???????? ???????? ??????????????? ????? ???????? ????????? ????????? ??????? ??????????????

പരേതരുടെ ചമയക്കാര്‍

യ്യിത്ത് കുളിപ്പിക്കുകയും അതില്‍ കണ്ടതൊക്കെ രഹസ്യമാക്കി വെയ്ക്കുകയും ചെയ്യുന്നവര്‍
അപ്പോള്‍ ജനിച്ച കുഞ്ഞുങ്ങളെ പോലെ പാപരഹിതരായി തീരും
-പ്രവാചക മൊഴി

''കാല്‍ നൂറ്റാണ്ട് കാലം. ദിവസവും ഏഴും എട്ടും മയ്യിത്തുകൾ. ളുഹ്റിനും അസറിനും എണ്ണം കൂടും. നാലും അഞ ്ചുമൊക്കെയുണ്ടാവും. പിന്നെ മഗ്രിബിനും ഇഷാഅ്നും തെന്നിയും തെറിച്ചും ഒന്നോ രണ്ടോ. സുബ്ഹിക്കും മയ്യിത്തുകള് ‍ വന്നിട്ടുണ്ട്. ഒരു മടിയുമില്ല. അറിയിപ്പ് കിട്ടിയാല്‍ അപ്പോള്‍ തന്നെ സജ്ജരാകും. എത്തിയാല്‍ അര മണിക്കൂറ് കൊണ ്ട് കുളിപ്പിച്ചുകഴിയും. പിന്നെ ഒരു 15 മിനുട്ടുകൊണ്ട് കഫിനും പൊതിയും.
ഈ 25 വര്‍ഷത്തിനിടയില്‍ എത്ര മയ്യിത്തുക ളെ മൊത്തം കുളിപ്പിച്ചിട്ടുണ്ടാവും എന്നൊന്നും കണക്ക് സൂക്ഷിച്ചിട്ടില്ല. അയ്യായിരത്തിന് മുകളിലായേക്കാം. സൗ ദി അറേബ്യയല്ലേ. പശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ളതൊഴികെ ബാക്കിയെല്ലാ രാജ്യക്കാരുടേയും മയ്യിത്തുകളുണ്ടാകും.

റമദാനിലും മരണത്തിന് അവധിയില്ലല്ളോ. അപ്പോഴുമത്തെും. അധികവും രാത്രിയിലായിരിക്കും. എന്നാലും ചിലത് ളുഹ്റി നും അസറിനുമുണ്ടാകും. നോമ്പല്ലേ. ക്ഷീണമല്ലേ.... എന്നൊന്നും കരുതി മടിച്ചിരിക്കില്ല. മടിക്കാന്‍ പാടില്ലല്ലോ.. അല ്ലാഹു ഏല്‍പിച്ച ജോലിയല്ലേ..? ഇബാദത്ത് ചെയ്യുന്ന അതേ മനസ്സോടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി കുളിമുറിയില്‍ കയറ്റി കുളിപ്പിച്ച് ശുദ്ധി വരുത്തി അല്ലാഹുവിന്‍െറ സവിധത്തിലേക്ക് മടങ്ങാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കും. അപകടത്ത ില്‍ ചിന്നിച്ചിതറിയ ശരീരം തുന്നിക്കെട്ടിയതാണെങ്കിലും രോഗം വന്ന് ദീര്‍ഘകാലം കിടന്ന് മരിച്ചതാണെങ്കിലും ഉറ്റ വരാരും തിരിഞ്ഞുനോക്കാനില്ലാതെ ആശുപത്രി മോര്‍ച്ചറികളില്‍ മാസങ്ങളോളം ചിലപ്പോള്‍ രണ്ടുവര്‍ഷം വരെയും കിടന ്ന് മരവിച്ച് കരിങ്കല്ല് പോലെ ഉറച്ചുപോയതാണെങ്കിലും ഒരു വിഷമവുമില്ലാതെയാണ് കുളിപ്പിച്ച് വൃത്തി വരുത്തി കഫി ന്‍ ചെയ്യുന്നത്. അതിനൊന്നും മടിക്കാന്‍ പാടില്ല. മയ്യിത്ത് പരിപാലനം എല്ലാവരുടെയും ഏറ്റവും വലിയ ഉത്തരവാദിത്തമാണെന്ന് ഇസ്​ലാം പഠിപ്പിക്കുമ്പോള്‍ എല്ലാവര്‍ക്കും വേണ്ടി ആ കടമ നിര്‍വഹിക്കാന്‍ കഴിയുന്നത് പുണ്യമല്ലേ..'

