനിയും പുരോഗമിക്കേണ്ടതുണ്ട്. മതിയായ മുന്നറിയിപ്പ് ബോർഡുകളോ, ബാരിക്കേഡുകളോ ഇല്ലാതെ പണികൾ നടക്കുന്നത് യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്നു. രാത്രികാലങ്ങളിൽ വെളിച്ചമില്ലാത്ത കുഴികളിൽ വീണ് യാത്രക്കാർ മരണപ്പെടുന്നത് ഒഴിവാക്കാൻ ശാസ്ത്രീയമായ സുരക്ഷാ ക്രമീകരണങ്ങൾ നിർബന്ധമാക്കണം.
പൊതുനിരത്തുകളിലെ നിയമലംഘനങ്ങളും ഗൗരവകരമാണ്. സമയലാഭത്തിനായി ഹൈവേകളിലെ എക്സിറ്റുകളിലൂടെ റോഡിലേക്ക് പ്രവേശിക്കുന്നതുപോലുള്ള മനോഭാവങ്ങൾ മാറ്റേണ്ടതുണ്ട്. ട്രാഫിക് നിയമങ്ങൾ പാലിക്കുന്നത് പോലീസിനെ കാണിക്കാൻ വേണ്ടിയല്ലെന്നും, മറിച്ച് തനിക്കും സഹയാത്രക്കാർക്കും വേണ്ടിയാണെന്ന ബോധ്യം ഓരോ പൗരനും ഉണ്ടാകണം.
മെച്ചപ്പെട്ട സാമൂഹിക പശ്ചാത്തലമുള്ള നമുക്ക് ഉയർന്ന നിലവാരത്തിലുള്ള ഒരു സുരക്ഷാ സംസ്കാരം എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കും. ഇത് ഒരു നിയമപരമായ ബാധ്യതയായി മാത്രം കാണാതെ ഓരോരുത്തരുടെയും ഉത്തരവാദിത്തമായി ഏറ്റെടുക്കുകയാണ് വേണ്ടത്. തൊഴിലുടമകളും കരാറുകാരും ഉദ്യോഗസ്ഥരും പൊതുജനങ്ങളും ഒരേ മനസ്സോടെ ശ്രമിച്ചാൽ അപകടരഹിതമായ ഒരു നാട് നമുക്ക് വാർത്തെടുക്കാം. ഓരോ തൊഴിലാളിയും വൈകുന്നേരം തെൻറ വീട്ടിൽ സുരക്ഷിതനായി തിരിച്ചെത്തുമെന്ന കുടുംബത്തിെൻറ പ്രതീക്ഷ കാത്തുസൂക്ഷിക്കുമെന്ന് ഈ സുരക്ഷാ ദിനത്തിൽ നമുക്ക് ഉറപ്പുവരുത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.