കണ്ണൂർ: മലപ്പട്ടത്ത് സി.പി.എം, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ നയിക്കുന്ന ജാഥ മലപ്പട്ടം ടൗണിൽ എത്തിയപ്പോഴാണ് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായത്. സി.പി.എം മലപ്പട്ടം ലോക്കൽ കമ്മിറ്റി ഓഫിസിന് മുന്നിലാണ് സംഘർഷം.
പൊലീസ് ഇരുവിഭാഗത്തെയും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും സംഘർഷം ഉണ്ടായി. സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസായ എ. കുഞ്ഞിക്കണ്ണൻ സ്മാരക മന്ദിരത്തിന് മുന്നിലാണ് സംഘർഷം. പ്രവർത്തകർ പരസ്പരം കുപ്പിയേറ് നടത്തി. പൊലീസ് ഇടപെട്ടാണ് വലിയ സംഘർഷം ഒഴിവാക്കിയത്.
കഴിഞ്ഞയാഴ്ച കോൺഗ്രസിന്‍റെ ഗാന്ധിസ്തൂപം തകർത്തതിനെ തുടർന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ നേതൃത്വത്തിൽ ഇന്ന് കാൽനട ജാഥയും സമ്മേളനവും നടത്തിയത്. ജാഥയ്ക്കിടെയും പിന്നീട് സമ്മേളനത്തിന് ശേഷവും സംഘർഷമുണ്ടായി. സ്ഥലത്ത് വൻ പൊലീസ് സംഘം എത്തിയിട്ടുണ്ട്.
തങ്ങൾ നേരത്തെ അനുമതി വാങ്ങി നടത്തിയ പരിപാടിക്ക് നേരെ സി.പി.എം പ്രവർത്തകരാണ് അക്രമം കാട്ടിയതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് പിരിഞ്ഞുപോകാനാണ് പൊലീസ് എ.സി.പി ആവശ്യപ്പെട്ടത്. സി.പി.എമ്മുകാർ അക്രമം കാട്ടുന്നതിന് യൂത്ത് കോൺഗ്രസുകാർ എന്തിനാണ് പിരിഞ്ഞുപോകുന്നതെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, മന:പൂർവം സംഘർഷമുണ്ടാക്കാനാണ് യൂത്ത് കോൺഗ്രസ് പരിപാടി സംഘടിപ്പിച്ചതെന്ന് സി.പി.എം ആരോപിച്ചു. ഓഫിസ് പൊളിക്കുമെന്ന് മുദ്രാവാക്യം വിളിച്ച് പ്രകോപനം സൃഷ്ടിക്കുകയായിരുന്നെന്നും സി.പി.എം പറഞ്ഞു.
സി.പി.എമ്മിന്‍റെ ശക്തികേന്ദ്രമായ മലപ്പട്ടത്ത് ഏറെ നാളായി സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം സെക്രട്ടറി സനീഷിന്റെ വീട് ആക്രമിക്കുകയും ഗാന്ധി സ്തൂപം തകർക്കപ്പെടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.