മുഹമ്മദ് മൗലവിയും കുഞ്ഞു മുഹമ്മദും അവരുടെ ദൈനംദിന ജീവിതം പറയുകയായിരുന്നു. അനുഷ്ഠിക്കുന്ന സേവനത്തിന്‍െറ മഹത്വം അറിയുന്നതിന്‍െറ ഒരു ആത്മീയ ഉല്‍ക്കര്‍ഷം ആ വാക്കുകളിലുണ്ട്​. ഇവര്‍ ആരെന്നല്ലേ..? സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ മയ്യിത്ത് പരിപാലനം സൗജന്യമായി ചെയ്യുന്ന നിരവധി സ്ഥാപനങ്ങളിലൊന്നിലെ സേവകർ. മൃതശരീരങ്ങൾ കുളിപ്പിക്കുകയും കഫിന്‍ ചെയ്യുകയും ചെയ്ത് പരേത ജീവിതങ്ങളെ അന്ത്യയാത്രയ്ക്ക് ഒരുക്കുന്ന ജോലിക്കാർ. ഒരുപക്ഷേ റിയാദിലെ ഏക മലയാളി സംഘം. അവരുടെ സേവനത്തേയും റമദാനിലെ ജീവിതത്തെയും കുറിച്ച് അറിയാന്‍ ചെന്നതാണ്. റിയാദിന്‍െറ തെക്കേ മൂലയില്‍ ഉമ്മു ഇബ്രാഹിം മസ്ജിദിനോട് ചേര്‍ന്നുള്ള മയ്യിത്ത് പരിപാലന കേന്ദ്രത്തിൽ. വിശേഷങ്ങള്‍ കേട്ടിരിക്കുമ്പോള്‍ മനസ്സിൽ തെളിഞ്ഞ പേര്, പരേതരുടെ ചമയക്കാര്‍ എന്നാണ്. അന്ത്യയാത്രക്ക് ചമയങ്ങളൊരുക്കുകയാണല്ലോ ചെയ്യുന്നത്. മൂന്ന് കഷണം പരുത്തി തുണിയുടെ ആഡംബരമേ ഉള്ളൂവെങ്കിലും കര്‍പ്പൂര വെള്ളത്തില്‍ കുളിപ്പിച്ച് ഭൂമിയില്‍ കിട്ടാവുന്നതില്‍ ഏറ്റവും മുന്തിയ സുഗന്ധം പൂശി.....

മുഹമ്മദ് മൗലവിയും കുഞ്ഞുമുഹമ്മദും

പുതുജീവിതത്തിലേക്ക് മണവാളന്‍ ചമഞ്ഞൊരുങ്ങുമ്പോള്‍ അടുത്ത വീട്ടില്‍ നിന്ന് ഒരു മൃതശരീരം അവസാന യാത്രക്കൊരുങ്ങുന്നതിനെ കുറിച്ച് കവി പാടിയിട്ടുണ്ട്. മനോഹരവും എന്നാല്‍ ചിന്തോദീപകവുമായ ഒരു ബിംബ കല്‍പനയാണത്. വിലകൂടിയതും അഴകൊത്തതുമായ വസ്ത്രമണിഞ്ഞ് സുഗന്ധം പൂശി മണവാളന്‍െറ ഒരുങ്ങിയിറക്കം പുതുജീവിതത്തിലേക്കാണെങ്കില്‍, മൂന്ന് കഷണം പരുത്തി തുണിയില്‍ പൊതിഞ്ഞ് സുഗന്ധം പൂശി മയ്യിത്തിനെ ഒരുക്കുന്നത് പരലോകമെന്ന മറ്റൊരു ജീവിതത്തിലേക്കാണ്. കാവ്യഭംഗിയുടെ കേവലം ആസ്വാദ്യതക്കപ്പുറം ചിന്തയുടെ ചിതല്‍പ്പുറ്റിന് തീയിടുന്ന പരുക്കന്‍ യാഥാര്‍ഥ്യമാണ് ഓരോ ശവമഞ്ച യാത്രയുടെയും കാഴ്ച.

