തിരുവനന്തപുരം: രാജ്യത്ത് വാഹനാപകടങ്ങൾ സംഭവിക്കുന്നവർക്ക് ചികിത്സ നിഷേധിക്കാതെ സൗജന്യ ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 'പി.എം രാഹത്ത്' പദ്ധതി സംസ്ഥാന സർക്കാർ നടപ്പാക്കാത്തതിൽ വിശദീകരണവുമായി ട്രാൻസ്‌പോർട് കമീഷണർ രംഗത്ത്. പദ്ധതി പ്രകാരം ഒന്നരലക്ഷം രൂപയുടെ ചികിത്സാസഹായമാണ് ലഭിക്കുന്നത്. അത് ചികിത്സക്ക് അപര്യാപ്തമാണ്. മൂന്നുലക്ഷം രൂപയെങ്കിലും വേണമെന്നാണ് സംസ്ഥാന സർക്കാർ നിലപാടെന്ന് ട്രാൻസ്‌പോർട് കമീഷണർ സി.എച്ച്. നാഗരാജു വ്യക്തമാക്കി.
വാഹനാപകടങ്ങൾ സംഭവിക്കുന്നവർക്ക് ചികിത്സ നിഷേധിക്കാതെ സൗജന്യ ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ 2026 ഫെബ്രുവരിയിൽ നടപ്പിലാക്കിയ പദ്ധതിയാണ് പി.എം രാഹത്ത്. അപകടം സംഭവിച്ചവർക്ക് അടിയന്തരമായി ഒന്നരലക്ഷം രൂപ വരെ സഹായം നൽകുന്ന പദ്ധതിയാണിത്. ഗോൾഡൻ ഹവർ എന്നറിയപ്പെടുന്ന ആദ്യ മണിക്കൂർ മുതൽ ഏഴ് ദിവസം വരെയാണ് ചികിത്സ സൗജന്യം.
കാൽനടയാത്രക്കാർ, ഡ്രൈവേഴ്സ്, റൈഡേഴ്‌സ് തുടങ്ങിയ എല്ലാവരും ഈ പദ്ധതിയുടെ കീഴിൽ വരും. തെരഞ്ഞെടുത്ത ആശുപത്രികളിൽ മാത്രമാക്കും ഈ സേവനം ലഭ്യമാകുക. പൊലീസിന്റെ eDAR (ഇലക്ട്രോണിക് വിശദമായ അപകട റിപ്പോർട്ട്), നാഷണൽ ഹെൽത്ത് അതോറിറ്റിയുടെ TMS 2.0 (ട്രാൻസാക്ഷൻ മാനേജ്മെന്റ് സിസ്റ്റം) എന്നിവയാണ് ക്ലെയിമുകൾക്കായി ഉപയോഗിക്കുന്നത്. കൂടാതെ അടിയന്തര സാഹചര്യങ്ങളിൽ 112 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ ഉപഭോക്താക്കൾക്ക് ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.