മുഖ്യമന്ത്രി നെഗറ്റീവായി പ്രതികരിക്കുന്ന വ്യക്തിയല്ല, എഴുന്നേറ്റുനിന്ന് പറയുന്നതായിരിക്കും സഭാ രേഖയിലുണ്ടാവുക -സ്പീക്കർ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ നെഗറ്റീവായി പ്രതികരിക്കുന്ന വ്യക്തിയല്ലെന്ന് സ്പീക്കർ. എഴുന്നേറ്റുനിന്ന് പറയുന്നത് മാത്രമായിരിക്കും സഭാ രേഖകളിലുണ്ടാകുക. ഇരുന്ന് പറയുന്നതെല്ലാം 'ഓഫ് ദ റെക്കോർഡ്' ആണ്. കുട്ടനാടിന് അവധി പ്രഖ്യാപിക്കണമെന്ന ആവശ്യത്തോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണത്തെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു സ്പീക്കർ. വള്ളംകളിക്ക് കുട്ടനാട് താലൂക്കിൽ അവധി നൽകുന്നതിൽ മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടിയാണ് വിവാദത്തിലായത്.

അവധി അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ മറുപടി നൽകിയതെങ്കിലും, മറുപടിക്ക് ശേഷം സീറ്റിൽ ഇരിക്കുമ്പോൾ "ഒരു കാരണവശാലും കൊടുക്കില്ല" എന്ന് പറഞ്ഞത് മൈക്കിലൂടെ പുറത്തുവന്നിരുന്നു. ഇത് ഇടതു എം.എൽ.എമാർ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. വീര്യം കുറഞ്ഞ മദ്യത്തിന്റെ കാര്യത്തിൽ യു.ഡി.എഫ് തീരുമാനമെടുക്കട്ടെയെന്ന് സ്പീക്കർ പറഞ്ഞു. മുന്നണിയിലെ അതൃപ്തിയെക്കുറിച്ച് ഇപ്പോൾ പറയാനില്ല.

അതേസമയം, വി.എം. സുധീരനെതിരെ ഒളിയമ്പുമായി മുൻ മന്ത്രി കെ. ബാബു രംഗത്തെത്തി. യു.ഡി.എഫിൽ മദ്യനയം നിശ്ചയിക്കുന്നതും എക്സൈസ് വകുപ്പ് ഭരിക്കുന്നതും വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഓരോരുത്തർക്കും ഓരോ നയം. വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണ്. ബജറ്റ് തയാറാക്കുമ്പോൾ ധനകാര്യ വകുപ്പ് മന്ത്രി മുഖ്യമന്ത്രിയെ മാത്രം കാര്യങ്ങൾ ധരിപ്പിച്ചാൽ മതി. ഇവിടെ ധനകാര്യ മന്ത്രിയും മുഖ്യമന്ത്രിയും ഒരാൾ തന്നെയാണ്. അതിനാൽ ബജറ്റിലെ നികുതി നിർദേശങ്ങൾ ചർച്ച ചെയ്തില്ലെന്ന് പറയുന്നതിൽ കഴമ്പില്ലെന്നും കെ. ബാബു പറഞ്ഞു.

മൂലം വള്ളംകളിക്ക് കുട്ടനാടിന് പ്രാദേശിക അവധി നൽകണമെന്ന കുട്ടനാട് എം.എൽ.എയുടെ ആവശ്യത്തിന് നിയമസഭയിൽ ഒരു മറുപടിയും സീറ്റിൽ ഇരുന്നതിന് ശേഷം മറ്റൊരു മറുപടിയും നൽകുന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിഡിയോ പുറത്തുവന്നിരുന്നു. കെ.യു. ജനീഷ് കുമാർ എം.എൽ.എയാണ് വിഡിയോ പുറത്തുവിട്ടത്. നിയമസഭയിൽ കുട്ടനാട് എം.എൽ.എയും യു.ഡി.എഫ് ഘടകക്ഷിയായ കേരള കോൺഗ്രസിന്റെ നേതാവുമായ റെജി ചെറിയാൻ അവതരിപ്പിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു വി.ഡി. സതീശൻ.

കുട്ടനാടിന് പ്രാദേശിക അവധി അനുവദിക്കണമെന്ന റെജി ചെറിയാന്റെ സബ്മിഷന്, "മൂലം വള്ളംകളി ദിവസം കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കുന്ന കാര്യം സർക്കാർ പരിശോധിച്ച് തീരുമാനിക്കും" എന്നായിരുന്നു വി.ഡി. സതീശന്റെ മൈക്കിലൂടെയുള്ള മറുപടി. എന്നാൽ, മറുപടിക്ക് ശേഷം സീറ്റിൽ ഇരുന്ന മുഖ്യമന്ത്രി അടുത്തിരുന്ന മന്ത്രിയോട് "ഒരു കാരണവശാലും അവധി കൊടുക്കില്ല" എന്ന് പറയുന്നതിന്റെ വിഡിയോ പുറത്താവുകയായിരുന്നു.

"ഇത്രയേയുള്ളൂ വി.ഡി. സതീശന്റെ വിശ്വാസ്യത... ബഹു. അംഗത്തിന്റെ ചോദ്യത്തിന് എഴുതി തയാറാക്കിയ മറുപടി. ശേഷം പുറത്തുവരുന്നത് മനസ്സിലിരിപ്പ്." എന്ന അടിക്കുറിപ്പോടെയാണ് കെ.യു. ജനീഷ് കുമാർ വിഡിയോ പങ്കുവെച്ചത്. മുഖ്യമന്ത്രിയുടെ പ്രതികരണം താൻ കണ്ടില്ലെന്നും മൂലം വള്ളംകളിക്ക് പ്രാദേശിക അവധി എന്നത് ജനങ്ങളുടെ ആവശ്യമാണെന്നും റെജി ചെറിയാൻ എം.എൽ.എ പ്രതികരിച്ചു. മിഥുനത്തിലെ മൂലം നാളിൽ പമ്പാനദിയിലാണ് ഈ വള്ളംകളി നടക്കുന്നത്.

Tags:    
News Summary - Travancore says that the Chief Minister is not a person who reacts negatively; The speaker will only stand up and say what will be in the church records

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.