മരിച്ചവരെ അങ്ങനെ യാത്രയാക്കേണ്ടത് സമൂഹത്തിന്‍െറ കടമയാണ്. മൃതശരീരത്തോട് അതിന്‍െറ ഉറ്റവര്‍ക്കുള്ളതുപോലെ ആ നാട്ടിലെ മുഴുവനാളുകള്‍ക്കും ബാധ്യതയുണ്ടെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഒരാള്‍ മരിച്ചാല്‍ അയാളുടെ ഭൗതിക ശരീരം അര്‍ഹിക്കുന്ന ആദരവോടെയും പരിഗണനയോടെയും മറമാടപ്പെടേണ്ടത് ആ നാട്ടില്‍ ജീവിച്ചിരിക്കുന്ന എല്ലാവരുടേയും കടമയാണ്. കുളിപ്പിക്കുന്നത് മുതല്‍ കുഴിവെട്ടുന്നത് വരെ പരേതരുടെ പരലോക യാത്രക്ക് വഴിയൊരുക്കുന്നത് ആരോ അവരാണ് സമൂഹത്തിന് വേണ്ടി ഈ ഉത്തരവാദിത്തങ്ങളെല്ലാം ഏറ്റെടുത്തു ചെയ്യുന്നത്. കുഴിവെട്ടുന്നതിനായി നമ്മുടെ നാട്ടില്‍ സ്ഥിരമായി ചില ആളുകളുണ്ടാവും. മരണം സംഭവിച്ചാല്‍ ഉടന്‍ അയാളെ തേടി ആളല്ലെങ്കില്‍ വിളി പോകും. എന്നാല്‍ കുളിപ്പിക്കാനും കഫിന്‍ ചെയ്യാനും പ്രത്യേക കേന്ദ്രമോ ജോലിക്കാരോ ഇല്ല. അപ്പോഴവിടെയുള്ളവര്‍ ചെയ്യുകയാണ് നാട്ടുശീലം.

ഗള്‍ഫ് നാടുകളില്‍ അതല്ല സ്ഥിതി. മയ്യിത്ത് പരിപാലനത്തിന് സൗജന്യ സേവനം നല്‍കുന്ന വലിയ സ്ഥാപനങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നു. ഇസ്​ലാം അനുശാസിക്കുന്ന സാമൂഹിക ബാധ്യത നിറവേറ്റാന്‍ അതാത് രാജ്യങ്ങളിലെ സര്‍ക്കാറുകള്‍ മാത്രമല്ല സാമ്പത്തിക ശേഷിയുള്ള വ്യക്തികളും സംവിധാനങ്ങള്‍ ഒരുക്കുന്നു. വിപുലമായ സൗകര്യങ്ങളും സ്ഥിരം ജോലിക്കാരുമുള്ള മയ്യിത്ത് പരിപാലന കേന്ദ്രങ്ങൾ.

റിയാദില്‍ അത്തരത്തില്‍ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പള്ളിയും അതിനോട് ചേര്‍ന്ന് മയ്യിത്ത് കുളിപ്പിക്കാനും കഫിന്‍ ചെയ്യാനും വിപുലവും അത്യാധുനിക സംവിധാനങ്ങളുമുള്ള കുളിമുറിയും മഖ്ബറയിലേക്ക് മയ്യിത്തുകള്‍ കൊണ്ടുപോകാന്‍ ആംബുലന്‍സും ഉള്‍പ്പെടുന്ന മയ്യിത്ത് പരിപാലന കേന്ദ്രങ്ങൾ. തികച്ചും സൗജന്യ സേവനം നല്‍കുന്നവ. ഇത്തരത്തിലൊന്നാണ് റിയാദ് മന്‍സൂരിയയിലെ ഉമ്മു ഇബ്രാഹീം മസ്ജിദ്. കാല്‍നൂറ്റാണ്ടായി ഇവിടെ മയ്യിത്ത് കുളിപ്പിക്കലും കഫിന്‍ ചെയ്യലുമടക്കം സേവനം അനുഷ്ഠിക്കുന്നത് വയനാട്ടുകാരന്‍ മുഹമ്മദ് മൗലവിയും മലപ്പുറം മുന്നിയൂര്‍ക്കാരന്‍ കുഞ്ഞുമുഹമ്മദുമാണ്.

