അദിനാൻ, നസ്രീന
കോഴിക്കോട്: മൂഴിക്കലിൽ 16 കാരി നസ്രീന കൊല്ലപ്പെട്ട കേസിൽ പ്രതി അദിനാനിന്‍റെ ഫോൺ പരിശോധനയിൽ ലഭിച്ചത് നിർണായക വിവരങ്ങൾ. അദിനാൻ നസ്രീനയോടുള്ള വൈരാഗ്യം കാരണമാണ് കൊലനടത്തിയതെന്ന് അന്വേഷണ സംഘം അറിയിച്ചു. അദിനാനും നസ്രീനക്കും ഒരേ അവകാശമുള്ള വീടാണ് മൂഴിക്കലിലുള്ളതെന്നും നേരത്തെ അദിനാന്‍റെ കുടുംബവും ഇവിടെ മുകൾ നിലയിൽ താമസിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പിന്നീട് സാമ്പത്തിക പ്രശ്നത്തിൽ അദിനാന്‍റെ കുടുംബം മാറിതാമസിക്കുകയായിരുന്നു. അദിനാന്‍റെ അമ്മയുടെ പിതാവിന്‍റെ ബിസിനസിൽ നസ്രീനയാണ് സാമ്പത്തിക കാര്യങ്ങൾ നോക്കിയിരുന്നത്. ഇതും അദിനാന് വൈരാഗ്യം ഉണ്ടാക്കിയിട്ടുണ്ടാവാം എന്നാണ് പൊലീസ് നിഗമനം.
വിഷു ആഘോഷങ്ങളുടെ ഭാഗമായി വീട്ടുകാർ പടക്കം പൊട്ടിക്കുന്നതിനിടെ, ആരുടെയും ശ്രദ്ധയിൽപ്പെടാതെ അടുക്കള ഭാഗത്തെ വാതിലിലൂടെയാണ് ഇയാൾ അകത്ത് കയറിയത്. അടുക്കള ഭാഗത്തെ സി.സി.ടി.വി കാമറയിൽ ഇയാൾ എത്തുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. നസ്രീനയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം പിടിയിലാകുമെന്ന ഭയത്താലാണ് അദിനാൻ ജീവനൊടുക്കിയതെന്നാണ് പൊലീസ് വിലയിരുത്തൽ.10 മണിക്കൂറോളമാണ് അദിനാൻ കൃത്യം നടത്താനായി വീട്ടിനുള്ളിൽ ചെലവഴിച്ചത്. നസ്രീനയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാനുള്ള വഴികളെല്ലാം അടഞ്ഞതോടെ അദിനാൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം, അദിനാൻ ജീവനൊടുക്കുന്നതിന് തൊട്ട് മുമ്പ് സുഹൃത്തിനോട് ആശയവിനിമയം നടത്തിയതായി കണ്ടെത്തി. കൊല്ലപ്പെട്ട നസ്രീനയുടെ ഫോൺ ഉപയോഗിച്ചായിരുന്നു അദിനാൻ സുഹൃത്തിനോട് ചാറ്റ് ചെയ്തതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സുഹൃത്തിന് നൽകാനുണ്ടായിരുന്ന തുകയെ കുറിച്ചാണ് നസ്രീനയുടെ ഫോണിലൂടെ ചാറ്റ് ചെയ്തത്. അദിനാന്‍റെ സുഹൃത്തെന്ന് പരിചയപ്പെടുത്തിയാണ് നസ്രീനയുടെ ഫോണിൽനിന്ന് യുവാവിനെ ചാറ്റ് ചെയ്തത്. അദിനാൻ ആത്മഹത്യ ചെയ്തുവെന്നും പണം നൽകാൻ ഇനി കഴിയില്ലെന്നും വ്യക്തമാക്കിയായിരുന്നു ചാറ്റ്.
കൊല്ലപ്പെട്ട നസ്രീനയുടെയും ജീവനൊടുക്കിയ അദിനാന്റെയും മൂന്ന് ഫോണുകളാണ് വീട്ടിലെ കിണറിൽനിന്ന് കണ്ടെത്തിയത്. ഇരുവരും മരിച്ച ശേഷം ഫോണുകൾ മറ്റാരോ കിണറിലിട്ടതാണെന്നാണ് പൊലിസ് സംശയിക്കുന്നത്. ഇതാരാണെന്നും എന്തുകൊണ്ടാണ് തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതെന്നുമാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. സംഭവദിവസം വീട്ടിലുണ്ടായിരുന്നവരുടെ വിവരങ്ങൾ പൊലിസ് ശേഖരിച്ചിട്ടുണ്ട്. അടുത്ത ദിവസം ഇവരെ വിശദമായി ചോദ്യം ചെയ്യും. സ്വഭാവ ദൂഷ്യം കാരണം അദിനാനെ ബന്ധുക്കൾ നേരത്തെ മർദിക്കുകയും ഫോൺ നശിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ഈ ഫോൺ റിപ്പയർ ചെയ്ത് നൽകി. ഈ ഫോണുമായാണ് അദിനാൻ വീട്ടിലെത്തിയത്.
വീട്ടിനുള്ളിൽ കയറിയ അദിനാൻ പുറത്ത് കടക്കാൻ കഴിയാതിരുന്നതോടെയാണ് മുറിക്കുള്ളിൽ കയറി ജീവനൊടുക്കിയത്. കൂടാതെ ഈ മുറിയിൽനിന്ന് ്അദിനാന്റെ മറ്റൊരു ഫോണും പൊലിസിന് ലഭിച്ചിരുന്നു. നസ്രീനയെ കൊലപ്പെടുത്തിയ ശേഷം പുറത്തെത്തി ഫോണുകൾ നശിപ്പിക്കാൻ ശ്രമിക്കുകയാണെങ്കിൽ രണ്ട് ഫോണും നശിപ്പിക്കുകമായിരുന്നുവെന്നാണ് പൊലിസിന്റെ നിഗമനം. എന്നാൽ ഒരു ഫോൺ മാത്രമാണ് നശിപ്പിച്ചത്.
വീടിന്റെ മുകൾ നിലയിൽ അദിനാൻ മരിച്ച മുറിയിൽനിന്ന് കിണറിലേക്ക് ഫോണുകൾ എറിയാനുള്ള സാധ്യതയുമില്ല. ഫോൺ കണ്ടെടുത്ത കിണർ വീടിന്റെ കിഴക്ക് ഭാഗത്തും അദിനാൻ മരിച്ചു കിടന്ന മുറി കിഴക്കുഭാഗത്തുമായിരുന്നു. ഇക്കാരണത്താലാണ് മൊബൈൽ ഫോൺ പൊലിസിന് ലഭിക്കാതിരിക്കാൻ ആസൂത്രണം നടത്തിയതായി പൊലീസ് സംശയിക്കുന്നത്. കിണറിൽനിന്ന് കണ്ടെത്തിയ ഫോൺ ഫൊറൻസിക് ലാബിലേക്ക് അയച്ചു. നസ്രീനയുടെ മൊബൈൽ ഫോൺ നമ്പറിലേക്ക് വന്ന കോളുകളും സന്ദേശങ്ങളും സൈബർ സെൽ പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.