10 ദിവസമായിട്ടും മന്ത്രി എന്തുകൊണ്ട് വന്നില്ല?: തിരച്ചിലിന് പ്രാധാന്യം കൊടുത്തെന്ന് മന്ത്രി ഗഫൂർ; കോസ്റ്റൽ പൊലീസിന് പരിമിതിയുണ്ടെന്ന് ചെന്നിത്തല

തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളിയെ കാണാതായി 11-ാം നാൾ മന്ത്രിമാരെത്തി. കാണാതായ ജോണിന്റെ വീട്ടിലാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂറും എത്തിയത്. 10 ദിവസമായിട്ടും മന്ത്രി പ്രദേശത്തേക്ക് എത്താത്തതിൽ ആക്ഷേപം ഉയരുന്നുവെന്നത് ചൂണ്ടിക്കാണിച്ചപ്പോൾ തിരച്ചിലിനാണ് പ്രാധാന്യം കൊടുത്തത് എന്നായിരുന്നു ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂറിന്റെ പ്രതികരണം. ഏറ്റവും നല്ല രീതിയിലുള്ള തിരച്ചിലാണ് നടത്തുന്നത്. അത് ഇപ്പോഴും തുടരുകയാണ്. അതിനു പിന്നിലുള്ള കാര്യങ്ങൾ ചെയ്യുന്നതിനാണ് പ്രാധാന്യം നൽകിയതെന്നും മന്ത്രി പറഞ്ഞു. കോസ്റ്റ് ഗാർഡ് കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലാണ്. അവിടെനിന്ന് നിർദേശം ലഭിച്ചതിനു ശേഷമാണ് അവർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുക. കോസ്റ്റ് ഗാർഡ് സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ല. സർക്കാർ ആവശ്യപ്പെടുമ്പോൾ കോസ്റ്റ് ഗാർഡ് സഹായം ലഭിക്കാറുണ്ട്. എന്നാൽ ആദ്യ മണിക്കൂറുകളിൽ തന്നെ കോസ്റ്റ് ഗാർഡ് സൗകര്യം ലഭിക്കുന്ന സംവിധാനം ഉണ്ടാക്കണം എന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്. ഇതിനു നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരുമായി സംസാരിക്കുമെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു. കോസ്റ്റ് ഗാർഡിന്റെ നടപടിക്രമങ്ങളിലെ കാലതാമസം ആദ്യ മണിക്കൂറുകളിൽ രക്ഷാപ്രവർത്തനം വൈകാൻ ഇടയാക്കുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ കോസ്റ്റൽ പൊലീസിന് പരിമിതിയുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ, വാഹനങ്ങൾ, ബോട്ട് എന്നിവയുടെ കുറവ് പരിഹരിക്കാൻ ശ്രമിക്കുകയാണ്. രക്ഷാപ്രവർത്തനത്തിന് കടലിനെ അറിയുന്ന മത്സ്യത്തൊഴിലാളികളുടെ സഹായം തേടാനും ശ്രമം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യ മണിക്കൂറുകളിൽ തന്നെ കോസ്റ്റ് ഗാർഡിനെ ഇറക്കുന്നതിന് നടപടി വേണമെന്ന ആവശ്യം കുടുംബം മന്ത്രിമാർക്കു മുമ്പാകെ ഉന്നയിച്ചു. കാണാതായ മത്സ്യത്തൊഴിലാളികളുടെ കാര്യത്തിൽ പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും തിരച്ചിൽ തുടരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കടലിൽ കാണാതായ 3 മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ 11-ാം ദിവസവും തുടരുകയാണ്. നാവികസേനയുടെ ഐ.എൻ.എസ്. കൽപ്പേനി വിഴിഞ്ഞത്തും മുതലപ്പൊഴിയിലും തിരച്ചിൽ നടത്തുന്നുണ്ട്. നീണ്ടകരയിൽ കാണാതായ ഗൗതമിനു വേണ്ടി കോസ്റ്റ് ഗാർഡ് തിരച്ചിൽ തുടരുകയാണ്. കടലിൽ കാണാതായാൽ തിരച്ചിൽ നടത്തുന്നതിന് മാർഗരേഖ ഉടൻ പുറത്തിറക്കുമെന്നും മുന്നറിയിപ്പ് സംവിധാനം മെച്ചപ്പെടുത്തുമെന്നും ഫിഷറീസ് മന്ത്രി പറഞ്ഞു. വിഷയത്തിൽ മന്ത്രി കെ. മുരളീധരന്റെയും മുഖ്യമന്ത്രി വി.ഡി. സതീശന്റെയും പരാമർശം വേദനയുണ്ടാക്കിയെന്ന് ജോണിന്റെ മക്കൾ മന്ത്രിമാരെ അറിയിച്ചു.

Tags:    
News Summary - 10 ദിവസമായിട്ടും മന്ത്രി എന്തുകൊണ്ട് വന്നില്ല?: തിരച്ചിലിനാണ് പ്രാധാന്യം കൊടുത്തതെന്ന് മന്ത്രി ഗഫൂർ; കോസ്റ്റൽ പൊലീസിന് പരിമിതിയുണ്ടെന്ന് ചെന്നിത്തല

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.