ഇരുപത്തൊമ്പത് വര്‍ഷം മുമ്പാണ് ഈ സ്ഥാപനം ആരംഭിക്കുന്നത്. റിയാദിലെ പ്രമുഖ വ്യവസായ കുടുംബം അല്‍ദിയാബ് ഗ്രൂപ്പിന്‍േറതാണ് ഉമ്മു ഇബ്രാഹിം മസ്ജിദ്. അതിവിപുലമായ സൗകര്യങ്ങളുള്ള മയ്യിത്ത് പരിപാലന കേന്ദ്രം ഇതോട് ചേര്‍ത്ത് സ്ഥാപിച്ച് ഇപ്പോഴും പരിപാലിക്കുന്നത് ഇതേ കുടുംബം തന്നെയാണ്. പത്ത് കിലോമീറ്ററകലെയുള്ള മന്‍സൂരിയ മഖ്ബറയിലേക്ക് മയ്യിത്ത് കൊണ്ടുപോകാന്‍ മൂന്ന് ആംബലുന്‍സുകളും കേന്ദ്രത്തിന് സ്വന്തമായുണ്ട്. റമദാനില്‍ പ്രദേശത്തുള്ള മുഴുവനാളുകള്‍ക്കും വേണ്ടി ഇവിടെ എല്ലാ ദിവസവും ഇഫ്താര്‍ ഒരുക്കാറുണ്ട്. ദിവസവും മുന്നിലേറെ ആളുകളുണ്ടാവും. ഇരുവും അതിന്‍െറയും ചുമതല വഹിക്കും.

മുഹമ്മദ് മൗലവിയും കുഞ്ഞുമുഹമ്മദും ഇവിടെ ജോലിക്ക് ചേര്‍ന്നിട്ട് 25 വര്‍ഷമായി. സഹായത്തിന് വേറെയും ജീവനക്കാരുണ്ട്. സ്ത്രീകളുടെ വിഭാഗത്തില്‍ സൗദി, യമനി, സുഡാനി വനിതകള്‍ സേവനം അനുഷ്ഠിക്കുന്നു.

നാല് മാസം പൂര്‍ത്തിയായ ഗര്‍ഭസ്ഥ ശിശു മുതലുള്ള എല്ലാ മനുഷ്യരുടേയും മൃതശരീരങ്ങള്‍ കുളിപ്പിക്കല്‍ നിര്‍ബന്ധമാണെന്ന് മുഹമ്മദ് മൗലവി പറയുന്നു. ഇസ്​ലാം അങ്ങനെയാണ് അനുശാസിക്കുന്നത്.

