കോഴിക്കോട്: കോവിഡ് മുക്തനായി മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി വിട്ടതിനെ തുടർന്ന് അദ്ദേഹത്തിന് എന്നാണ് രോഗം ബാധിച്ചത് എന്നതിനെ ചൊല്ലി ആശയക്കുഴപ്പം. താൻ കോവിഡ് പോസിറ്റീവ് ആയി എന്ന് ഏപ്രിൽ എട്ടിനാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ ജനങ്ങളെ അറിയിക്കുന്നത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിക്കുകയും ചെയ്തു. നെഗറ്റിവ് ആയതിനെ തുടർന്ന് ഇന്ന് അദ്ദേഹം ആശുപത്രി വിട്ടു. പക്ഷേ, അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യിക്കുന്നതിന് വേണ്ടി കോവിഡ് പ്രോട്ടോകോൾ ലംഘിച്ചെന്ന ആരോപണം അതോടെ ശക്തമായി.
പ്രോട്ടോകോൾ പ്രകാരം ഒരാൾ കോവിഡ് പോസിറ്റീവ് ആയി ആശുപത്രിയിൽ നിന്ന് വിട്ടയക്കണമെങ്കിൽ കുറഞ്ഞത് പത്ത് ദിവസം കഴിഞ്ഞേ പരിശോധന നടത്താവൂയെന്നാണ്. എന്നാൽ, മുഖ്യമന്ത്രിയെ ഏഴാം ദിവസം തന്നെ പരിശോധന നടത്തി ആശുപത്രിയിൽനിന്ന് വിട്ടയച്ചുവെന്നാണ് ആരോപണമുയർന്നത്. ഇത് സംബന്ധിച്ച വിശദീകരണം ചോദിച്ചപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എം.പി. ശശി പറഞ്ഞത് പ്രോട്ടോകോൾ ലംഘനം നടന്നിട്ടില്ലയെന്നും മുഖ്യമന്ത്രിക്ക് കോവിഡ് ബാധിച്ചത് ഏപ്രിൽ നാലിന് ആണെന്നുമാണ്.
അങ്ങിനെ നോക്കുേമ്പാൾ പത്ത് ദിവസം കഴിഞ്ഞാണ് പരിശോധന നടത്തിയതെന്നും പ്രിൻസിപ്പൽ വിശദീകരിച്ചു. അപ്പോളാണ് അടുത്ത പ്രശ്നം ഉടലെടുത്തത്. ഏപ്രിൽ നാലിന് പോസിറ്റീവ് ആയതാണെങ്കിൽ അതിനർഥം മുഖ്യമന്ത്രി നാലു ദിവസം അത് മറച്ചുവെച്ച് പൊതുജനങ്ങളുമായി ഇടപഴകിയിട്ടുണ്ടെന്നാണല്ലോ. മുഖ്യമന്ത്രി കോവിഡ് ബാധിതനായെന്ന് ഡോ. എം.പി. ശശി പറയുന്ന ഏപ്രിൽ നാലിന് ധർമ്മടത്ത് നടന്ന റോഡ് ഷോയിൽ അദ്ദേഹം പങ്കെടുത്തിരുന്നു. ആറിന് വോട്ട് ചെയ്ത ശേഷം അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തിരുന്നു.
സംഭവം വിവാദമായി തുടങ്ങുന്നതിന് മുേമ്പ കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്‍റെ തിരുത്തും വന്നു. ഏപ്രിൽ നാലിന് മുഖ്യമന്ത്രിക്ക് ലക്ഷണങ്ങൾ കണ്ട് തുടങ്ങിയതേ ഉള്ളൂവെന്നും എട്ടിന് പരിശോധന നടത്തിയപ്പോളാണ് രോഗം സ്ഥിരീകരിച്ചതെന്നും ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു. ലക്ഷണങ്ങൾ കണ്ട് തുടങ്ങി പത്ത് ദിവസം കഴിഞ്ഞ് നടത്തിയ പരിശോധനയിൽ നെഗറ്റിവ് ആണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മുഖ്യമന്ത്രിയെ ഡിസ്ചാർജ് ചെയ്തതെന്നും ഇനി ഒരാഴ്ച അദ്ദേഹം കണ്ണൂരിലെ വീട്ടിൽ ക്വാറന്‍റീനിൽ ആയിരിക്കുമെന്നും ഡോക്ടർ വിശദീകരിച്ചു.
നാലിന് ലക്ഷണങ്ങൾ കണ്ടിട്ടും പരിശോധന എട്ടാം തീയതി വരെ നീട്ടിയത് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുള്ള ഉത്തരവാദിത്തമില്ലായ്മ അല്ലേയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ഡോക്ടർ നൽകിയില്ല. എല്ലാ ലക്ഷണങ്ങളും കോവിഡിേന്റത് ആകണമെന്നില്ല എന്നായിരുന്നു ഡോക്ടർ പറഞ്ഞത്. തെരഞ്ഞെടുപ്പ് ദിനത്തിൽ മുഖ്യമന്ത്രിയുടെ മകള്‍ വീണക്കും ഭര്‍ത്താവ് മുഹമ്മദ് റിയാസിനും രോഗം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് സ്വയം നിരീക്ഷണത്തിലായിരുന്ന മുഖ്യമന്ത്രി എട്ടിന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.