അകക്കണ്ണിന്‍റെ വെളിച്ചത്തിൽ വിദ്യാർഥികളുടെ ജീവിതം പ്രകാശിപ്പിച്ച അധ്യാപകൻ; നാടിന്റെ നോവായി മജീദ് മാസ്റ്ററും റുഖിയയും

പാങ്ങ്: ജന്മനാ കാഴ്ചപരിമിതിയുള്ള മജീദ് മാസ്റ്റർക്ക് യാത്രകളില്ലെല്ലാം സഹായിയായി ഭാര്യ റുഖിയയും ഒപ്പമുണ്ടാവാറുണ്ട്. പതിവുപോലെ വാൾപ്പാറ യാത്രയിലും മജീദ് മാസ്റ്ററെ ഭാര്യ അനുഗമിച്ചിരുന്നു. ഇത് ഇരുവരുടെയും അന്ത്യയാത്രയാകുമെന്ന് ബന്ധുക്കളും നാട്ടുകാരും നിനച്ചില്ല.

പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി സ്കൂളിൽ ദീർഘകാലമായി അധ്യാപകനാണ് കാരാരിത്തൊടി മജീദ് മാസ്റ്റർ. യാത്രകളും സൗഹൃദങ്ങളും ഇഷ്ടപ്പെടുന്ന മാസ്റ്റർക്ക് കാഴ്പപരിമിതി ഒന്നിനും തടസ്സമായിരുന്നില്ല. യാത്രകളിൽ അദ്ദേഹത്തെ കൈപിടിച്ച് നടത്തിയിരുന്നത് ഭാര്യ റുഖിയയായിരുന്നു. എങ്ങോട്ടുപോകുമ്പോഴും സഹായിയായി ഭാര്യയെ മജീദ് മാസ്റ്റർ കൂടെ കൂട്ടുമായിരുന്നു. കഴിഞ്ഞ അവധിക്കും സ്കൂളിലെ അധ്യാപകൻ ഒരുമിച്ച് യാത്ര പോയിരുന്നു. യാത്രകൾക്ക് മുൻകൈയെടുത്തിരുന്നത് മജീദ് മാസ്റ്ററായിരുന്നു. കുട്ടികൾക്ക് നന്നായി ക്ലാസ് എടുക്കുന്ന മജീദ് മാസ്റ്റർ പാട്ട് പഠിപ്പിച്ചും കഥകൾ പറഞ്ഞുകൊടുത്തും കുട്ടികളെ കൈയിലെടുക്കുമായിരുന്നു.

അടുത്തിടെയാണ് പുതിയ വീട്ടിൽ മജീദ് മാസ്റ്ററും റുഖിയയും താമസം തുടങ്ങിയത്. മീനാർകുഴി ജി.എൽ.പി സ്കൂളിലായിരുന്നു മജീദ് മാസ്റ്ററിന്‍റെ ഔദ്യോഗിക ജീവിതത്തിന്‍റെ തുടക്കം. തുടർന്ന് വിവിധ സ്കൂളുകളിൽ സേവനം അനുഷ്ഠിച്ചാണ് അവസാനം പാങ്ങ് ജി.എൽ.സി സ്കൂളിൽ അധ്യാപകനായി എത്തുന്നത്. മലപ്പുറം കുറുവ പാങ്ങിൽനിന്ന് വിനോദസഞ്ചാരത്തിന് പോയ ടെമ്പോ ട്രാവലർ പൊള്ളാച്ചി വാൽപാറ ചുരത്തിൽ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. വാൽപാറ സന്ദർശിച്ച് പൊള്ളാച്ചി വഴി മടങ്ങുന്നതിനിടെ വെള്ളിയാഴ്ച വൈകീട്ട് അഞ്ചര മണിയോടെ ചുരത്തിലെ പതിമൂന്നാം ഹെയർപിൻ വളവിലാണ് കേരളത്തെ നടുക്കിയ ദുരന്തം.

ഒമ്പതുപേരാണ് മരിച്ചത്. പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി സ്കൂളിലെ പ്രധാനാധ്യാപികയും കൊളത്തൂർ പാലൂർ സ്വദേശിയുമായ ഗീത നിവാസിൽ പി. അജിത (55), ഈ സ്കൂളിലെ അധ്യാപകരായ പാങ്ങ് താണിക്കോട് മാഞ്ഞാംപള്ളി മമ്മദുവിന്‍റെ ഭാര്യ റംല (52), ഈസ്റ്റ് പാങ്ങ് ആലുങ്ങൽ കുഞ്ഞുമുഹമ്മദിന്‍റെ ഭാര്യ സുഹ്റ (43), കൊളത്തൂർ കറുപ്പത്താലിലെ ആശ (41), സ്കൂളിലെ പാചകത്തൊഴിലാളി പള്ളിപ്പറമ്പ് കളത്തിങ്ങൽതൊടി സാജിത (45), പാങ്ങ് ജി.യു.പി.എസിലെ അധ്യാപിക കടന്നാമുട്ടി വളഞ്ഞിപ്പുലാൻ ഷക്കീല (37), സുഹ്റയുടെ മകൻ ഹിഷാം (12) എന്നിവരാണ് മരിച്ച മറ്റുള്ളവർ. നാലു പേർ പരിക്കേറ്റ് ചികിത്സയിലാണ്. ടെമ്പോ ട്രാവലർ ഡ്രൈവർ ഇന്ത്യനൂർ ചൂനൂരിലെ മുഹമ്മദ് ഫായിസ് (21), പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി സ്കൂൾ ബസ് ഡ്രൈവർ വാഴേങ്ങലിലെ നൗഷാദ് (39), പാചകത്തൊഴിലാളി സാജിതയുടെ മകൻ ഷഹദിൻ (11), അധ്യാപിക ഷക്കീലയുടെ മകൾ മസ്നീൻ (10) എന്നിവരാണ് കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലുള്ളത്.

മധ‍്യവേനലവധിയായതിനാൽ സ്കൂളിലെ ജീവനക്കാരും സുഹൃത്തുക്കളും ബന്ധുക്കളും ഒരുമിച്ച് വെള്ളിയാഴ്ച പുലർച്ചെ വാൾപ്പാറയിലേക്ക് വിനോദയാത്ര പോയതായിരുന്നു. തൃശൂർ ചാലക്കുടി അതിരപ്പള്ളി വഴിയാണ് വാൾപ്പാറയിലെത്തിയത്. തിരികെ പൊള്ളാച്ചി വഴി നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. വീഴ്ചയിൽ ട്രാവലർ വാൻ പൂർണമായി തകർന്നടിഞ്ഞു. മറ്റൊരു വാഹനത്തിന് വഴി നൽകുന്നതിനിടെ വാൻ നിയന്ത്രണം തെറ്റി മറിഞ്ഞതാണെന്ന് കരുതുന്നു. പൊള്ളാച്ചി-വാൽപാറ റോഡിൽ മൊത്തം 40 ഹെയർപിൻ വളവുകളാണുള്ളത്.

Tags:    
News Summary - Majeed Master and Ruqiya death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.