പ്രഫ. സായിബാബയെ കുറ്റവിമുക്തനാക്കിയ വിധി ഭരണകൂട ഭീകരതയെ തുറന്നു കാട്ടുന്നു -വെൽഫെയർ പാർട്ടി

പ്രഫ. ജി.എൻ. സായിബാബയെ കുറ്റവിമുക്തനാക്കിയ മുംബൈ ഹൈക്കോടതി വിധി ഭരണകൂട ഭീകരതയും അമിതാധികാര പ്രവണതയും തുറന്നുകാട്ടുന്നതാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. സർക്കാരുകളുടെ ജനവിരുദ്ധ നിലപാടുകളെ ചോദ്യം ചെയ്യുന്നവരെ ഇല്ലാ കുറ്റം ചുമത്തി ജയിലിൽ അടക്കുന്നത് രാജ്യത്ത് പതിവായി കഴിഞ്ഞിരിക്കുന്നു. അതിൽ ഒരാളാണ് സായിബാബ. ശാരീരിക വൈകല്യങ്ങളാൽ പ്രയാസപ്പെടുന്ന സന്ദർഭത്തിലും അദ്ദേഹം പുലർത്തിയ നീതിബോധത്തെയാണ് ഭരണകൂടങ്ങൾ ഭയപ്പെട്ടത്. അതുകൊണ്ടാണ് മാവോവാദി ബന്ധം ആരോപിച്ച് അദ്ദേഹത്തെ ജയിലിൽ അടച്ചത്.

2017 ൽ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തെ 2022 ഒക്ടോബറിൽ മുംബൈ ഹൈക്കോടതി തന്നെ കുറ്റ വിമുക്തനാക്കിയതാണ്. എന്നാൽ അദ്ദേഹത്തിന്റെ ജയിൽ മോചനം തടഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ സാങ്കേിക കാരണങ്ങൾ പറഞ്ഞ് സുപ്രീംകോടതി ഹൈക്കോടതി വിധി മരവിപ്പിച്ചു. ഇപ്പോൾ എല്ലാ നിയമപരിശോധനകളും പൂർത്തിയാക്കി അദ്ദേഹം നിരപരാധിത്വം തെളിയിച്ചിരിക്കുകയാണ്. ഏഴു വർഷമാണ് ഒരു തെറ്റും ചെയ്യാതെ അദ്ദേഹം ജയിലിൽ കഴിഞ്ഞത്.

സായിബാബയ്ക്ക് സർക്കാർ നഷ്ടപരിഹാരം നൽകുന്നതിനും അദ്ദേഹത്തെ അകാരണമായി ജയിലിൽ അടക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനും കോടതിയുടെ തന്നെ ഇടപെടൽ അനിവാര്യമാണ്.

സംഘപരിവാർ സർക്കാരുകളുടെ ഫാഷിസ്റ്റ് സമീപനങ്ങളെയും ജനദ്രോഹ കോർപറേറ്റ് നയങ്ങളെയും വിമർശിച്ചു എന്ന കാരണത്താൽ നിരവധി പേരാണ് സായിബാബയെ പോലെ ജയിലടക്കപ്പെട്ടത്. ഇത്തരം രാഷ്ട്രീയ തടവുകാരെ അടിയന്തിരമായി മോചിപ്പിക്കാൻ സുപ്രീംകോടതി ഇടപെടണം. പൗരത്വ പ്രക്ഷോഭം, എൽഗാർപരിഷത്ത് കൺവൻഷൻ എന്നിവയുടെ പേരിലും മറ്റു കേസുകളിൽ പെട്ടും നൂറുകണക്കിന് നിരപരാധികൾ ജയിലഴികൾക്കുള്ളിലാണ്. ഇവരുടെയെല്ലാം മോചനത്തിനായി ജനകീയ ശബ്ദങ്ങളുയരണമെന്നും റസാഖ് പാലേരി ആഹ്വാനം ചെയ്തു

Tags:    
News Summary - Welfare Party welcomes Prof. Sai Baba's acquittal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.