പരിപാലന കേന്ദ്രത്തില്‍ ഓഫീസും സംവിധാനങ്ങളുമുണ്ട്. അതും നോക്കി നടത്തുന്നത് മുഹമ്മദ് മൗലവി തന്നെയാണ്. മയ്യിത്ത് വരുന്നുണ്ട് എന്ന വിവരം ഓഫീസിലാണെത്തുക. ഇപ്പോള്‍ റിയാദിലൊക്കെ സാമൂഹിക പ്രവര്‍ത്തകര്‍ സജീവമായതിനാല്‍ അവരാണ് വിളിച്ചുപറയുക. ആശുപത്രിയില്‍ നിന്ന് കിട്ടുന്ന മറവ് ചെയ്യുന്നതിനുള്ള അനുമതി പത്രമാണ് ആകെ വേണ്ട ഒൗദ്യോഗിക രേഖ. അതുണ്ടെങ്കില്‍ ഏത് മയ്യിത്തും സ്വീകരിക്കും. നമസ്കരിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും മയ്യിത്ത് എത്തണം. കുറഞ്ഞത് അര മണിക്കൂര്‍ വേണം കുളിപ്പിക്കാൻ. കുളിമുറിയില്‍ മയ്യിത്ത് കിടത്തി കുളിപ്പിക്കുന്നതിനുള്ള കട്ടിലും ജല ആഗമന നിര്‍ഗമന സംവിധാനങ്ങളുമുണ്ട്. നാട്ടിലെ താളിപ്പൊടിക്ക് പകരം സൗദിയില്‍ സിദ്ര്‍ എന്ന ഒരു ചെടിയുടെ ഇല ഉണക്കിപൊടിച്ചെടുത്തതാണ് ഉപയോഗിക്കുന്നത്. അത് ഉപയോഗിച്ച് ആദ്യം കഴുകി വൃത്തിയാക്കും. ഇടതും വലതും ഭാഗത്തേക്ക് ചെരിച്ചും നിവര്‍ത്തിയും കുളിപ്പിക്കും. ഉളൂഹ് എടുപ്പിക്കും. പിന്നെ കര്‍പ്പൂരം കലര്‍ത്തിയ വെള്ളം ഉപയോഗിച്ച് അവസാന ശുചിയാക്കല്‍ കൂടി. കുളിപ്പിച്ച് തുവര്‍ത്തിക്കഴിഞ്ഞാല്‍ കഫിന്‍ പൊതിയാനുള്ള കട്ടിലിലേക്ക് മാറ്റും.

ദൈവത്തിന്‍െറ മുന്നില്‍ സാഷ്ടാംഗം (സുജൂദ്) ചെയ്യുന്ന ശരീര ഭാഗങ്ങളില്‍ അത്തര്‍ തൈലം പുരട്ടും. അതിന് ശേഷം തുണി വിരിക്കും. മൂന്ന് കഷണം പരുത്തി തുണിയാണ് പുരുഷന്മാര്‍ക്ക് വേണ്ടത്. സ്ത്രീകള്‍ക്ക് അഞ്ച് കഷണവും. തുണിയില്‍ മിസ്ക് എന്ന സുഗന്ധ പൊടി വിതറും. വെളുത്തതും കറുത്തതുമായ രണ്ടുതരം പൊടിയുണ്ട്. രണ്ടും വിതറും. മയ്യിത്തിനെ ഊദ് പുകപ്പിക്കുകയും ചെയ്യും. പതിനഞ്ച് മിനുട്ട് മതി കഫിന്‍ പൊതിയാൻ. കേരളത്തിലെ രീതികളില്‍ നിന്ന് ചെറിയ വ്യത്യാസങ്ങളുണ്ട്. കാല്‍വിരലുകള്‍ തമ്മില്‍ കൂട്ടികെട്ടാറില്ല. അതുപോലെ പുരുഷന്മാര്‍ക്ക് ഒരേ നീളത്തിലുള്ള മൂന്ന് കഷണം തുണിയാണ് ഉപയോഗിക്കുന്നത്.

വര്‍ഷങ്ങളായി അടുത്ത സൗഹൃദമുണ്ടായിരുന്ന ഒരു യമനിയുടെ മൃതദേഹം കുളിപ്പിക്കാനായി മുന്നിലത്തെിയതാണ് കൂട്ടത്തില്‍ വ്യക്തിപരമായി ഏറ്റവും വ്യസനമുണ്ടാക്കിയ സംഭവമെന്ന് മുഹമ്മദ് മൗലവി ഓര്‍ക്കുന്നു. രണ്ടുവര്‍ഷത്തിലേറെ റിയാദിലെ ആശുപത്രി മോര്‍ച്ചറിയില്‍ കിടന്ന ഒരു ബംഗ്ളാദേശിയുടേതാണ് ഇതുവരെ വന്നതില്‍ ഏറ്റവും പഴക്കമുള്ള മൃതദേഹമെന്ന് കുഞ്ഞുമുഹമ്മദും ഓര്‍ക്കുന്നു. കല്ലുപോലെ ഉറച്ചുപോയ ശരീരത്തെ മയപ്പെടുത്താന്‍ ഇളം ചൂടുവെള്ളം ഒഴിച്ച് അല്‍പം കാത്തിരിക്കേണ്ടിവന്നു. എന്നിട്ടും വേണ്ടവിധം മയപ്പെട്ടില്ല.

