തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ന്യൂറോ സർജൻ ചമഞ്ഞെത്തിയ യുവതി പിടിയില്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍ ചമഞ്ഞെത്തിയ യുവതി പിടിയില്‍. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരാണ് യുവതിയെ പിടികൂടിയത്. വ്യാജ ഡോക്ടർ ന്യൂറോ സർജനെന്ന വ്യാജേനയാണ് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ യുവതി കയറിക്കൂടിയത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ കടന്നുകൂടിയ ഇവ എന്ന യുവതിയാണ് പിടിയിലായത്. ഇവർ പെരുന്ന സ്വദേശിയാണെന്നാണ് പ്രാഥമികവിവരം. പേരൂർക്കടയിലാണ് താമസിക്കുന്നതെന്നും ഇവർ മൊഴി നൽകിയിട്ടുണ്ട്. വേഷം മാറി രക്ഷപ്പെടാന്‍ ശ്രമിക്കവേ സുരക്ഷാ ജീവനക്കാര്‍ പിടികൂടുകയായിരുന്നു.

ഇന്ന് രാവിലെയായിരുന്നു സംഭവം. സാരിയുടുത്ത് സ്റ്റെതസ്‌കോപ്പ് ഉള്‍പ്പടെ ഡോക്ടറുടെ വേഷത്തിലാണ് യുവതി മെഡിക്കൽ കോളജിലെത്തിയത്. അന്വേഷിച്ച സുരക്ഷ ഉദ്യോഗസ്ഥരോട് സീനിയര്‍ ന്യൂറോളജി സര്‍ജനാണ് എന്നാണ് യുവതി പറഞ്ഞത്. ഈ പേരിൽ ന്യൂറോ സർജനില്ലെന്ന് അറിയാവുന്ന സുരക്ഷ ജീവനക്കാർക്ക് സംശയം തോന്നി അധികൃതരെ വിവരം അറിയിച്ചു. ഇവരുടെ പെരുമാറ്റത്തിലും സെക്യൂരിറ്റി ജീവനക്കാര്‍ക്ക് സംശയം തോന്നിയിരുന്നു.

തുടര്‍ന്ന് അധികൃതർ സി.സി.ടി.വി പരിശോധിച്ചു. കാന്റീന്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ഇവര്‍ കറങ്ങിനടന്നിരുന്നതായി വ്യക്തമായെങ്കിലും പിന്നീട് എവിടെയെന്ന് കണ്ടെത്താനുമായില്ല. പിന്നീട് വേഷം മാറി മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന് മുന്നില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കയറാൻ ശ്രമിക്കവെ വനിതാ സെക്യൂരിറ്റി ജീവനക്കാര്‍ യുവതിയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

പെരുന്ന സ്വദേശിയാണെന്നും പേരൂര്‍ക്കടയിലാണ് താമസിക്കുന്നതെന്ന് ഇവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ര്‍ത്താവ് ശ്രീചിത്രയില്‍ ജോലിചെയ്യുകയാണെന്ന് പറയുന്നുണ്ടെങ്കിലും അങ്ങനെയൊരാളം കണ്ടെത്തൻ കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തു. വേഷം മാറി യുവതി ആശുപത്രിയിൽ എത്തിയത് എന്തിനെന്ന് വ്യക്തമല്ല. ഇക്കാര്യങ്ങളറിയാൻ യുവതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. 

Tags:    
News Summary - Woman arrested for posing as neurosurgeon at Thiruvananthapuram Medical College Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.