ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാരിയുടെ മക്കളെ കാണാൻ എത്തിയ മന്ത്രി ഷിബു ബേബി ജോൺ സമ്മാനമായി സൈക്കിൾ നൽകിയപ്പോൾ

തൊടുപുഴ: അമ്മയുടെ ജീവൻ അപഹരിച്ച് കലിതുള്ളിനിന്ന കാട്ടാനയുടെ മുന്നിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട രക്ഷനെ കാണാൻ വനം മന്ത്രി ഷിബു ബേബി ജോൺ ചിന്നക്കനാലിലെത്തി. കോട്ടയം മെഡിക്കൽ കോളജിലെ വിദഗ്ധ ചികിത്സ കഴിഞ്ഞ് അമ്മ മാരിയുടെ സഹോദരിയുടെ സംരക്ഷണത്തിൽ കഴിയുകയാണ് ആക്രമണത്തിനിടെ പരിക്കേറ്റ ഏഴാം ക്ലാസ് വിദ്യാർഥി രക്ഷൻ.

രണ്ടാഴ്ച മുമ്പാണ് രക്ഷനെയും സഹോദരി രക്ഷണയെയും സ്കൂളിലയക്കാൻ വാഹനത്തിനടുത്തേക്ക് നടക്കുന്നതിനിടെ അപ്രതീക്ഷിതമായി മുന്നിലെത്തിയ കാട്ടാന മാരിയെ കൊലപ്പെടുത്തുന്നത്. വെള്ളിയാഴ്ച രാവിലെ മൂന്നാറിലെത്തിയ മന്ത്രി നേരെ രക്ഷൻ താമസിക്കുന്ന വീട്ടിലേക്കാണ് എത്തിയത്. കട്ടിലിൽ ഇരിക്കുകയായിരുന്ന രക്ഷന്‍റെ തൊട്ടടുത്തിരുന്ന് മന്ത്രി വിശേഷങ്ങൾ ചോദിച്ചു.

പഠന കാര്യവും ചികിത്സ കാര്യങ്ങളും ചോദിക്കുന്നതിനിടെ സൈക്കിളുണ്ടോ ഓടിക്കാൻ എന്നായി മന്ത്രിയുടെ ചോദ്യം. ഇല്ലെന്ന് മറുപടി പറഞ്ഞപ്പോൾ സൈക്കിളുമായാണ് താൻ വന്നിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞതോടെ ഇരുവരുടെയും മുഖത്ത് പുഞ്ചിരി പരന്നു. ശേഷം വീടിന് പുറത്തിറങ്ങി പുതിയ സൈക്കിളുകൾ രണ്ടു പേർക്കും നൽകിയ മന്ത്രി എല്ലാത്തിനും കൂടെയുണ്ടെന്ന് ഉറപ്പ് നൽകിയാണ് മലയിറങ്ങിയത്. ഇവരുടെ പിതാവ് ഒരു വർഷം മുൻപ് അസുഖ ബാധിതനായി മരിച്ചതിനാൽ വനം വകുപ്പ് കുട്ടികളെ ദത്തെടുത്തതായി അറിയിച്ചിട്ടുണ്ട്.

ഇവർക്ക് മെന്ററെയും നിയമിച്ചിട്ടുണ്ട്. റേഷനും ഭക്ഷ്യവസ്തുക്കളും എത്തിച്ചുകൊടുക്കും. 5000 രൂപ മാസച്ചെലവിന് നല്‍കും. സ്‌കൂളുമായി ബന്ധപ്പെട്ട ചെലവുകള്‍ വഹിക്കും. ഭാവിയില്‍ വീട് ആവശ്യമാണെങ്കില്‍ അതുസംബന്ധിച്ച് നടപടി സ്വീകരിക്കും. മരിച്ച മാരിയുടെ സഹോദരി മുനിയമ്മയുടെയും ഭര്‍ത്താവ് മുനിയാണ്ടിയുടെയും സംരക്ഷണത്തിലാണ് കുട്ടികള്‍. ചിന്നക്കനാല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് രക്ഷന്‍. രക്ഷണ ഇതേ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. 

Tags:    
News Summary - Minister comes to see Rakshan; receives a bicycle as a gift

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.