ദുബൈ: പച്ചവിരിച്ച് നിൽക്കുന്ന ദുബൈ അവീറിലെ കാർഷികമേഖലയിലൂടെ ഉൾപ്രദേശത്തെത്തിയാൽ വലിയൊരു ഈന്തപ്പനത്തോട്ടം കാണാം. ഒറ്റനോട്ടത്തിൽ വനമാണെന്ന് തോന്നിക്കും. 30 ഏക്കറോളം വരുന്ന തോട്ടത്തിലെ ഇന്തപ്പനകൾക്കും എരന്തപ്പഴം ചെടികൾക്കും ആട്, കോഴി, പക്ഷി മൃഗാദികൾക്കും നാളെ അവരുടെ 'ഉടയോനെ' നഷ്ടമാകും. 32 വർഷം മുമ്പ് മണൽപരപ്പായിരുന്ന അവീറിനെ ഹരിതാഭമാക്കിയ തിരുവനന്തപുരം കൈതമുക്ക് സ്വദേശി യഹ്യ തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങുന്നു. മണലാരണ്യത്തിൽ കുഴൽക്കിണർ നിർമിച്ച് വളക്കൂറുള്ള മണ്ണാക്കിയെടുത്ത യഹ്യ 76ാം വയസ്സിലാണ് നാലര പതിറ്റാണ്ടിെൻറ പ്രവാസത്തിന് വിടപറഞ്ഞ് നാടണയുന്നത്.
തിരുവനന്തപുരം കോർപറേഷനിലെ ഹെൽത്ത് ഇൻസ്െപക്ടർ ജോലി ഉപേക്ഷിച്ച് 1974ലാണ് ഇദ്ദേഹം യു.എ.ഇയിൽ എത്തിയത്. നാട്ടിലെ അതേ ജോലി തന്നെയായിരുന്നു ഇവിടെയും. ദുബൈ മുനിസിപ്പാലിറ്റിയിലെ മീറ്റ് ഇൻസ്പക്ടറായായിരുന്നു തുടക്കം. ഇക്കാലത്താണ് ദുബൈ മുനിസിപ്പാലിറ്റി ഹെൽത്ത് ഡിപ്പാർട്മെൻറ് തലവൻ മുഹമ്മദ് സയ്ദ് ഹാരബ് അൽ മുഹൈരിയെ പരിചയപ്പെടുന്നത്. കൃഷിയോടുള്ള യഹ്യയുടെ ഇഷ്ടം മനസ്സിലാക്കിയ അദ്ദേഹം ഒഴിവ് സമയങ്ങളിൽ പുതിയൊരു ഫാം നിർമിക്കാനുള്ള ജോലി യഹ്യയെ ഏൽപിച്ചു. അങ്ങനെയാണ് അവീറിലെ മണ്ണിൽ പച്ചവിരിച്ച് തുടങ്ങിയത്.
സർക്കാറിൽനിന്ന് ഹാരബ് അൽ മുഹൈരിക്ക് ലഭിച്ച 30 ഏക്കറിൽ രണ്ട് ഇലയുള്ള ചെടിവെച്ചായിരുന്നു തുടക്കം. എങ്ങനെ മരുപ്പച്ചയൊരുക്കാം എന്നതായിരുന്നു ചിന്ത. ഒടുവിൽ ഈ സ്ഥലം നിരപ്പാക്കി കുഴൽക്കിണറുകൾ നിർമിച്ചു. വളമിട്ട് വെള്ളം നനച്ച് മണ്ണിനെ ഫലഭൂയിഷ്ടമാക്കുക എന്ന ശ്രമകരമായ ദൗത്യം ആദ്യം പൂർത്തിയാക്കി. അതിന് ശേഷം 1200 തെങ്ങിൻ തൈകൾ നട്ടു. ആദ്യ അഞ്ച് വർഷം ഇവിടെ തെങ്ങായിരുന്നു പ്രധാന കൃഷി. പിന്നീട് ഇവ പിഴുതുമാറ്റിയ ശേഷം ഇൗന്തപ്പനകൾ നട്ടു. ഇപ്പോൾ വളർത്തുമൃഗങ്ങളുടെ കേന്ദ്രംകൂടിയാണിത്. മാൻ, മയിൽ, മുയൽ, ഒട്ടകപ്പക്ഷി, തേനീച്ച, താറാവ്, തത്ത, കോഴി തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്. സഹായികളായി ആറ് ജോലിക്കാരുണ്ട്. ആറും മലയാളികൾ. മമ്മൂട്ടി, ശ്രീനിവാസൻ തുടങ്ങിയ പ്രമുഖർ ഫാമിൽ സന്ദർശനം നടത്തിയിരുന്നു.
മുനിസിപ്പാലിറ്റിയിലെ ജോലിയിൽനിന്ന് വിരമിച്ച ശേഷം നാട്ടിലേക്ക് തിരിക്കാനായിരുന്നു യഹ്യയുടെ ഉദ്ദേശ്യം. എന്നാൽ, ഹാരബ് അൽ മുഹൈരി തടസ്സം നിൽക്കുകയായിരുന്നു. എല്ലാ സൗകര്യങ്ങളും ചെയ്തുനൽകി യഹ്യയെ ഇവിടെ തന്നെ പിടിച്ചുനിർത്തുകയായിരുന്നു. എല്ലാത്തിനും പിന്തുണയുമായി ഭാര്യ സുൽഫത്തും ഒപ്പം ചേർന്നു. ലോക്ഡൗണിന് തൊട്ടുമുമ്പ് നാട്ടിലേക്ക് തിരിച്ച സുൽഫത്തിനും ഇത് നാല് പതിറ്റാണ്ടിെൻറ പ്രവാസത്തിെൻറ അവസാനമാണ്. യു.എ.ഇയിലെത്തി രണ്ടാം വർഷം മുതൽ യഹ്യ ഭാര്യയെ കൂടെ കൂട്ടിയിരുന്നു. മക്കളായ ബീന റാണി, സൈന റാണി, നഹാസ് മുഹമ്മദ് എന്നിവർ വളർന്നതും ദുബൈയിലാണ്.
ഒരുകാലത്ത് ദുബൈ മാർക്കറ്റിലെ മത്സ്യങ്ങൾക്ക് പേരിട്ടിരുന്നതും യഹ്യയായിരുന്നു. മീനിെൻറ രൂപങ്ങൾക്കനുസൃതമായി ജയലളിത, ഭാവന, മീരജാസ്മിൻ, ലജ്ജാവതി, ഒബാമ തുടങ്ങിയ പേരുകൾ നൽകിയത് രസകരമായ ഓർമയായി ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുന്നു. ഇനി വിശ്രമിക്കാനാണ് യഹ്യയുടെ മടക്കം. കുഞ്ഞുമക്കളുടെ വളർച്ച കണ്ട് അവരോടൊപ്പം കഴിയണം. യു.എ.ഇ പോലെ ജീവിക്കാൻ സുഖമുള്ള നാട് വേെറയില്ലെന്ന് യഹ്യ സാക്ഷ്യപ്പെടുത്തുന്നു. ഇവിടെയുള്ളവരുടെ സ്നേഹവും കരുണയും സുരക്ഷിതത്വവും ലോകത്ത് വേറൊരിടത്തും ലഭിക്കില്ല. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ജോലി വാങ്ങിക്കൊടുക്കാൻ കഴിഞ്ഞുവെന്ന ചാരിതാർഥ്യത്തോടെയാണ് അദ്ദേഹം മടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.