അനുരാജ്
തൃശൂർ: നഗരത്തിന് സമീപം സംസ്ഥാനപാതയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരന്റെ കഴുത്തിൽ കത്തിവെച്ച് കവർച്ച. സംഭവത്തിൽ വടക്കാഞ്ചേരി പനങ്ങാട്ടുകര സ്വദേശി അനുരാജ് പൊലീസിന്‍റെ പിടിയിലായി.
മലപ്പുറം കാളികാവ് സ്വദേശി പ്രണവിൽനിന്നാണ് പണവും ആഭരണവും മൊബൈൽ ഫോണും കവർന്നത്. ശനിയാഴ്ച വൈകീട്ട് തിരൂരിന് സമീപം പാമ്പൂരിലാണ് സംഭവം.
കാളികാവിൽനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു പ്രണവ്. പാമ്പൂര്‍ റെയില്‍വേ മേല്‍പാലത്തിനടുത്ത് എത്തിയപ്പോള്‍ ബൈക്കിലെത്തിയ രണ്ടുപേർ കാര്‍ തടഞ്ഞുനിര്‍ത്തി. ഇരുവരും കാറില്‍ കയറി പ്രണവിന്റെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണമാലയും പഴ്സും മൊബൈൽ ഫോണും വാച്ചും പിടിച്ചുവാങ്ങി. പാമ്പൂരിലെ വിജന സ്ഥലത്തായിരുന്നു കവര്‍ച്ചയെന്നതിനാല്‍ ആരും അറിഞ്ഞില്ല.
പൊലീസില്‍ പരാതിപ്പെട്ടാൽ കൊന്നുകളയുമെന്ന് സംഘം ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍, പ്രണവ് ഉടന്‍ വിയ്യൂര്‍ സ്റ്റേഷനിലെത്തി പരാതിപ്പെട്ടു. പ്രണവുമായി പൊലീസ് സംഭവസ്ഥലത്ത് എത്തിയതോടെ അവിടെതന്നെയുണ്ടായിരുന്ന അനുരാജ് ബൈക്കില്‍ രക്ഷപ്പെട്ടു. ഏറെ ദൂരം പിന്തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. കൂട്ടുപ്രതിയെ പിടികൂടാനായില്ല. ഇയാള്‍ക്കായുള്ള അന്വേഷണം ഊർജിതമാക്കി. നഷ്ടപ്പെട്ട പണവും ഫോണും വാച്ചും അനുരാജില്‍നിന്ന് കണ്ടെടുത്തു. അനുരാജ് സമാനമായ നിരവധി കേസുകളില്‍ പ്രതിയാണെന്ന് എസ്.ഐ കെ.സി. ബൈജു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.