കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകൾ വീണ തൈക്കണ്ടിയിലിനെ മൂന്നുതവണയായി 19 മണിക്കൂർ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തിട്ടും മാസപ്പടി കേസിൽ വ്യക്തത വരുത്താനായില്ലെന്ന് സൂചന. വീണ്ടും ചോദ്യം ചെയ്യാനാണ് നീക്കം. നാലാംഘട്ട ചോദ്യം ചെയ്യല്‍ അടുത്തയാഴ്ച നടക്കും. കരിമണല്‍ കമ്പനിക്ക് പിണറായി വിജയനുമായി ബന്ധമുണ്ടോ, സേവനം ലഭിക്കാതെ മുഖ്യമന്ത്രിയുടെ മകള്‍ക്ക് പണം നല്‍കിയത് ഭരണത്തില്‍ സ്വാധീനം ചെലുത്തി ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ആസൂത്രിത ശ്രമങ്ങളുടെ ഭാഗമായിരുന്നോ എന്നീ കാര്യങ്ങളിൽ ഊന്നിയാണ് ഇ.ഡി ചോദ്യം ചെയ്യൽ നടത്തുന്നത്.
സി.എം.ആർ.എല്ലിൽനിന്ന് വീണയുടെ കമ്പനിക്ക് ലഭിച്ച 2.78 കോടിയുടെ വിനിയോഗം, കാര്യമായ പ്രവൃത്തിപരിചയമില്ലാഞ്ഞിട്ടും സി.എം.ആർ.എൽ കമ്പനിയുടെ കരാർ വീണക്ക് എങ്ങനെ ലഭിച്ചു തുടങ്ങിയവയിൽ വ്യക്തത വന്നിട്ടില്ല. കൈപ്പറ്റിയ പണത്തിന്റെ വിനിയോഗം, എംപവര്‍ ഇന്ത്യ സ്ഥാപനത്തില്‍നിന്ന് 50 ലക്ഷം വായ്പ എടുത്ത സാഹചര്യം, ഈ പണത്തിന്റെ തിരിച്ചടവ്, വീണ്ടും വായ്പ വാങ്ങിയ സാഹചര്യം, വീണക്ക് അബൂദബിയിലുണ്ടായിരുന്ന ബാങ്ക് അക്കൗണ്ട് വഴിയുള്ള സാമ്പത്തിക ഇടപാടുകള്‍, സ്വത്തുക്കള്‍, നിക്ഷേപങ്ങള്‍, എക്സാലോജിക് കമ്പനി പ്രവര്‍ത്തനം നിര്‍ത്തിയ സാഹചര്യം തുടങ്ങി ഇതിനകം ശേഖരിച്ച വിവരങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ചോദ്യം ചെയ്യലാണ് വ്യാഴാഴ്ച ഉണ്ടായതെന്ന് ഇ.ഡി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ആദ്യ പിണറായി സർക്കാറിന്റെ കാലത്താണ് വീണയും എക്‌സാലോജിക്കുമായി സി.എം.ആർ.എൽ കരാറിലെത്തിയത്. 2019ലെ പ്രളയശേഷമാണ് തോട്ടപ്പള്ളിയിൽ കരിമണൽ ഖനനത്തിന് അനുമതി നൽകിയത്. സേവനം നല്‍കാതെ പണം വാങ്ങിയതിന് വ്യക്തവും കൃത്യവുമായ വിശദീകരണം നല്‍കാന്‍ വീണക്ക് കഴിയുന്നില്ലെങ്കില്‍ ഇ.ഡി അടുത്ത നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്നുതവണ വീണയെ ചോദ്യം ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്തെ വസതിയിലും പിന്നീട് കൊച്ചിയിലെ ഓഫിസിലും നടന്ന ചോദ്യം ചെയ്യലുകളിൽ ഒമ്പത് മണിക്കൂറോളമാണ് ഇ.ഡി സംഘം വിവരങ്ങൾ ആരാഞ്ഞത്. ഇതിന്‍റെ തുടർച്ചയായാണ് വ്യാഴാഴ്ച 10 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ നടന്നത്.
തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടാണ് വീണക്ക് ഇ.ഡി നോട്ടീസ് നല്‍കിയിരുന്നത്. തിങ്കളാഴ്ച അസൗകര്യമുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് വ്യാഴാഴ്ച ഹാജരായത്. വീണ നല്‍കിയ മൊഴികള്‍ വസ്തുതാപരമാണോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി സി.എം.ആര്‍.എല്‍ ഡയറക്ടര്‍മാരായ ശരണ്‍ എസ്. കര്‍ത്ത, ജയ എസ്. കര്‍ത്ത, ഷിബി എസ്. കര്‍ത്ത എന്നിവരെയും സി.എം.ആര്‍.എല്ലിലെ പ്രധാന ഉദ്യോഗസ്ഥരെയും കഴിഞ്ഞ രണ്ടാഴ്ചകളില്‍ ചോദ്യം ചെയ്തു. ഇവരുടെ മൊഴികളിലും വീണയുടെ മൊഴികളിലുമുള്ള പൊരുത്തക്കേടുകള്‍ എസ്.എഫ്.ഐ.ഒ രേഖകളുടെ കൂടി അടിസ്ഥാനത്തില്‍ പരിശോധിച്ചാണ് ഇ.ഡി വീണയെ വീണ്ടും ചോദ്യം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.