തിരുവനന്തപുരം: കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ 152 തസ്തികകൾ അനുവദിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയെന്ന് മന്ത്രി കെ.മുരളീധരൻ അറിയിച്ചു. ഫാർമസിസ്റ്റ് ഗ്രേഡ് II-60, നഴ്സിങ് ഓഫീസർ-47, ലാബ് ടെക്നീഷ്യൻ ഗ്രേഡ് II-33, മെഡിക്കൽ ഓഫീസർ-12 എന്നിങ്ങനെയാണ് അനുവദിച്ചത്. ആരോഗ്യവകുപ്പ് ഡയറക്ടറും വിവിധ ജില്ലാ മേധാവിമാരും ഇക്കാര്യം ഉടൻ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യും.
നിലവിലെ റാങ്ക് ലിസ്റ്റുകളിൽനിന്ന് നിയമനം നടത്തും. ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശിപാർശ പ്രകാരമാണ് നടപടി. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് തസ്തിക സൃഷ്ടിച്ചെങ്കിലും അനുവദിച്ചിരുന്നില്ല. ഇതോടെ ഫയൽ ചുവപ്പുനാടയിൽ കുരുങ്ങി. ഈ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ നിരവധി ഉദ്യോഗാർഥികൾ മന്ത്രിയെ സമീപിച്ചിരുന്നു.
അടിയന്തരമായി തസ്തികകൾ അനുവദിച്ച് നിയമനം നടത്തുമെന്ന് മന്ത്രി നൽകിയ ഉറപ്പാണ് പാലിച്ചത്. മാത്രമല്ല, ജീവനക്കാരുടെ കുറവ് കാരണം കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം പ്രതിസന്ധിയിലായിരുന്നു. ഒമ്പത് ജില്ലകളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കാണ് 12 മെഡിക്കൽ ഓഫീസർമാരെ അനുവദിച്ചത്. ഇതിൽ നാലെണ്ണം കാസർകോടാണ്.
കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓരോരുത്തരെയും അനുവദിച്ചു. ഓരോ ജില്ലയിലും അനുവദിച്ച നഴ്സിങ് ഓഫീസർ, ഫാർമസിസ്റ്റ് ഗ്രേഡ് II , ലാബ് ടെക്നീഷ്യൻ ഗ്രേഡ് II എന്നിവരുടെ എണ്ണം ക്രമത്തിൽ ബ്രാക്കറ്റിൽ. തിരുവനന്തപുരം (4,4,4), കൊല്ലം (3,3,1), പത്തനംതിട്ട (2,3,1), ആലപ്പുഴ (2,5,3), കോട്ടയം (4,4,2), ഇടുക്കി (1,2,1), എറണാകുളം (4,7,4), തൃശൂർ (4,5,3), പാലക്കാട് (2,5,2), മലപ്പുറം (4,6,2), കോഴിക്കോട് (4,4,2), വയനാട് (1,2,1), കണ്ണൂർ (5,6,3), കാസർകോട് (7,4,4).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.