തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം മൂന്ന് ദിവസം മാത്രമാക്കി ചുരുക്കി. ഡിസംബർ 7,8,9 തിയതികളിലായാണ് കലോത്സവം നടക്കുക. രചനാ മത്സരങ്ങൾ ജില്ലാതലത്തിൽ മാത്രമാക്കുകയും ചെയ്തു. പകരം ജില്ലാതലങ്ങളിൽ ഒരേ വിഷയത്തിൽ ഒരേ ദിവസം രചനാ മത്സരങ്ങൾ നടത്തും. 14 ജില്ലകളിലെയും എ ഗ്രേഡിൽ ഒന്നാം സ്ഥാനം നേടുന്നവരുടെ സൃഷ്ടികൾ സംസ്ഥാനതലത്തിൽ കൂടി പരിഗണിച്ച് മൂല്യനിർണയം നടത്തി വിജയികളെ നിശ്ചയിക്കും. ഇതോടെ സംസ്ഥാനതലത്തിൽ ജില്ലാ കലോത്സവങ്ങൾ നാലിൽ നിന്ന് രണ്ട് ദിവസമാക്കി ചുരുക്കാനും തീരുമാനിച്ചു. നവംബർ 12നും 24നും ഇടയിലായി ജില്ലാ കലോത്സവം പൂർത്തിയാക്കണം. കലോത്സവ വിജയികൾക്ക് വ്യക്തിഗത ട്രോഫി, കാഷ് പ്രൈസ് എന്നിവ ഉണ്ടാകില്ല.
ഈ വർഷം ആലപ്പുഴ ജില്ലയാണ് കലോത്സവത്തിന് വേദിയാകുക. ചെലവ് ചുരുക്കിയും ആർഭാടം ഒഴിവാക്കിയുമുള്ള കലോത്സവത്തിനും ശാസ്ത്രോത്സവത്തിനും ഉദ്ഘാടന, സമാപനസമ്മേളനങ്ങൾ ഉണ്ടാകില്ല. കലോത്സവത്തിന് പതിവ് സദ്യവട്ടം ഒഴിവാക്കി ഭക്ഷണം കുടുംബശ്രീയാണ് വിളമ്പുക. സർട്ടിഫിക്കറ്റും ഗ്രേസ് മാർക്കും നൽകും. സബ്ജില്ലാതല മത്സരങ്ങൾ ഒക്ടോബർ 20നും നവംബർ മൂന്നിനും ഇടയിലായി നടത്തും. ഒരു ദിവസം കൊണ്ട് പൂർത്തിയാക്കണം. പരമാവധി രണ്ട് ദിവസം എടുക്കാം. സ്കൂൾതല മേളകൾ ഒക്ടോബർ ഒന്നിനും 13നും ഇടയിൽ നടത്തും. എൽ.പി, യു.പിതല മത്സരങ്ങൾ ഇത്തവണ സ്കൂൾതലത്തിൽ മാത്രമായിരിക്കും.
സംസ്ഥാന ശാസ്ത്രോത്സവം നവംബർ 24, 25 തിയതികളിൽ കണ്ണൂരിൽ നടത്തും. നേരത്തെ മൂന്ന് ദിവസമായിരുന്നത് രണ്ട് ദിവസമാക്കി ചുരുക്കി. എട്ട് മുതൽ പ്ലസ്ടു തലം വരെയുള്ളവർക്ക് മാത്രമായിരിക്കും ശാസ്ത്രോത്സവം. ജില്ലാതല മത്സരങ്ങൾ നവംബർ ആദ്യവാരത്തിൽ നടത്തും. സബ്ജില്ല മത്സരങ്ങൾ ഒക്ടോബറിൽ നടത്തും. എൽ.പി, യു.പി വിദ്യാർഥികളെ കലോത്സവത്തിൽ നിന്നും ശാസ്ത്രോത്സവത്തിൽ നിന്നും ഒഴിവാക്കിയതിൽ പ്രതിപക്ഷ അധ്യാപക സംഘടനകളായ കെ.പി.എസ്.ടി.എ, കെ.എസ്.ടി.യു ഭാരവാഹികളായ പി. ഹരിഗോവിന്ദൻ, എ.കെ. സൈനുദ്ധീൻ എന്നിവർ യോഗത്തിൽ പ്രതിഷേധിച്ചു. ഭൂരിപക്ഷം കുട്ടികളെ ഒഴിവാക്കി ഗ്രേസ്മാർക്കിന് മാത്രമായി മേളകൾ നടത്തരുതെന്നും ഇരുവരും ആവശ്യപ്പെട്ടു.
സ്കൂൾ കായിക മേള ഒക്ടോബറിൽ
സ്കൂൾ കായിക മേള ഒക്ടോബർ 26 മുതൽ 28 വരെ തിരുവനന്തപുരത്ത് നടത്തും. ഒരു ജില്ലയിൽ നിന്ന് ഒരു ഇനത്തിൽ രണ്ടിൽ അധികം പേരെ പെങ്കടുപ്പിക്കില്ല. കഴിഞ്ഞവർഷം വരെ ജില്ലയിൽ നിന്ന് മൂന്ന് വീതം കുട്ടികൾ പെങ്കടുത്തിരുന്നു. ഇതുവഴി ആയിരം കുട്ടികളെ സംസ്ഥാന മത്സരത്തിൽ കുറക്കാൻ കഴിയും. കായിക മേളയിൽ കിഡീസ് വിഭാഗം മത്സരം ഒഴിവാക്കി. ഗെയിംസ് മത്സരങ്ങളിൽ ഇത്തവണ സംസ്ഥാന മത്സരങ്ങൾ ഉണ്ടാകില്ല. ഇവ സോണൽ മത്സരങ്ങളിൽ അവസാനിക്കും. കായിക മേള വിജയികൾക്കും ട്രോഫി, മെഡൽ, കാഷ് പ്രൈസ് എന്നിവ ഉണ്ടാകില്ല. സർട്ടിഫിക്കറ്റും ഗ്രേസ് മാർക്കും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.