രമേശൻ പാലേരി
വടകര : ആധുനിക യന്ത്ര സാമഗ്രികളുടെ വരവ് തൊഴിലാളികളുടെ തൊഴിൽ സാധ്യതകൾ ഇല്ലാതാക്കുമെന്ന കാഴ്ചപ്പാടിന് വിരുദ്ധമായുള്ള പ്രവർത്തനങ്ങളാണ് കമ്പനിയിൽ പാലേരി രമേശൻ എന്ന പ്രതിഭാശാലി നടപ്പിലാക്കിയത്. പുത്തൻ യന്ത്ര സാമഗ്രികൾ ഇറക്കുമതി ചെയ്ത് തൊഴിലാളികൾക്ക് പരിശീലനം നൽകി കൂടുതൽ തൊഴിലവസരങ്ങൾ നേടിയെടുത്ത് വിജയിപ്പിക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞു. ഇന്ത്യയിലെ വൻകിട കോർപ്പറേറ്റ് കമ്പനികളുമായി ഏറ്റുമുട്ടി നിർമാണ കരാർ നേടിയാണ് ദേശീയപാത 66-ൽ തലപ്പാടി - ചെങ്കള ഭാഗം നിർമ്മാണം പൂർത്തിയാക്കിയത്. ആധുനിക മെഷീനറികളുടെ തുടക്കം ഉപയോഗിച്ച് കുറ്റമറ്റ നിർമാണമാണ് നടത്തിയത്. മികവിന് കേന്ദ്ര സർക്കാറിന്റെ 'നാഷനൽ ഹൈവേ എക്സലൻസ് അവാർഡും' സൊസൈറ്റിക്കു ലഭിച്ചു.
ഏഷ്യയിലെ ഏറ്റവും വലിയ ബോസ്ട്രിങ്ങ് പാലം എന്ന പദവി നേടിയ വലിയഴീക്കൽ പാലം, റെക്കോഡ് വേഗത്തിൽ പൊളിച്ചുപണിത പാലാരിവട്ടം പാലം ഉൾപെടെ സംസ്ഥാനത്തെ മികച്ച നിർമ്മാണ പ്രവർത്തനങ്ങൾ ശരവേഗം പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. തൊഴിൽ നൈപുണ്യമുള്ളവരെ പരിശീലിപ്പിച്ചെടുക്കുന്നതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ എന്ന പേരിൽ സ്ഥാപനവും ആരംഭിച്ചിട്ടുണ്ട്.
കൈ വെച്ച മേഖലകളിൽ മികവിന്റെ മുദ്രകൾ അടയാളപ്പെടുത്തിയ യു.എൽ.സി.സി ചെയർമാൻ പാലേരി രമേശന് അന്തിമോപചാരമർപ്പിക്കാൻ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ കോഴിക്കോട് എത്തിയിരുന്നു. കർമപഥങ്ങളിൽ ഉന്നതങ്ങളിലെത്തിയപ്പോഴും താഴെ തട്ടിലുള്ളവരെയും തൊഴിലാളികളെയും ചേർത്തുപിടിച്ചതിന്റെ തെളിവായിരുന്നു അദ്ദേഹത്തെ അവസാനനോക്കു കാണാനെത്തിയവരുടെ നിര. കോയമ്പത്തൂരിലെ ആശുപത്രിയിൽ നിന്ന് വൈകുന്നേരം അഞ്ച് മണിയോടെ യു.എൽ സൈബർപാർക്കിൽ എത്തിച്ച മൃതശരീരം നേതാക്കളും വ്യവസായ പ്രമുഖരുമുൾപ്പെടെ വൻനിര അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു. യു.എൽ. സൈബർപാർക്കിലെ കമ്പനി പ്രതിനിധികളും ജീവനക്കാരും മൃതശരീരത്തിൽ പുഷ്പചക്രമർപ്പിച്ചു.
വൈകുന്നേരം ഏഴ് മണിയോടെ മൃതദേഹം ടൗൺഹാളിലെത്തിച്ചുപ്പോഴേക്കും അവിടെയും വൻജനാവലിയാണ് കാത്തുനിന്നത്. മേയർ ഒ. സദാശിവൻ, മുൻമന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, എം.കെ മുനീർ, പി.കെ.കെ ബാവ, വനിതാകമീഷൻ അധ്യക്ഷ പി. സതീദേവി, മുൻ എം.പി. എം.വി ശ്രയാംസ്കുമാർ, മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ്, പ്രമുഖവ്യവസായി ഗോകുലംഗോപാലൻ, പി.വി. ചന്ദ്രൻ, സി.പി.എം ജില്ലാസെക്രട്ടറി എം മെഹബൂബ്, കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി രമേശ് നമ്പിയത്ത്, ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.പി. പ്രകാശ് ബാബു, സംസ്ഥാന കോഡിനേറ്റർ അഡ്വ.വി.കെ. സജീവൻ, മുൻ എം.എൽ.എമാരായ എ പ്രദീപ്കുമാർ, കെ.പി കുഞ്ഞമ്മദ്കുട്ടി, തോട്ടത്തിൽ രവീന്ദ്രൻ, പി.ടി.എ റഹീം, ലിന്റോ ജോസഫ്, സി.പി.എ ജില്ല സെക്രട്ടറി പി. ഗവാസ്, ടി വി ബാലൻ, കെ.കെ ബാലൻ, പി.എം സുരേഷ്ബാബു, കെ. അജിത, മനയത്ത് ചന്ദ്രൻ, സലീം മടവൂർ, എം.കെ ഭാസ്ക്കരൻ, കെ.ടി. കുഞ്ഞിക്കണ്ണൻ, മുക്കം മുഹമ്മദ്, ഇ.പി. ദാമോദരൻ, ഡോ. കെ. മൊയ്തു, പി.എച്ച് താഹ, വിത്സൺ സാമുവൽ, പ്രസ് ക്ലബ് പ്രസിഡൻറ് ഇ.പി മുഹമ്മദ് തുടങ്ങി നിരവധി പേർ അന്തിമോപചാരമർപ്പിച്ചു. തുടർന്ന് മൃതദേഹം വടകരയിലേക്കു കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.