കേരളത്തിലെ ഖബറുകൾ പോലെയല്ല മണലാരണ്യത്തിലെ കബറുകൾ... ഒരേ വലിപ്പത്തിലും ആകൃതിയിലുമുള്ള ഒറ്റ കുഴിയാണത്​

കഫിന്‍ പൊതിഞ്ഞാല്‍ നമസ്കാരത്തിനായി പള്ളിയിലേക്ക് മാറ്റും. പലരാജ്യക്കാരായ നിരവധി ആളുകളുണ്ടാവും നിസ്കരിക്കാൻ. പിന്നെ ആംബുലന്‍സില്‍ കയറ്റി മഖ്ബറയിലേക്ക്. സൗദിയിലെ ഖബറുകള്‍ക്ക് കേരളത്തില്‍ നാം കണ്ടുശീലിച്ച ഖബറുകളില്‍ നിന്ന് രൂപത്തില്‍ നേരിയ വ്യത്യാസമുണ്ട്. ആഴം ആറടിയാണെങ്കിലും കുഴിയുടെ ആകൃതിയിലാണ് വ്യത്യാസം. ആറടി ആഴത്തില്‍ നേരെ താഴേക്ക് വലുതും ചെറുതുമായ രണ്ട് കുഴികളാണല്ലോ കേരളത്തിലെ ഖബറുകളുടെ രീതി. സൗദിയില്‍ ഇങ്ങനെയല്ല. ഒരേ വലിപ്പത്തിലും ആകൃതിയിലുമുള്ള ഒറ്റ കുഴിയാണ് ആറടി താഴ്ചയിലും. ഏറ്റവും അടിയില്‍ പാര്‍ശ്വത്തിലെ ഭിത്തി തുളച്ച് ഒരു മയ്യിത്തിനെ കിടത്താന്‍ മാത്രം പാകത്തില്‍ വലിപ്പമുള്ള അറ വെട്ടിയൊരുക്കും, അലമാരയുടെ അറ പോലെ. അതിലേക്ക് മൃതദേഹം കയറ്റിവെച്ച ശേഷം മണ്‍കട്ടകള്‍ കൊണ്ട് അറ അടയ്ക്കുന്നതാണ് ഇവിടുത്തെ രീതി. പിന്നെ ആറടി കുഴിയും മണ്ണിട്ട് മൂടും. മണല്‍നിറഞ്ഞ മരുഭൂമിയുടെ ഭൂപ്രകൃതിക്ക് അനുസരിച്ച് രൂപപ്പെട്ട ശൈലിയായിരിക്കാം ഇത്.

മയ്യിത്ത് നിസ്കാരം കഴിഞ്ഞ് മഖ്ബറയിലേക്ക് മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ഉറ്റവരുണ്ടെങ്കില്‍ അവരും കൂടെ പോരും. ചില മൃതദേഹങ്ങള്‍ക്കൊന്നും ഉറ്റവരായി ആരുമുണ്ടായെന്ന് വരില്ല. സാമൂഹികപ്രവര്‍ത്തകരായി ആരെങ്കിലുമുണ്ടാവും. ആരുമില്ലെങ്കില്‍ മുഹമ്മദ് മൗലവി തന്നെ ആംബുലന്‍സിന്‍െറ ഡ്രൈവറുമാകും. ഒറ്റക്കായാലും കുഴപ്പമില്ല, മഖ്ബറയിലെത്തിയാൽ അവിടെ നിറയെ ആളുകളുണ്ടാവും. മറ്റ് മയ്യിത്തുമായെത്തിയവരോ സേവനം ചെയ്യാനെത്തിയ സൗദി സന്നദ്ധ പ്രവര്‍ത്തകരോ ഒക്കെയായി. മയ്യിത്ത് എടുത്ത് ഖബറിലേക്ക് വെച്ച് മണ്ണിടാന്‍ അവരെല്ലാം കൂടും. ഖബറിലേക്കിടുന്ന ആ ഒരു പിടി മണ്ണിനെങ്കിലും പരസ്പരം കടപ്പെട്ടവരാണല്ലോ മനുഷ്യര്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT