കണ്ണൂർ: വിമൻ ജസ്റ്റിസ് സംസ്ഥാന സമ്മേളനം നവംബർ 11,12 ന് കണ്ണൂരിൽ നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ്റ് വി.എ.ഫായിസ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരള സംസ്ഥാന രൂപീകരണത്തിന്റെ 67 ആണ്ടുകൾ പിന്നിട്ടിട്ടും ജനസംഖ്യയുടെ പകുതി വരുന്ന സ്ത്രീകളുടെ അവസ്ഥ കേരളത്തിൽ പരിതാപകരമാണെന്നും വിദ്യാഭ്യാസപരമായും തൊഴിൽ രംഗത്തും വളരെ മുന്നേറിയിട്ടുണ്ടെങ്കിലും മൗലികമായ നീതി, സാമൂഹികത, സുരക്ഷിതത്വം, പ്രതിനിധാനം, അധികാരം എന്നിവയിലൊന്നും ആശാവഹമായ മുന്നേറ്റം ഇന്നും സാധ്യമായിട്ടില്ല എന്നും വളരെ പ്രാഥമികമായ് ഉണ്ടാവേണ്ടുന്ന സുരക്ഷിതത്വം അനുദിനം കുറഞ്ഞ് വരികയാണെന്നും അവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിൽ അതിക്രമങ്ങൾ പെരുകുകയും അക്രമികൾ സംരക്ഷിക പ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ നാലുവർഷങ്ങൾ കൊണ്ട് കേരളത്തിലെ ശക്തമായ ഒരു വനിതാസംഘടനയായി വളർന്നിരിക്കുകയാണ് വിമൻ ജസ്റ്റിസ് മൂവ്മെന്റ്. പാലത്തായി, വാളയാർ, അനുപമ സമരം, ഹർഷിന സമരം, ഐസിയു പീഡനം, ദലിത്-ആദിവാസി വിഷയങ്ങൾ, അങ്ങനെ ഒട്ടനവധി പെൺ പോരാട്ടങ്ങളെ വിജയിപ്പിക്കാൻ വിമൻ ജസ്റ്റിസിന് കഴിഞ്ഞിട്ടുണ്ട്. _ലഹരി വിരുദ്ധപോരാട്ടങ്ങളിൽ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്നുണ്ട്. സംഘടിക്കാനും സംഘടിപ്പിക്കാനും നേതൃപരമായ പങ്ക് വഹിക്കാൻ പ്രാപ്തരായ പതിനായിരക്കണക്കിന് വനിതകളെയും നൂറുകണക്കിന് ആക്ടിവിസ്റ്റുകളെയും ഇക്കാലയളവിൽ വളർത്തിയെടുക്കാൻ സംഘടനക്ക് കഴിഞ്ഞിട്ടുണ്ട്.
നീതിക്ക് പെൺകരുത്ത് പകർന്ന് ഓരോ ജില്ലയിലും സ്ത്രീ നീതിക്ക് വേണ്ടി ഇടപെലുകളും നിയമപോരാട്ടങ്ങളുമായി ജില്ല കമ്മിറ്റികളും ശാക്തീകരിക്കപ്പെട്ടു. സംസ്ഥാനത്തുടനീളം ഇരുപതിനായിരത്തോളം അംഗങ്ങൾ വിമൻജസ്റ്റിസിൽ അണിചേർന്നിട്ടുണ്ട്. അടിയന്തര സഹായത്തിനായി വിമൻ ഹെൽപ് ഡെസ്ക് ഓൺ ചെയ്തിട്ടുണ്ട്. പബ്ളിക്കിൽ ഹെൽപ് ഡെസ്ക് നമ്പറുകൾ ലഭ്യമാണ്. മികച്ച രീതിയിൽ ഹെൽപ് ഡെസ്ക് പ്രവർത്തനങ്ങൾ നടന്നുപോകുന്നുണ്ട്.
വരും നാളുകളിൽ വിദ്യാഭ്യാസ-സാമൂഹിക, സാമ്പത്തിക,രാഷ്ട്രീയ മേഖലകൾ ഉൾപ്പെടെ സാമൂഹ്യ നീതിയുടെ എല്ലാതലങ്ങളിലേക്കും ശാക്തീകരിക്കപ്പെടാനാണ് വിമൻ ജസ്റ്റിസ് പരിശ്രമിക്കുന്നത്. നാലുവർഷം പൂർത്തീകരിക്കപ്പെട്ട വേളയിൽ, വിമൻ ജസ്റ്റിസിന്റ്റെ രണ്ടാം സംസ്ഥാന സമ്മേളനം കണ്ണൂരിൽ വെച്ച് നടത്താനാണ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. അതിനോടനുബന്ധിച്ച് എല്ലാ ജില്ലകളിലും വിവിധ പ്രചരണ പരിപാടികൾ നടക്കുന്നുണ്ടെന്നും വി.എ.ഫായിസ അറിയിച്ചു. വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി, സംസ്ഥാന മീഡിയ സെക്രട്ടറി മുംതാസ് ബീഗം, കണ്ണൂർ ജില്ല പ്രസിഡന്റ്റ് ഷാജിദ മുഹമ്മദ് എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.