തിരുവനന്തപുരം നഗരസഭയിൽ ഭരണസ്തംഭനം; ചരിത്രത്തിൽ ആദ്യമായാണ് കാപ്പ കേസ് പ്രതി കൗൺസിലർ ആകുന്നത് -വി. ശിവൻകുട്ടി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ ഭരണസ്തംഭനമാണെന്ന് വി. ശിവൻകുട്ടി. വമ്പൻ പ്രഖ്യാപനങ്ങളുമായാണ് ബി.ജെ.പി കോർപ്പറേഷനിൽ അധികാരത്തിലേറിയത്. എന്നാൽ, ഇവയെല്ലാം ജലരേഖയായി മാറിയെന്നും ശിവൻകുട്ടി ആരോപിച്ചു. നഗരത്തിലെ മാലിന്യ പ്രശ്നത്തിൽ കോർപ്പറേഷൻ ഭരണസമിതി ഇടപെടുന്നില്ല. ചരിത്രത്തിൽ ആദ്യമായാണ് കാപ്പ കേസ് പ്രതി കോർപ്പറേഷൻ കൗൺസിലർ ആകുന്നതെന്നും ശിവൻകുട്ടി ആരോപിച്ചു.

കൗൺസിൽ യോഗത്തിൽ സുഗതൻ പങ്കെടുത്തതായി രേഖകളിൽ ബി.ജെ.പി കൃത്രിമം കാണിച്ചിട്ടുണ്ട്. കോർപ്പറേഷൻ ഭരണം നഷ്ടപ്പെടാതിരിക്കാനാണ് സുഗതനെ ബി.ജെ.പി സംരക്ഷിക്കുന്നത്. രാജീവ് ചന്ദ്രശേഖർ ഭീഷണിയുടെ സ്വരം ഉപേക്ഷിക്കണമെന്നും വി. ശിവൻകുട്ടി പറഞ്ഞു. രാഷ്ട്രീയ പ്രശ്നങ്ങൾ രാഷ്ട്രീയമായി പറഞ്ഞുതീർക്കണം. ഇന്നലെയുണ്ടായ അനിഷ്ട സംഭവങ്ങൾക്ക് ഉത്തരവാദി മേയർ മാത്രമാണ്. കലാപമുണ്ടാക്കാനുള്ള ശ്രമമാണ് മേയർ നടത്തിയതെന്നും ശിവൻകുട്ടി ആരോപിച്ചു.

അതേസമയം, സത്യപ്രതിജ്ഞയിൽ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ചും ആർ. സുഗതന്റെ രാജി ആവശ്യപ്പെട്ടും മേയർക്കെതിരെ എൽ.ഡി.എഫ് നടത്തിയ ഓഫിസ് ഉപരോധം സംഘർഷത്തിൽ കലാശിച്ചു. മേയർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് പ്രവർത്തകർ ഓഫിസ് ഉപരോധിച്ചതോടെ നഗരസഭ യുദ്ധക്കളമായി. മേയർ ഓഫിസിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഉന്തും തള്ളുമുണ്ടായി. മേയറുടെ വരവോടെ നഗരസഭയ്ക്കുള്ളിലും പുറത്തും ഉന്തും തള്ളും സംഘർഷമായി മാറുകയായിരുന്നു.

മേയറുടെ ചേംബറിന് മുന്നിൽ സി.പി.എം-ബി.ജെ.പി കൗൺസിലർമാർ തമ്മിൽ നേരിട്ട് ഏറ്റുമുട്ടി. എൽ.ഡി.എഫ് ഉപരോധത്തെ തുടർന്ന് രാജേഷിനെ ഓഫിസിനുള്ളിലേക്ക് കയറ്റാൻ സമരക്കാർ സമ്മതിച്ചില്ല. ഇതോടെ കൗൺസിലർമാരും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു. സ്ഥിതിഗതി ശാന്തമാക്കാൻ ശ്രമിച്ച പൊലീസിനെതിരെയും പ്രവർത്തകർ തിരിഞ്ഞു. സംഘർഷത്തിൽ സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും രണ്ട് കൗൺസിലർമാർക്ക് പരിക്കേറ്റു.

സി.പി.എം കൗൺസിലർ കാട്ടായിക്കോണം സിന്ധു ശശി, ബി.ജെ.പി കൗൺസിലർ ദീപ പേരൂർക്കട എന്നിവർക്കാണ് പരിക്കേറ്റത്. സിന്ധു ശശിക്ക് തലയിൽ നാല് സ്റ്റിച്ചിട്ടു. പരിക്കേറ്റ മേയറെയും മറ്റു കൗൺസിലർമാരെയും ഉടൻ ആശുപത്രിയിലേക്ക് മാറ്റി. നഗരസഭ പരിസരത്ത് ഇപ്പോഴും കനത്ത പൊലീസ് കാവൽ തുടരുകയാണ്. അതേസമയം, തിരുവനന്തപുരം കോർപ്പറേഷനിൽ അസാധുവാക്കിയ കൗൺസിലർമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നു. കോർപ്പറേഷൻ ആസ്ഥാനത്തെ കോൺഫറൻസ് ഹാളിലാണ് 19 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ നടന്നത്.

കാപ്പ കേസ് പ്രതി ആർ. സുഗതൻ ഒഴികെ 19 കൗൺസിലർമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. ജയിലിലുള്ള സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം എന്നത് ബി.ജെ.പിക്ക് വെല്ലുവിളിയാകുന്നുണ്ട്. മേയറുടെ ഓഫിസിൽനിന്ന് സത്യപ്രതിജ്ഞ നടക്കുന്നത് സംബന്ധിച്ച വിവരം ലഭിച്ചില്ലെന്ന് പ്രതിപക്ഷ നേതാക്കൾ പറഞ്ഞു. തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് എൽ.ഡി.എഫ് പരാതി നൽകി. സത്യപ്രതിജ്ഞ അംഗീകരിക്കില്ലെന്നും സി.പി.എം പ്രതികരിച്ചു.

പല ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബി.ജെ.പി കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തത് ഹൈക്കോടതി കഴിഞ്ഞദിവസം അസാധുവാക്കിയിരുന്നു. നിയമപരമല്ലെന്ന് കോടതി കണ്ടെത്തി. തുടർന്നാണ് 20 പേരെ അയോഗ്യരാക്കിയത്. നാലാഴ്ചയ്ക്കകം അംഗങ്ങൾ വീണ്ടും ചട്ടപ്രകാരം സത്യപ്രതിജ്ഞ ചെയ്യണമെന്നും അതുവരെ കൗൺസിൽ അംഗമെന്ന അധികാരമുണ്ടാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഉമ്മൻചാണ്ടിയുടെ പേരിൽ വടക്കഞ്ചേരി പഞ്ചായത്ത് അംഗം ചെയ്ത സത്യപ്രതിജ്ഞയും അസാധുവാക്കിയിരുന്നു.

Tags:    
News Summary - Administrative deadlock in Thiruvananthapuram Municipality; For the first time in history, a Kappa case accused becomes a councilor - V. Sivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.