തിരുവനന്തപുരം: തുടർച്ചയായി രണ്ടു തവണയിൽ കൂടുതൽ എം.എൽ.എമാർ ആയവരും വർഷങ്ങളായി മത്സരരംഗത്തുള്ള മന്ത്രിമാരും തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി കുപ്പായം തുന്നുമോയെന്ന് ഫെബ്രുവരി ആദ്യവാരം സി.പി.എം തീരുമാനിക്കും. സ്ഥാനാർഥി നിർണയത്തിെൻറ മാനദണ്ഡം, പ്രചാരണ നടപടികൾ ഉൾപ്പെടെ തീരുമാനിക്കാൻ സംസ്ഥാന സമിതി ഫെബ്രുവരി മൂന്നിനും നാലിനും ചേരും. മുന്നോടിയായി സെക്രേട്ടറിയറ്റും ചേരും. തെരഞ്ഞെടുപ്പ് ഏപ്രിൽ ആദ്യവാരം നടക്കാൻ സാധ്യതയുണ്ടെന്നിരിക്കെ, മാർച്ചിൽ വിജ്ഞാപനം പുറത്തിറങ്ങിയേക്കുമെന്ന കണക്കുകൂട്ടലിൽ പ്രചാരണ നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.
തുടർച്ചയായി രണ്ടു തവണ മത്സരിച്ചവരെ മാറ്റിനിർത്തണമെന്നാണ് സി.പി.എം അഖിലേന്ത്യ പ്ലീനം തീരുമാനം. പക്ഷേ, വിജയസാധ്യത, പരിചയസമ്പന്നത എന്നിവ കണക്കിലെടുത്ത് 2011 ലും 2016 ലും പല നേതാക്കൾക്കും ഇളവ് ലഭിച്ചിരുന്നു. നിയമസഭ ഉപതെരഞ്ഞെടുപ്പുകളിലെ വിജയം തദ്ദേശ തെരഞ്ഞെടുപ്പുകളിലും ആവർത്തിച്ച എൽ.ഡി.എഫ് ഭരണ തുടർച്ച എന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ് ലക്ഷ്യമിടുന്നത്.
സംസ്ഥാന സെക്രേട്ടറിയറ്റിെൻറ മൂന്നിലൊരു ഭാഗം മാത്രമേ തെരഞ്ഞെടുപ്പിൽ മത്സരിക്കാവൂയെന്നാണ് സി.പി.എം നിബന്ധന. തോമസ് െഎസക്, ജി. സുധാകരൻ, എ.കെ. ബാലൻ, രാജു എബ്രഹാം, ബി.ഡി. ദേവസ്യ, കെ.വി. അബ്ദുൽ ഖാദർ, െഎഷാ പോറ്റി തുടങ്ങിയവരുടെ കാര്യത്തിലടക്കം സംസ്ഥാന സമിതി തീരുമാനം നിർണായകമാകും.
തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിൽ പുലർത്തിയ മികവ് നിലനിർത്താനാണ് നേതൃത്വത്തിെൻറ ആലോചന. പുതുമുഖങ്ങൾ എന്നതിനെക്കാൾ വിദ്യാഭ്യാസവും പൊതുസ്വീകാര്യതയുമുള്ളവരെ അവതരിപ്പിച്ചതാണ് വിജയത്തിന് അടിസ്ഥാനമായതെന്നാണ് വിലയിരുത്തൽ. അതേസമയം പരിചയസമ്പന്നതയെ പൂർണമായും കൈയൊഴിയില്ല. പക്ഷേ, ഒരേ സ്ഥാനാർഥി ഒരു മണ്ഡലത്തിൽ തന്നെ സ്ഥിരമായി മത്സരിക്കുന്നതിൽ മാറ്റമുണ്ടാകണമെന്ന അഭിപ്രായം നേതൃതലത്തിൽ ശക്തമാണ്.
എൽ.ഡി.എഫ് പ്രകടനപത്രിക തയാറാക്കുന്നതിന് മുന്നോടിയായി വിവിധ വിഭാഗങ്ങളെയും വ്യക്തികളെയും വിദഗ്ധരെയും കണ്ട് അഭിപ്രായ സ്വരൂപണത്തിന് മുഖ്യമന്ത്രി എല്ലാ ജില്ലകളിലും നടത്തിയ യാത്രയുടെ അടിസ്ഥാനത്തിൽ കരട് തയാറാക്കുന്നതിലേക്ക് സി.പി.എമ്മും എൽ.ഡി.എഫും ഉടൻ കടക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ യു.ഡി.എഫ് നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചാരണ ജാഥക്ക് സമാനമായ പ്രചാരണ പരിപാടി വേണമോ ജില്ല അടിസ്ഥാനത്തിലുള്ള യാത്ര മതിയോ എന്നതിലും സി.പി.എം സെക്രേട്ടറിയറ്റ് തീരുമാനമെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.